ചാംപ്യന്‍സ് ട്രോഫിയില്‍ നാടകീയ നീക്കങ്ങള്‍

ബെയ്ല്‍സ് ഇളക്കിയ ജോഷ് ഇംഗ്ലിസ് വിക്കറ്റിനായി അപ്പീല്‍ ചെയ്തതോടെ, അംപയര്‍ റിവ്യൂവിനു പോയി. എന്നാല്‍ പെട്ടെന്ന് വിഷയത്തില്‍ ഇടപെട്ട ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് തങ്ങള്‍ അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് അംപയറെ അറിയിക്കുകയായിരുന്നു.

author-image
Biju
New Update
htsa

ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനിടെ ക്രീസ് വിട്ട് പുറത്തിറങ്ങിയ അഫ്ഗാന്‍ ബാറ്റര്‍ നൂര്‍ അഹമ്മദിനെ റണ്‍ഔട്ടാക്കാന്‍ ശ്രമിച്ച് ഓസീസ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസ്. അഫ്ഗാന്‍ ഇന്നിങ്‌സിന്റെ 47ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 

പന്തു നേരിട്ട അസ്മത്തുല്ല ഒമര്‍സായി ഒരു റണ്ണാണ് ഓടിയെടുത്തത്. ഇതോടെ നൂര്‍ അഹമ്മദ് 'സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍' എത്തി. പിന്നാലെ ക്രീസ് വിട്ട് പുറത്തിറങ്ങിയ നൂര്‍ അഹമ്മദ് ഒമര്‍സായിയുമായി സംസാരിക്കാന്‍ നടന്നപ്പോഴായിരുന്നു ഓസീസ് വിക്കറ്റ് കീപ്പറുടെ നീക്കം.

ബെയ്ല്‍സ് ഇളക്കിയ ജോഷ് ഇംഗ്ലിസ് വിക്കറ്റിനായി അപ്പീല്‍ ചെയ്തതോടെ, അംപയര്‍ റിവ്യൂവിനു പോയി. എന്നാല്‍ പെട്ടെന്ന് വിഷയത്തില്‍ ഇടപെട്ട ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് തങ്ങള്‍ അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് അംപയറെ അറിയിക്കുകയായിരുന്നു. 

നിയമപ്രകാരം പരിശോധിച്ചിരുന്നെങ്കില്‍ ഉറപ്പായിരുന്ന വിക്കറ്റാണ് ഓസ്‌ട്രേലിയ വേണ്ടെന്നുവച്ചത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്റെ നാടകീയ ഇടപെടലിനു കയ്യടിക്കുകയാണു ക്രിക്കറ്റ് ലോകം. 2023ലെ ആഷസ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോയെ ഓസ്‌ട്രേലിയ ഇതേ രീതിയില്‍ പുറത്താക്കിയിരുന്നു.

അന്ന് ഒരു പന്ത് മിസ്സാക്കിയ ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോ ക്രീസ് വിട്ട് പുറത്തുപോയ തക്കത്തിന് വിക്കറ്റ് കീപ്പറായിരുന്ന അലക്‌സ് ക്യാരി സ്റ്റംപ് ചെയ്യുകയായിരുന്നു. ക്യാപ്റ്റനായിരുന്ന പാറ്റ് കമിന്‍സും അന്നു വിക്കറ്റ് വേണമെന്ന നിലപാടിലായിരുന്നു. 

ഈ സംഭവത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. അഫ്ഗാനിസ്ഥാനെതിരായ പോരാട്ടം മഴ കാരണം ഉപേക്ഷിച്ചതോടെ ബി ഗ്രൂപ്പില്‍നിന്ന് ഓസ്‌ട്രേലിയ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു.

steve smith champions trophy tournament