അഹമ്മദാബാദ് : രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിഫൈനലിൽ ഒന്നാം ഇന്നിങ്സ് ലീഡ് ഉറപ്പാക്കി കേരളത്തിന്റെ ‘ജീവൻ രക്ഷിച്ച ഹെൽമറ്റ് സ്മാരകമായി സംരക്ഷിക്കാൻ തീരുമാനമായി. ‘സൽമാൻ നിസാർ ധരിച്ചിരുന്ന ഹെൽമറ്റ് സുരക്ഷിതമായി നാട്ടിലെത്തിക്കാൻ ടീമിനോട് നിർദേശിച്ചിട്ടുണ്ട്.
ചരിത്ര സ്മാരകമായി കെസിഎ ആസ്ഥാനത്തു ചില്ലിട്ടു വയ്ക്കും.കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമ്പോൾ അതിന്റെ ഗാലറിയിലെ പവലിയനിൽ അതു സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്’– കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പറഞ്ഞു.
ഗുജറാത്ത് ബാറ്റർ അർസാൻ നഗ്‌വാസ്‌വാലയുടെ ശക്തമായ ഷോട്ട് ഹെൽമറ്റിൽ കൊണ്ടതിനെ തുടർന്ന് ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്തിരുന്ന സൽമാന് പെട്ടെന്നു ഛർദിച്ചതിനെ ത്തുടർന്നു ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
സിടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധന നടത്തി. കാര്യമായ പ്രശ്നങ്ങൾ ഇല്ലെന്നു കണ്ടെത്തി. സൽമാന് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയേണ്ടതിനാൽ കൺകഷൻ ഇൻക്ലൂഷനായി ഷോൺ റോജറിനെ ഉൾപ്പെടുത്തി.
എന്നാൽ മത്സരം തീരുന്നതിന് മുൻപ് സൽമാൻ തിരിച്ചു കളിക്കളത്തിൽ തിരിച്ചെത്തി. ഫൈനൽ പോരാട്ടത്തിനു മുൻപ് കേരള താരങ്ങൾക്ക് രണ്ടു ദിവസം വിശ്രമം അനുവദിച്ചിട്ടുണ്ട്. കേരളത്തിലെത്തിയ ടീം പിന്നീട് ഫൈനൽ നടക്കുന്ന നാഗ്പൂരിലേക്കു പോകും.
ഫെബ്രുവരി 26 മുതലാണ് രഞ്ജിയിലെ ഫൈനൽ ആരംഭിക്കുക.