WI vs SA T20 World Cup 2024: South Africa win by 3 wickets
ആൻറിഗ്വ: ടി20 ലോകകപ്പിൽ ആതിഥേയരായ വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക സെമിയിൽ.അവസാന ഓവറിലേക്ക് നീണ്ട ത്രില്ലറിൽ മൂന്ന് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.ഗ്രൂപ്പ് ഒന്നിൽ നിന്ന് ചാമ്പ്യൻമാരായി സെമിയിലെത്തിയ ദക്ഷിണാഫ്രിക്കയുടെ സെമിയിലെ എതിരാളി ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരാകും.ജയിച്ചിരുന്നെങ്കിൽ നെറ്റ് റൺറേറ്റിൻറെ കരുത്തിൽ സെമിയിലെത്താമായിരുന്ന വിൻഡീസ് തോൽവിയോടെ സെമി കാണാതെ പുറത്തായിരിക്കുകയാണ്.സ്കോർ വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 135-8, ദക്ഷിണാഫ്രിക്ക 16.1 ഓവറിൽ 124-7.
വെസ്റ്റ് ഇൻഡീസ് ഇന്നിംഗ്സിനുശേഷം ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടങ്ങിയതിന് പിന്നാലെ മഴ പെയ്തതോടെയാണ് ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 17 ഓവറിൽ 123 റൺസാക്കി കുറച്ചത്. മഴ മൂലം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക 15-2 എന്ന നിലയിലായിരുന്നു. മികച്ച ഫോമിലുള്ള ക്വിൻറൺ ഡി കോക്കിൻറെയും(12), റീസഹെൻഡ്രിക്കിസിൻറെയും വിക്കറ്റുകൾ നഷ്ടമായി സമ്മർദ്ദത്തിലായിരുന്ന ദക്ഷിണാഫ്രിക്കയെ മഴക്ക് ശേഷം ക്യാപ്റ്റൻ ഏയ്ഡൻ മാർക്രവും(18), ട്രൈസ്റ്റൻ സ്റ്റബ്സും(27 പന്തിൽ 29), ഹെൻറിച്ച് ക്ലാസനും(10 പന്തിൽ 22) ചേർന്ന് അനായാസം ലക്ഷ്യത്തിലെത്തിക്കുമെന്ന് കരുതി.
എട്ടാം ഓവർ പിന്നിടുമ്പോൾ 77-3 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക പിന്നീട് തകർന്നടിഞ്ഞതോടെ മഴ ദൈവങ്ങൾ വീണ്ടും ദക്ഷിണാഫ്രിക്കയെ ചതിക്കുമെന്ന ആശങ്കയിലായി ആരാധകർ. തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി 110-7ലേക്ക് വീണ ദക്ഷിണാഫ്രിക്ക തോൽവി മുന്നിൽ കണ്ടെങ്കിലും മാർക്കോ യാൻസൻറെ(14 പന്തിൽ 21*) പോരാട്ടവീര്യം അവരെ അപരാജിതരായി സെമിയിലെത്തിച്ചു. അവസാന രണ്ടോവറിൽ 13 റൺസും അവസാന ഓവറിൽ അഞ്ച് റൺസുമായിരുന്നു ദക്ഷിണാഫ്രിക്കക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.
റോസ്റ്റൺ ചേസ് എറിഞ്ഞ പതിനാറാം ഓവറിലെ അവസാന പന്തിൽ നിർണായ ബൗണ്ടറി നേടിയ കാഗിസോ റബാഡയും ഒബേദ് മക്കോയ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ യാൻസനും ചേർന്ന് ദക്ഷിണാഫ്രിക്കയുടെ നിർഭാഗ്യം ബൗണ്ടറി കടത്തി സെമി ടിക്കെറ്റെടുത്തു. വിൻഡീസിനായി റോസ്റ്റൺ ചേസ് മൂന്നോവറിൽ 12 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ അൽസാരി ജോസഫും ആന്ദ്രെ റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് കെയ്ൽ മയോഴ്സിൻറെയും(35),റോസ്റ്റൺ ചേസിൻറെയും(42 പന്തിൽ 52) ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഷായ് ഹോപ്പ്(0) ഗോൾഡൻ ഡക്കായപ്പോൾ നിക്കോളാസ് പുരാൻ(1), ക്യാപ്റ്റൻ റൊവ്മാൻ പവൽ(1), ഷെറഫൈൻ റൂഥർഫോർഡ്(0), ആന്ദ്രെ റസൽ(9 പന്തിൽ 15) എന്നിവരെല്ലാം നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കക്കായി ടബ്രൈസ് ഷംസി 27 റൺസിന് മൂന്ന് വിക്കറ്റെടുത്തു.