വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 88 റണ്‍സ് ജയം

റിച്ച ഘോഷ് (പുറത്താവാതെ 35), ജമീമ റോഡ്രിഗസ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്ഥാന് വേണ്ടി ദിയാന ബെയ്ഗ് നാല് വിക്കറ്റെടുത്തു. സാദിയ ഇഖ്ബാല്‍, ഫാത്തിമ സന എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

author-image
Biju
New Update
colombo

കൊളംബൊ: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 43 ഓവറില്‍ 159ന് റണ്‍സിന് എല്ലാവരും പുറത്തായി. 

81 റണ്‍സ് നേടിയ സിദ്ര അമീന് മാത്രമാണ് പാക് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ദീപ്തി ശര്‍മ, ക്രാന്തി ഗൗത് എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. സ്‌നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വേണ്ടി ഹര്‍ലീന്‍ ഡിയോള്‍ 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. 

റിച്ച ഘോഷ് (പുറത്താവാതെ 35), ജമീമ റോഡ്രിഗസ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്ഥാന് വേണ്ടി ദിയാന ബെയ്ഗ് നാല് വിക്കറ്റെടുത്തു. സാദിയ ഇഖ്ബാല്‍, ഫാത്തിമ സന എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

പതിഞ്ഞ തുടക്കമായിരുന്നു പാകിസ്ഥാന്. നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ മൂനീബ അലിയുടെ (2) വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. റണ്ണൗട്ടാവുകയായിരുന്നു മൂനീബ. പിന്നാലെ സഹ ഓപ്പണര്‍ സദഫ് ഷമാസും (6) മടങ്ങി. ക്രാന്തിയുട പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ഷമാസ് മടങ്ങുന്നത്. 

അടുത്തത് ആലിയ റിയാസിന്റെ (2) ഊഴമായിരുന്നു. ഇത്തവണ ക്രാന്തിയുടെ തന്നെ പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ ദീപ്തിക്ക് ക്യാച്ച്. ഇതോടെ മൂന്നിന് 26 എന്ന നിലയിലായി പാകിസ്ഥാന്‍. നതാലിയ പെര്‍വൈസ് (33)  സിദ്ര സഖ്യം 69 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചച്. എന്നാല്‍ പര്‍വൈസ് പുറത്തായതോടെ പാകിസ്ഥാന്‍ തകര്‍ന്നു. സിദ്രാ നവാസാണ് (154) രണ്ടക്കം കണ്ട മറ്റൊരു താരം.

ഫാത്തിമ സിന (2), റമീണ്‍ ഷമീം (0), ദിയാന ബെയ്ഗ് (9), സാദിയ ഇഖ്ബാല്‍ (0) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല. നഷ്ടറ സന്ധു (2) പുറത്താവാതെ നിന്നു. 40-ാം ഓവറില്‍ മടങ്ങിയ സിദ്ര അമീന്‍ 106 പന്തുകളില്‍ നിന്നാണ് 81 റണ്‍സ് നേടിയത്. ഇതില്‍ ഒരു സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടും. നേരത്തെ, മോശമല്ലാത്ത തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ദാന (23) പ്രതിക റാവല്‍ (23) സഖ്യം 48 റണ്‍സ് ചേര്‍ത്തു. 

എന്നാല്‍ ഒമ്പതാം ഓവറില്‍ സ്മൃതി മടങ്ങി. ഫാത്തിമ സനയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. 15-ാം ഓവറില്‍ പ്രതികയും പവലിയനില്‍ തിരിച്ചെത്തി. സാദിയ ഇഖ്ബാലിന്റെ പന്തില്‍ ബൗള്‍ഡ്. തുടര്‍ന്ന് ഹര്‍ലീന്‍ - ഹര്‍മന്‍പ്രീത് കൗര്‍ (19) സഖ്യം 39 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹര്‍മന്‍പ്രീതിന് അധികം നേരം ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. ബെയ്ഗാണ് ഇന്ത്യന്‍ ക്യാപ്റ്റനെ പുറത്താക്കിയത്.

പിന്നാലെ ഹര്‍ലീന്‍ - ജമീമ സഖ്യം 45 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും മികച്ച രീതിയില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ ഹര്‍ലീന്‍ പുറത്ത്. റമീണ്‍ ഷമീമാണ് വിക്കറ്റ് വീഴ്ത്തിയത്. വൈകാതെ ജമീമയും പുറത്ത്. ഇതോടെ അഞ്ചിന് 159 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് ദീപിത് ശര്‍മ (25), സ്‌നേഹ് റാണ (20), റിച്ച ഘോഷ് എന്നിവരുടെ ഇന്നിംഗ്‌സുകള്‍ ഇന്ത്യയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. ശ്രീ ചരണി (1), ക്രാന്തി ഗൗത് (8), രേണുക സിംഗ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.

ശ്രീലങ്കക്കെതിരായ ആദ്യ മത്സരം ജയിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തി. ബാറ്റിംഗ് ഓള്‍റൗണ്ടറായ അമന്‍ജ്യോത് കൗറിന് പകരം ബൗളറായ രേണുക സിംഗ് താക്കൂര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ ടീമില്‍ പാകിസ്ഥാനും ഒരു മാറ്റം വരുത്തി. ഒമൈമ സൊഹൈലിന് പകരം സദഫ് ഷമാസ് പാകിസ്ഥാന്റെ പ്ലേയിംഗ് ഇലവനിലെത്തി.