'രോഹിത്തിനൊപ്പം ചേര്‍ന്ന് മത്സരം ജയിപ്പിക്കാനായതില്‍ സന്തോഷം':വിരാട് കോലി

ഇപ്പോള്‍ ടീമില്‍ ഏറ്റവും പരിചയസമ്പന്നരായ ജോഡിയാണ് ഞങ്ങള്‍. പക്ഷേ ഞങ്ങള്‍ ചെറുപ്പമായിരുന്ന കാലത്ത്, വലിയ കൂട്ടുകെട്ടിലൂടെ മത്സരം എതിരാളികളില്‍ നിന്ന് തട്ടിയെടുക്കാന്‍ ഞങ്ങള്‍ക്ക് ആവുമെന്ന് കരുതാറുണ്ടായിരുന്നു

author-image
Biju
New Update
criket

സിഡ്നി: ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായിട്ടാണ് വിരാട് കോലി ഓസ്ട്രേലിയയില്‍ നിന്ന് മടങ്ങുന്നത്. സിഡ്നി ഏകദിനത്തില്‍ 54 റണ്‍സ് നേടിയപ്പോള്‍ തന്നെ രണ്ടാമനാവാന്‍ കോലിക്ക് സാധിച്ചു. 380 ഇന്നിംഗ്സില്‍ 14234 റണ്‍സ് നേടിയ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെയാണ് കോലി മറികടന്നത്. മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് (13,704), മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ (13,439) എന്നിവര്‍ കോലിക്ക് പിന്നിലായി. കോലിക്ക് നിലവില്‍ 14,255 റണ്‍സായി കോലിക്ക്. 452 ഇന്നിംഗ്സില്‍ 18,426 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സിഡ്നിയില്‍ ഓസീസിനെതിരെ 81 പന്തില്‍ 74 റണ്‍സുമായി കോലി പുറത്താവാതെ നിന്നിരുന്നു. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിംഗ്സ്.

ഇപ്പോള്‍ ഓസ്ട്രേലിയയില്‍ കളിച്ചതിനെ കുറിച്ച് പറയുകയാണ് കോലി. ''അടുത്ത കുറച്ച് ദിവസങ്ങള്‍ക്കിടെ എനിക്ക് 37 വയസ് പൂര്‍ത്തിയാകും. പക്ഷേ, സ്‌കോര്‍ പിന്തുടരുമ്പോള്‍ മിക്കപ്പോഴും എനിക്ക് ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ സാധിക്കാറുണ്ട്. രോഹിത്തിനൊപ്പം മത്സരം ജയിക്കാന്‍ വേണ്ടി ഇന്നിംഗ്സ് കളിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. തുടക്കം മുതല്‍ തന്നെ, ഞങ്ങള്‍ സാഹചര്യം നന്നായി മനസ്സിലാക്കിയിരുന്നു. അതുതന്നെയാണ് ഞങ്ങള്‍ കാലങ്ങളായി ചെയ്തുകൊണ്ടിരുന്നത്.'' കോലി പറഞ്ഞു.

അദ്ദേഹം തുടര്‍ന്നു... ''ഇപ്പോള്‍ ടീമില്‍ ഏറ്റവും പരിചയസമ്പന്നരായ ജോഡിയാണ് ഞങ്ങള്‍. പക്ഷേ ഞങ്ങള്‍ ചെറുപ്പമായിരുന്ന കാലത്ത്, വലിയ കൂട്ടുകെട്ടിലൂടെ മത്സരം എതിരാളികളില്‍ നിന്ന് തട്ടിയെടുക്കാന്‍ ഞങ്ങള്‍ക്ക് ആവുമെന്ന് കരുതാറുണ്ടായിരുന്നു. ഇതെല്ലാം ആരംഭിച്ചത് 2013ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം പരമ്പര ആണെന്ന് ഞാന്‍ കരുതുന്നു. ഞങ്ങള്‍ ഏകദേശം 20 ഓവറുകള്‍ കളിക്കുകയാണെങ്കില്‍, ടീമിനെ വിജയിപ്പിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. എതിരാളികള്‍ പോലും അത് മനസ്സിലാക്കും. ഓസ്ട്രേലിയയില്‍ വരുന്നത് ഞങ്ങള്‍ക്ക് വളരെ അധികം ഇഷ്ടപ്പെടുന്നു. പിന്തുണച്ച കാണികള്‍ക്ക് നന്ദി.'' കോലി കൂട്ടിചേര്‍ത്തു.

ടി20യും ഏകദിനവും ഒന്നിച്ചെടുത്താന്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം വിരാട് കോലിയാണ്. 18,143 റണ്‍സാണ് കോലി നേടിയത്. ഈ മത്സരത്തിലൂടെ കോലി സച്ചിനെ മറികടക്കുകയായിരുന്നു. 14,255 റണ്‍സ് ഏകദിനത്തിലും 4188 റണ്‍സ് ടി20 ഫോര്‍മാറ്റിലും. അതേസമയം, സച്ചിന്‍ ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്. അതില്‍ 10 റണ്‍സിന് പുറത്താവുകയും ചെയ്തു. ഏകദിനത്തില്‍ 8,426 റണ്‍സ്. കുമാര്‍ സംഗക്കാര (15,616), രോഹിത് ശര്‍മ (15,601), മഹേല ജയവര്‍ധനെ (14,143), റിക്കി പോണ്ടിംഗ് (14,105) എന്നിവര്‍ പിന്നിലായി.