ന്യൂയോർക്ക്: ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പിൽ തുടർച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് രോഹിത്ത് ശർമ്മയും സംഘവും ഇന്നിറങ്ങും.ന്യൂയോർക്കിലെ നസൗ കൗണ്ടി സ്റ്റേഡിയത്തിയത്തിൽ രാത്രി എട്ടിന് തുടങ്ങുന്ന കളിയിൽ ആതിഥേയരായ അമേരിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.
അതെസമയം അമേരിക്കൻ മലയാളികൾക്ക് മുന്നിൽ സഞ്ജു സാംസൺ ഇന്ന് ബാറ്റിംഗിന് ഇറങ്ങുമോ എന്ന ആകാംക്ഷയിലാണ് ആരാധകരെല്ലാം. സഞ്ജുവിനൊപ്പം മറ്റൊരു ബാറ്ററുടെ പേരും പ്ലേയിംഗ് ഇലവനിലേക്ക് പരിഗണിക്കപ്പെട്ടേക്കാം.
ഇന്ത്യയും അമേരിക്കയും നേർക്കുനേർ വരുമ്പോൾ ഏത് ടീമിനെ പിന്തുണയ്ക്കണം എന്ന കാര്യത്തിൽ അമേരിക്കൻ മലയാളികൾ ആശങ്കയിലാണ്.കാരണം അമേരിക്കയ്ക്കായി ടീമിൽ നായകൻ മൊനാങ്ക് പട്ടേൽ ഉൾപ്പടെ ഒൻപത് ഇന്ത്യക്കാരാണ് കളിക്കുന്നത്. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യയും അമേരിക്കയും നാല് പോയിന്റുമായി സൂപ്പർ എട്ടിനരികെ നിൽക്കുന്നു. കളി മികവിൽ ഇരുടീമും താരതമ്യം അർഹിക്കുന്നില്ല. രോഹിത് ശർമ്മയും വിരാട് കോലിയും ജസ്പ്രീത് ബുമ്രയും സൂര്യകുമാർ യാദവും ഉൾപ്പെട്ട ഇന്ത്യൻ ടീമിന് ഇക്കാര്യത്തിൽ വ്യക്തമായ മുൻതൂക്കമുണ്ട്.
എന്നാൽ റൺ കണ്ടെത്താൻ പ്രയാസമുള്ള ന്യൂയോർക്കിലെ ഡ്രോപ് ഇൻ പിച്ചുകൾ ടീമുകളുടെ അന്തരം കുറയ്ക്കുന്നു. അമേരിക്ക ആദ്യ മത്സരത്തിൽ സൂപ്പർ ഓവറിൽ പാകിസ്ഥാനെ വീഴ്ത്തിയതും പാകിസ്ഥാനെതിരെ 28 റൺസിനിടെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടമായതും പിച്ചിൽ ഒളിച്ചിരിക്കുന്ന അപകടങ്ങൾ വ്യക്തമാക്കുന്നു. ടീം ഇന്ത്യക്കായി ആദ്യ രണ്ട് കളിയിലും നിരാശപ്പെടുത്തിയ ശിവം ദുബെ ഇലവനിൽ തുടരുമോയെന്നതാണ് പ്രധാന ചോദ്യം. ദുബെയ്ക്ക് പകരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. പകരക്കാരനായി യശസ്വീ ജയ്സ്വാളിനെയും ഇന്ത്യൻ മാനേജ്‌മെൻറ് പരിഗണിച്ചേക്കാം.