Charith Asalanka
കൊളംബോ: ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെയും പുതിയ നായകനെയും പ്രഖ്യാപിച്ച് ശ്രീലങ്ക. വാനിന്ദു ഹസരങ്കയല്ല ഇനി ചരിത് അസലങ്കയായിരിക്കും ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ ശ്രീലങ്കയുടെ നായകൻ. ടി20 ലോകകപ്പിൽ ശ്രീലങ്കക്ക് സൂപ്പർ എട്ടിലേക്ക് യോഗ്യത നേടാൻ കഴിയാത്തതിനെ തുടർന്നാണ് ഹസരങ്കയ്ക്ക് ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ടിവന്നത്.
ഈ വർഷം ആദ്യം ബംഗ്ലാദേശിനെതിരായ രണ്ട് ടി20 മത്സരങ്ങളിൽ അസലങ്ക ശ്രീലങ്കയെ നയിച്ചിട്ടുണ്ട്. ശ്രീലങ്കയുടെ അണ്ടർ 19 ക്യാപ്റ്റൻ കൂടിയായിരുന്ന അസലങ്ക ലങ്കൻ പ്രീമിയർ ലീഗിൽ ജാഫ്ന കിംഗ്സിനെ ഈ സീസണിൽ കിരീട നേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റനെന്ന നിലയിലും മികവ് കാട്ടിയിരുന്നു. പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്തതിനൊപ്പം ടി20 പരമ്പരക്കുള്ള 16 അംഗ ടീമിനെയും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ദിനേശ് ചണ്ടിമൽ ടി20 ടീമിൽ തിരിച്ചെത്തിയപ്പോൾ ചാമിന്ദു വിക്രമസിങ്കെ ആണ് ടീമിലെ പുതുമുഖം.
ധനഞ്ജയ ഡിസിൽവയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിലനിർത്തിയിട്ടുണ്ടെങ്കിലും ഏകദിന ടീം നായകൻ കുശാൽ മെൻഡിസിനെ ഇന്ത്യക്കെതിരായ പരമ്പരയിൽ നിലനിർത്തുമോ എന്ന കാര്യം ക്രിക്കറ്റ് ബോർഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ച കാൻഡിയിലാണ് ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. ടി20 പരമ്പരക്കായി ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻറെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇന്നലെ രാത്രിയോടെ ശ്രീലങ്കയിലെത്തിയിരുന്നു. മലയാളി താരം സഞ്ജു സാംസണും ടി20 ടീമിലുണ്ട്.
ചരിത് അസലങ്ക (ക്യാപ്റ്റൻ), പാത്തും നിസങ്ക, കുസൽ ജനിത് പെരേര, അവിഷ്‌ക ഫെർണാണ്ടോ, കുശാൽ മെൻഡിസ്, ദിനേഷ് ചണ്ഡിമൽ, കമിന്ദു മെൻഡിസ്, ദസുൻ ഷനക, വാനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ചാമിന്ദു വിക്രമാസിംഗെ മതീഷ പതിരാന, നുവാൻ തുഷാര, ദുഷ്മന്ത ചമീര, ബിനുര ഫെർണാണ്ടോ.