Canada send two staff members home over Olympic drone spying scandal after New Zealand complaint as head coach Bev Priestman steps down from opening game
പാരീസ്: പാരീസ് ഒളിംപിക്സിന് തുടക്കമാകാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ വനിതാ ഫുട്ബോളിൽ ഒളിഞ്ഞുനോട്ട വിവാദം. ന്യൂസിലൻഡ് വനിതാ ഫുട്ബോൾ ടീം പരിശീലിക്കുന്ന ഗ്രൗണ്ടിനു മുകളിലൂടെ കനേഡിയൻ ഫുട്ബോൾ ടീം സ്റ്റാഫ് ഡ്രോൺ പറത്തുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ കാനേഡിയൻ ഒളിംപിക് കമ്മിറ്റി ന്യൂസിലൻഡിനോട് മാപ്പ് പറഞ്ഞു.
തിങ്കളാഴ്ച ന്യൂസീലൻഡ് വനിതാ ഫുട്ബോൾ ടീം സെൻറ് എറ്റിയന്ന ഗ്രൌണ്ടിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഗ്രൗണ്ടിന് മുകളിലൂടെ ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപെട്ടത്. ആദ്യം അമ്പരന്ന ടീം അംഗങ്ങൾ ഒളിഞ്ഞുനോട്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ ഫ്രഞ്ച് പൊലീസിൽ പരാതി നൽകി. പൊലിസ് അന്വേഷണത്തിൽ ഡ്രോൺ പറത്തിയത് കനേഡിയൻ ഫുട്ബോൾ ടീം സപ്പോർട്ട് സ്റ്റാഫ് ആണെന്ന് കണ്ടെത്തി.
പിന്നാലെ കനേഡിയൻ സംഘത്തിലെ രണ്ട് നോൺ അക്രഡിറ്റഡ് അംഗങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ചതിനാണ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തത്. ഡ്രോൺ പറത്തിയെന്ന് കരുതുന്ന രണ്ട് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളെയും അടിയന്തരമായി നാട്ടിലേക്ക് തിരിച്ചയക്കാൻ കാനഡ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.
ന്യൂസിലൻഡിന്റെ കളിയടവുകളും, പരിശീലന രീതിയും മനസ്സിലാക്കാനാണ് ഡ്രോൺ പറത്തിയതെന്നാണ് ആരോപണം. ഒളിംപിക്സ് അസോസിയേഷനും ന്യൂസിലൻഡ് ടീം പരാതി നൽകി. സംഭവം കൈയോടെ പിടിക്കപ്പെട്ടതോടെ, മാപ്പുപറഞ്ഞ് കനേഡിയൻ ടീം തടിയൂരി. നിലവിലെ ഒളിംപിക്സ് ചാമ്പ്യൻമാരുടെ ഒളിഞ്ഞുനോട്ടമെന്തയാലും ടീമിനാകെ ചീത്തപ്പേരായിട്ടുണ്ട്.
സംഭവത്തിൽ ഫിഫയും ഒളിംപിക് അസോസിയേഷനും വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.അതിനിടെ സംഭവത്തിൽ നേരിട്ട് പങ്കില്ലെങ്കിലും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിൻറെ മുഖ്യ പരിശീലക ബെവ് പ്രീസ്റ്റ്മാൻ ആദ്യ മത്സരത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് അറിയിച്ചു. പ്രീസ്റ്റ്മാൻറെ നേതൃത്വത്തിലാണ് കാനഡ ടോക്കിയോയിൽ സ്വർണം നേടിയത്.