ഡല്ലാസ്: ട്വന്റി 20 ലോകകപ്പിൽ പാകിസ്താൻ -യു.എസ് മത്സരത്തിന് ത്രില്ലിങ് ക്ലൈമാക്സ്. സൂപ്പർ ഓവറിൽ അട്ടിമറി വിജയം നേടി ആതിഥേയർ. ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ യു.എസ് ഇന്നിങ്സും 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 159 റൺസിലവസാനിച്ചു.സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത യു.എസ് പാക് പേസർ മുഹമ്മദ് ആമിറിന്റെ ഓവറിൽ 18 റൺസാണ് അടിച്ചെടുത്തത്. ആരോൺ ജോൺസും ഹർമീത് സിങ്ങും ചേർന്നാണ് മികച്ച സ്കോർ സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെതിരെ പന്തെറിഞ്ഞത് സൗരഭ് നേത്രാവത്കറായിരുന്നു. ക്രീസിൽ ഇഫ്തിഖാർ അഹമ്മദ്. ആദ്യ പന്ത് 0, രണ്ടാം പന്ത് ഫോർ, മൂന്നാം പന്ത് വൈഡ്, അടുത്ത പന്തിൽ ഉയർത്തി അടിക്കാനുള്ള ശ്രമം ഇഫ്തിഖാറിനെ നിതീഷ് കുമാർ പിടിച്ച് പുറത്താക്കി. ഷദാബ് ഖാൻ ക്രീസിൽ. ജയിക്കാൻ മൂന്ന് പന്തിൽ 14. നാലാമത്തെ പന്ത് വൈഡ്. അടുത്ത പന്ത് ലെഗ്ബൈ ഫോർ. അഞ്ചാമത്തെ പന്തിൽ രണ്ട്, അവസാന പന്തിൽ ജയിക്കാൻ ഏഴ്. ഒരു റൺസെടുത്ത് പാകിസ്താൻ പരാജയം സമ്മതിക്കേണ്ടി വന്നു.
നേരത്തെ, 38 പന്തിൽ 50 റൺസെടുത്ത നായകൻ മൊണാക്ക് പട്ടേലും 26 പന്തിൽ 35 റൺസെടുത്ത ആൻഡ്രീസ് ഗൗസും 26 പന്തിൽ പുറത്താവാതെ 36 റൺസെടുത്ത ആരോൺ ജോൺസും നടത്തിയ ഗംഭീര ചെറുത്തു നിൽപ്പാണ് മത്സരം സൂപ്പർ ഓവറിലെത്തിച്ചത്.