ഈ ഫൈനൽ മത്സരം രോഹിത് ശർമയുടെയും വിരാട് കോലിയുടെയും ‘ഫൈനൽ’ രാജ്യാന്തര ട്വന്റി20 മത്സരം കൂടിയായിരുന്നു. ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം ഏറ്റുവാങ്ങുന്നതിനിടെയാണ് ട്വന്റി20യിൽനിന്നു കോലി വിരമിക്കൽ പ്രഖ്യാപിച്ചത്. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ രോഹിത്തും. അങ്ങനെ പുതുതലമുറയിലെ രണ്ട് ഇതിഹാസ താരങ്ങൾ ഒരുദിവസം വിരമിക്കൽ പ്രഖ്യാപിക്കുന്ന അപൂർവതയ്ക്കും ഇന്ത്യൻ ക്രിക്കറ്റ് ലോക സാക്ഷിയായി. ഇതൊരു പരസ്യമായ രഹസ്യമാണെന്നും കിരീടനേട്ടത്തോടെ പടിയിറങ്ങുന്നതിൽ അഭിമാനമുണ്ടെന്നുമായിരുന്നു കോലിയുടെ വാക്കുകൾ.
‘‘അടുത്ത തലമുറയ്ക്ക് ടി20 മുന്നോട്ട് കൊണ്ടുപോകാനും ഐപിഎലിൽ അവർ ചെയ്യുന്നത് പോലെയുള്ള അദ്ഭുതങ്ങൾ സൃഷ്ടിക്കാനുമുള്ള സമയമാണിത്. പുതിയ തലമുറ ഇന്ത്യൻ പതാക ഉയർത്തിപ്പിടിച്ച് ടീമിനെ ഇവിടെനിന്നു ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നതിൽ എനിക്ക് സംശയമില്ല. ഐസിസി ടൂർണമെന്റിൽ വിജയിക്കാനായി ഏറെ നാളത്തെ കാത്തിരിപ്പാണ്. ഞാൻ മാത്രമല്ല. നിങ്ങൾ രോഹിതിനെ നോക്കൂ, അദ്ദേഹം 9 ടി20 ലോകകപ്പുകൾ കളിച്ചു, ഇത് എന്റെ ആറാമത്തെ ലോകകപ്പാണ്. സ്ക്വാഡിലെ മറ്റാരെയും പോലെ ഞാനും അതിന് അർഹനാണ്. ഞങ്ങൾക്ക് ജോലി ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എനിക്ക് തോന്നിയ വികാരങ്ങൾ വിശദീകരിക്കാൻ ശരിക്കും ബുദ്ധിമുട്ടാണ്.’’– കോലി പറഞ്ഞു.
‘‘ഈ ഫോർമാറ്റിനോട് വിടപറയാൻ ഇതിലും നല്ല സമയമില്ല. ഇതിലെ ഓരോ നിമിഷവും ഞാൻ ഇഷ്ടപ്പെട്ടു. ഈ ഫോർമാറ്റിലാണ് ഞാൻ എന്റെ ഇന്ത്യൻ കരിയർ ആരംഭിച്ചത്. ഇതാണ് ഞാൻ ആഗ്രഹിച്ചത്, കപ്പ് നേടണമെന്ന് ഞാൻ ആഗ്രഹിച്ചു. വാക്കുകളിൽ പറഞ്ഞറിയിക്കാൻ വളരെ പ്രയാസമാണ്. ഇത് എനിക്ക് വളരെ വൈകാരികമായ നിമിഷമായിരുന്നു. ഈ കിരീടം നേടുന്നതിനായി ഒരുപാട് ആഗ്രഹിച്ചു. ഒടുവിൽ അതു സാധിച്ചതിൽ സന്തോഷമുണ്ട്.’’– രോഹിത് പറഞ്ഞു.
2022 ട്വന്റി20 ലോകകപ്പ് സെമിഫൈനലിലെ തോൽവിക്കുശേഷം ഈ വർഷം ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലാണ് രോഹിത്തും കോലിയും ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയത്. 2024 ലോകകപ്പിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള യുവ ടീമാകും കളത്തിലിറങ്ങുകയെന്ന റിപ്പോർട്ടുകൾക്കിടെയായിരുന്നു ട്വന്റി20 ടീമിലേക്കുള്ള ഇരുവരുടെയും മടങ്ങിവരവ്. കിരീടനേട്ടത്തോടെ രാജ്യാന്തര ട്വന്റി20 കരിയർ അവസാനിപ്പിക്കാനുള്ള നിയോഗം പോലെ. രാജ്യാന്തര ട്വന്റി20യിൽനിന്നു വിരമിച്ചാലും ഐപിഎലിൽ ഇരുവരും തുടരാൻ തന്നെയാണ് സാധ്യത.