t20 world cup india vs ireland match today
ന്യൂയോർക്: ട്വന്റി20 ലോകകപ്പ് രണ്ടാം കിരീടം കൊതിക്കുന്ന ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിൽ അയർലൻഡിനെ നേരിടും.രോഹിത് ശർമയെയും സംഘത്തെയും സംബന്ധിച്ച് ഐറിഷ് പട അത്ര വലിയ എതിരാളികൾ അല്ലെങ്കിലും അപകടകാരികളായ ഒരുപറ്റം താരങ്ങൾ ഉൾപ്പെട്ട പോൾ സ്റ്റിർലിങ് സ്ക്വാഡിനെ എഴുതിത്തള്ളാൻ കഴിയില്ല.
പാകിസ്താൻ, കാനഡ, യു.എസ് ടീമുകൾക്കൂടി ഉൾപ്പെട്ട ഗ്രൂപ് എയിൽനിന്ന് ഒന്നാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ കടക്കാൻ മികച്ച ജയം തന്നെ ലക്ഷ്യമിടുന്നുണ്ട് ഇന്ത്യ.നാസോ കൗണ്ടി ഗ്രൗണ്ടിൽ ഇന്ത്യൻ സമയം രാത്രി എട്ട് മുതലാണ് മത്സരം.ഏകദിന ലോകകപ്പ് കൈയകലെ നഷ്ടപ്പെട്ടതിന്റെ ക്ഷീണം തീർക്കാൻ ട്വന്റി20 കിരീടം പിടിച്ചടക്കേണ്ടതുണ്ട് രോഹിതിന്. നായകനെയും സൂപ്പർ താരം വിരാട് കോഹ്ലിയെയും സംബന്ധിച്ച് ഇത് അവസാന ലോകകപ്പാവാനാണ് സാധ്യത.
മൂന്ന് ദിവസം മുമ്പ് നടന്ന സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെ 60 റൺസിന് തോൽപിച്ച് തയാറെടുപ്പ് ഗംഭീരമാക്കിയിട്ടുണ്ട് ഇന്ത്യ. സന്നാഹ മത്സരത്തിൽ കോഹ്ലി കളിച്ചിരുന്നില്ല. രോഹിതിനൊപ്പം ഓപൺ ചെയ്ത മലയാളി താരം സഞ്ജു സാംസൺ പക്ഷേ തീർത്തും നിരാശപ്പെടുത്തി. ട്വന്റി20യുടെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഓൾ റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ എന്നിവർക്ക് ഒരുമിച്ച് അവസരം നൽകാനാണ് തീരുമാനമെങ്കിൽ ഓപണിങ് ബാറ്റർ യശസ്വി ജയ്സ്വാൾ പുറത്തിരിക്കേണ്ടി വരും.
ഇത് ഓപണറുടെ ചുമതല കോഹ്ലിയിലെത്തിക്കും. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ഇന്നിങ്സ് ഓപൺ ചെയ്ത് ഇക്കുറി 700ലധികം റൺസാണ് കോഹ്ലി നേടിയത്. വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, സൂര്യകുമാർ യാദവ് എന്നിവരായിരിക്കും മറ്റു സ്പെഷലിസ്റ്റ് ബാറ്റർമാർ. ജസ്പ്രീത് ബുംറയും അർഷ്ദീപ് സിങ്ങും പേസ് ബൗളിങ്ങും നയിക്കും. സ്പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവും എത്തിയേക്കും.
ടീം ഇവരിൽനിന്ന്
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോഹ്ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജദേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ. യുസ്വേന്ദ്ര ചാഹൽ.
അയർലൻഡ്: പോൾ സ്റ്റിർലിങ് (ക്യാപ്റ്റൻ), മാർക്ക് അഡയർ, റോസ് അഡയർ, ആൻഡി ബാൽബിർനി, കർട്ടിസ് കാംഫർ, ഗാരെത് ഡെലാനി, ജോർജ് ഡോക്രെൽ, ഗ്രഹാം ഹ്യൂം, ജോഷ് ലിറ്റിൽ, ബാരി മക്കാർത്തി, നീൽ റോക്ക്, ഹാരി ടെക്റ്റർ, ലോർകൻ ടക്കർ, ബെൻ വൈറ്റ്, ക്രെയ്ഗ് യങ്.