വിജയ് ഹസാരെ ട്രോഫി: ജയിച്ചിട്ടും കേരളം പുറത്ത്

ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സടിച്ചു. ബിഹാര്‍ 41.2 ഓവറില്‍ 133ന് എല്ലാവരും പുറത്തായി.

author-image
Prana
New Update
azharuddeen

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ബിഹാറിനെ 133 റണ്‍സിനാണ് കേരളം ഇന്ന് പരാജയപ്പെടുത്തിയത്. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സടിച്ചു. 88 റണ്‍സ് നേടിയ അസറുദ്ദീനാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സല്‍മാന്‍ നിസാര്‍ (52), അഖില്‍ സ്‌കറിയ (45 പന്തില്‍ പുറത്താവാതെ 54) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗിനെത്തിയ ബിഹാര്‍ 41.2 ഓവറില്‍ 133ന് എല്ലാവരും പുറത്തായി. ആദിത്യ സര്‍വാതെ, അബ്ദുള്‍ ബാസിത് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ ഗ്രൂപ്പ് ഇയില്‍ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട കേരളം ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി. ആറ് മത്സരങ്ങളില്‍ രണ്ടു ജയം മാത്രമാണ് കേരളത്തിന്റെ സമ്പാദ്യം. 
വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് ആരംഭിച്ച ബിഹാറിന് മോശം തുടക്കമായിരുന്നു. ക്യാപ്റ്റന്‍ സാക്കിബുള്‍ ഗനിയാണ് (31) ടോപ് സ്‌കോറര്‍. വൈഭവ് സൂര്യവന്‍ഷി (18), പിയൂഷ് സിംഗ് (14), രഘുവേന്ദ്ര പ്രതാപ് സിംഗ് (12), റിഷവ് രാജ് (20), സൂരജ് കശ്യപ് (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. സര്‍വാതെ, ബാസിത് എന്നിവര്‍ക്ക് പുറമെ എം ഡി നിധീഷ്, ബേസില്‍ തമ്പി, അഖില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, കേരളത്തിന്റെ തുടക്കം നന്നായിരുന്നില്ല. 33 റണ്‍സിനെ മൂന്ന് വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. രോഹന്‍ കുന്നുമ്മല്‍ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ആനന്ദ് കൃഷ്ണന്‍ (6) ഗനിയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. 98 പന്തുകള്‍ നേരിട്ട കേരള വിക്കറ്റ് കീപ്പര്‍ അസ്ഹറുദ്ദീന്‍ രണ്ട് സിക്‌സും 11 ഫോറും ഉള്‍പ്പെടെയാണ് 88 റണ്‍സടിച്ചത്.

win kerala Vijay Hazare Trophy