സൂപ്പര്‍ ഓവറില്‍ ബംഗ്ലാദേശിനെ എറിഞ്ഞു വീഴ്ത്തി വിന്‍ഡീസ്

അകീല്‍ ഹുസൈന്‍, റോസ്റ്റന്‍ ചേസ്, ക്യാരി പിയര്‍, ഗുഡകേഷ് മോട്ടി, അലിക് അതനാസെ എന്നിവരാണ് വിന്‍ഡീസിനായി ബോള്‍ ചെയ്തത്

author-image
Biju
New Update
windies

മിര്‍പുര്‍: രാജ്യാന്തര ഏകദിനത്തില്‍ 50 ഓവറും സ്പിന്നര്‍മാരെക്കൊണ്ടു ബോള്‍ ചെയ്യിച്ച ആദ്യ ടീമായി വെസ്റ്റിന്‍ഡീസ്. ബംഗ്ലദേശ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലാണ് വിന്‍ഡീസ് സ്പിന്നര്‍മാര്‍ 'റെക്കോര്‍ഡ് സ്‌പെല്‍' എറിഞ്ഞത്. അകീല്‍ ഹുസൈന്‍, റോസ്റ്റന്‍ ചേസ്, ക്യാരി പിയര്‍, ഗുഡകേഷ് മോട്ടി, അലിക് അതനാസെ എന്നിവരാണ് വിന്‍ഡീസിനായി ബോള്‍ ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് 50 ഓവറില്‍ 7ന് 213 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസും 50 ഓവറില്‍ 9ന് 213 റണ്‍സ് നേടിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്കു നീണ്ടു. സൂപ്പര്‍ ഓവറില്‍ വിന്‍ഡീസ് 10 റണ്‍സ് നേടിയപ്പോള്‍ ബംഗ്ലദേശിന്റെ മറുപടി 9 റണ്‍സില്‍ ഒതുങ്ങി. അതോടെ വിന്‍ഡീസിന് ഒരു റണ്ണിന്റെ ആവേശ ജയം.

അര്‍ധ സെഞ്ചറി നേടി പുറത്താകാതെ നിന്ന വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപാണ് കളിയിലെ താരം. 67 പന്തുകള്‍ നേരിട്ട ഹോപ് 53 റണ്‍സുമായി വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്‌കോററായി. വെസ്റ്റിന്‍ഡീസ് സ്പിന്നര്‍മാരില്‍ ഗുഡകേഷ് മോട്ടി മൂന്നും അകീല്‍ ഹുസൈന്‍, അലിക് അതനാസെ എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകള്‍ വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലദേശ് 74 റണ്‍സ് വിജയം നേടിയിരുന്നു. മൂന്നാം മത്സരം വ്യാഴാഴ്ച മിര്‍പുരില്‍ നടക്കും.