Marco Jansen and Tabraiz Shamsi led the charge with three wickets each, while Kagiso Rabada and Anrich Nortje provided crucial support with two wickets apiece.
ട്രിനിഡാഡ്: ടി20 ലോകകപ്പ് സെമിയിൽ അഫ്ഗാനിസ്ഥാന് ദയനീയ പരാജയം . ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെമിയിൽ നേരിട്ടത് ഒമ്പത് വിക്കറ്റിന്റെ വൻ തോൽവിയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാൻ 11.5 ഓവറിൽ 56ന് എല്ലാവരും പുറത്തായി.
10 റൺസ് നേടിയ ഒമർസായ് മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്ന് വിക്കറ്റ് വീതം നേടിയ മാർകോ ജാൻസനും ടബ്രൈസ് ഷംസിയും കൂടി അഫ്ഗാനെ ഒന്നും പിടയാൻ പോലും സമ്മതിച്ചില്ല. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 8.5 ഓവറിൽ ലക്ഷ്യം മറികടന്നു. ഇതോടെ ആദ്യമായി ടി20 ലോകകപ്പിന്റെ ഫൈനലിലേക്ക്.
ക്വിന്റൺ ഡി കോക്കിന്റെ (5) വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഫസൽഹഖ് ഫാറൂഖിയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. മൂന്നാം വിക്കറ്റിൽ റീസ ഹെൻഡ്രിക്‌സ് (29), എയ്ഡൻ മാർക്രം (23) സഖ്യം ദക്ഷിണാഫ്രിക്കയെ വിജത്തിലേക്ക് നയിച്ചു. നേരത്തെ, പരിതാപകരമായിരുന്നു അഫ്ഗാന്റെ തുടക്കം. 28 റൺസ് നേടുന്നതിനിടെ അവർക്ക് ആറ് വിക്കറ്റുകൾ നഷ്ടമായി. റഹ്‌മാനുള്ള ഗുർബാസ് (0), ഇബ്രാഹിം സദ്രാൻ (2), ഗുൽബാദിൻ നെയ്ബ് (9), അസ്മതുള്ള (10), മുഹമ്മദ് നബി (0), നങ്കെയാലിയ ഖരോതെ (2) എന്നിവർ പാടെ നിരാശപ്പെടുത്തി.
കരീം ജനാത് - റാഷിദ് ഖാൻ സഖ്യം പിടിച്ചുനിൽക്കാനുള്ള ചെറിയ ശ്രമം നടത്തി. 22 റൺസ് ഇരുവരും കൂട്ടിചേർത്തു. ഇതുതന്നെയായിരുന്നു അഫ്ഗാൻ ഇന്നിംഗ്‌സിലെ മികച്ച കൂട്ടുകെട്ട്. ഇരുവരും എട്ട് റൺസ് വീതമെടുത്ത് പുറത്തായി. നൂർ അഹമ്മദ്, നവീൻ ഉൽ ഹഖ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഫസൽ ഹഖ് ഫാറൂഖി (2) പുറത്താവാതെ നിന്നു. ജാൻസനും ഷംസിക്കും പുറമെ കഗിസോ റബാദ, ആന്റിച്ച് നോർജെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.