/kalakaumudi/media/media_files/mfoyIVKqiCgbX5UyiWv3.jpg)
രാജ്യത്ത് മൊബൈൽ ഫോൺ വിളിയും ഡാറ്റ ഉപയോഗവും ചിലവേറുന്നു. ഇന്നലെ ജിയോ മൊബൈൽ റീച്ചാർജ് താരിഫ് നിരക്കുകൾ കൂട്ടിയതിന് പിന്നാലെ എയർടെൽ, വോഡഫോം, വിഐ എന്നിവയും തുക വർധിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ ടെലികോം രംഗത്തെ ബിസിനസിൽ സാമ്പത്തിക വളർച്ച ഉറപ്പുവരുത്താനും സ്‌പെക്ട്രം അടക്കമുള്ള സാങ്കേതികസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപത്തിനും മാന്യമായ വരുമാനം സാധ്യമാക്കുന്നതിനും വേണ്ടിയും കൂടാതെ 5ജി സേവനം അടക്കമുള്ള ചിലവുകൾ പരിഗണിച്ചുമാണ് താരിഫുകൾ ഉയർത്തുന്നത്.
ഉപയോക്താവിൽ നിന്നുള്ള എആർപിയു 300 രൂപയ്‌ക്ക് മുകളിലായിരിക്കണെന്നാണ് എയർടെലിൻ്റെ നിലപാട്. എന്നാൽ നിലവിലെ കണക്കനുസരിച്ച് എയർടെലിൻ്റെ എആർപിയു 209 രൂപയാണ്. ജിയോയുടേത് 181.17 രൂപയും.
പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് നിരക്കുകളിൽ 11 ശതമാനം മുതൽ 21 ശതമാനം വരെ എയർടെൽ വർധനവ് കൊണ്ടുവന്നിട്ടുള്ളത്. ഇതോടെ പ്രതിമാസ അൺലിമിറ്റഡ് പാക്കുകൾക്ക് 20 മുതൽ 50 രൂപ വരെ കൂടും. നിരക്ക് വർധന ജൂലൈ മൂന്ന് മുതൽ നിലവിൽ വരുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്. ഏറ്റവും മിതമായ നിരക്കിലുണ്ടായിരുന്ന 179 രൂപയുടെ റീച്ചാർജ് പ്ലാൻ 199 രൂപയിലേക്കാണ് എയർടെൽ വർധിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തേക്ക് രണ്ട് ജിബി ഡാറ്റയും പരിമിതികളില്ലാത്ത കോളിംഗും ദിവസം 100 സൗജന്യ എസ്എംഎസ് വീതവുമാണ് ഈ പാക്കേജിൽ ലഭിക്കുന്നത്. 12 മുതൽ 15 ശതമാനം വരെയാണ് ജിയോ താരിഫ് വർധിപ്പിച്ചിട്ടുള്ളത്.