
പ്രതീകാത്മക ചിത്രം
മുംബൈ: ന്യൂസ് അഗ്രഗേറ്റർ സേവനമായ ആർട്ടിഫാക്ടിനെ ടെക്ക് ബ്രാൻഡായ യാഹൂ ഏറ്റെടുത്തു. 2023 ജനുവരിയിൽ ഇൻസ്റ്റാഗ്രാം സഹസ്ഥാപകരായ കെവിൻ സിസ്‌ട്രോമും മൈക്ക് ക്രീഗെറും ചേർന്ന് നിർമ്മിച്ചതായിരുന്നു ആർട്ടിഫാക്ട്. 2024 ജനുവരിയിൽ തന്നെ ആർട്ടിഫാക്ട് സേവനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകർ അറിയിച്ചിരുന്നു. ആർട്ടിഫാക്ടിന്റെ വിപണി സാധ്യതകൾ പരിമിതമായതുകൊണ്ടാണ് സേവനം അവസാനിപ്പിക്കുന്നതെന്നും വലിയ നിക്ഷേപം നടത്താൻ മാത്രം വിപണി വലുതല്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
എന്നാൽ ഏപ്രിൽ രണ്ടിന് ആർട്ടിഫാക്ട് പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു. തുടർന്ന് ആർട്ടിഫാക്ടിനെ യാഹൂ ഏറ്റെടുക്കുകയായിരുന്നു.
ഇനി ആർട്ടിഫാക്ട് ഒരു പ്രത്യേക ആപ്പ് എന്ന നിലയിൽ പ്രവർത്തിക്കില്ല. പകരം ആർട്ടിഫാക്ടിന്റെ എഐ അധിഷ്ടിത പേഴ്‌സണലൈസേഷൻ സാങ്കേതിക വിദ്യ യാഹൂ ന്യൂസ് പോലുള്ള കമ്പനിയുടെ ഉല്പന്നങ്ങളിൽ തുടർന്ന് ഉപയോഗിക്കും.
വാർത്തകളുടെ മികച്ച രീതിയിലുള്ള വിതരണമായിരുന്നു ആർട്ടിഫാക്ട് ലക്ഷ്യമിട്ടത്. ഒരു വർഷത്തിനുള്ളിൾ എഐ ഉപയോഗിച്ച് വാർത്തകളുടെ സംഗ്രഹം തയ്യാറാക്കുന്ന ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇത് കൂടാതെ ട്വിറ്ററിന് സമാനമായ ഉള്ളടക്കം പോസ്റ്റ് ചെയ്യാനുള്ള സൗകര്യവും കമന്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമായിരുന്നു. എന്നാൽ ഈ ഫീച്ചറുകളിൽ ചിലത് സജീവമായ മേൽനോട്ടം ആവശ്യമുള്ളതായിരുന്നു. എന്നാൽ എട്ട് പേർ മാത്രമാണ് ആർട്ടിഫാക്ടിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്നത്. അവർക്ക് അത് കൈകാര്യം ചെയ്യാൻ സാധിക്കുമായിരുന്നില്ല.
ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കും വായനാ രീതികൾക്കും അനുസരിച്ച് വാർത്തകളും മറ്റ് ലേഖനങ്ങളും നിർദേശിക്കുന്ന എഐ അൽഗൊരിതമാണ് ആർട്ടിഫാക്ടിന് ഉണ്ടായിരുന്നത്. എന്നാൽ മികച്ച പ്രേക്ഷകരെ കണ്ടെത്താൻ ശേഷിയുള്ള ഈ ഫീച്ചറിന് ഉപഭോക്താക്കളുടെ എണ്ണക്കുറവ് മൂലം കാര്യമായ സ്വീകാര്യത നേടാനായില്ല.
ഓൺലൈൻ വാർത്താ വിതരണ രംഗത്ത് നേരത്തെ തന്നെ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയവരാണ് യാഹൂ. ലക്ഷക്കണക്കിന് ഉപഭോക്താക്കളും യാഹൂവിനുണ്ട്. അൽഗൊരിതം ഉപയോഗിച്ചുള്ള വാർത്താ വിതരണം ആദ്യം ആരംഭിച്ച സേവനങ്ങളിലൊന്നാണ് യാഹൂ.