പരന്ന വായനയിലൂടെ അറിവുകള്‍ നേടിയ ടെക് ഭീമന് 52 വയസ്സ്

23ാം വയസില്‍ ഇന്റര്‍നെറ്റ് ചരിത്രത്തില്‍ ഇതിഹാസമായി മാറിയ ഗൂഗിള്‍ എന്ന ആഗോള ടെക് ഭീമന് തുടക്കമിട്ടുകൊണ്ട് ശതകോടീശ്വരനിലേക്കുള്ള യാത്ര ലോറന്‍സ് എഡ്വേര്‍ഡ് പേജ് എന്ന ലാറി പേജ് തുടങ്ങിയപ്പോള്‍ അത് ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ പോന്ന ഒന്നായിരുന്നുന്നെ് ഒരുപക്ഷെ അദ്ദേഹം പോലും വിചാരിച്ച് കാണില്ല

author-image
Biju
New Update
sgd

ആധുനിക കാലത്ത് ഗൂഗിള്‍ ഇല്ലാത്ത ഒരു സമയം ഉണ്ടെന്ന് വെറുതെ ഒന്നു ചിന്തിച്ചുനോക്കാമോ?... ശരിയാണ് അങ്ങനൊരു കാലത്തേക്കുറിച്ച് ഇന്ന് ചിന്തിക്കാന്‍ പോലും ആകില്ല. മനുഷ്യരാശിയുടെ നില്‍പ്പ് തന്നെ ഇന്ന് ഇന്റര്‍നെറ്റിന്റെ ചുവടുപിടിച്ചാണ് മുന്നോട്ടുപോകുന്നത്. നാം എപ്പോള്‍ ഉറങ്ങണം, എപ്പോള്‍ എഴുന്നേല്‍ക്കണം, എന്തുകഴിക്കണം എങ്ങനെ ജീവിക്കണം എന്നുവേണ്ട ഒരു മനുഷ്യന്റെ സകലകാര്യങ്ങളും ഇന്ന് ഗൂഗിള്‍ പറഞ്ഞുകൊടുക്കുന്ന അവസ്ഥയിലേക്ക് എത്തി നില്‍ക്കുകയാണ്. 

23ാം വയസില്‍ ഇന്റര്‍നെറ്റ് ചരിത്രത്തില്‍ ഇതിഹാസമായി മാറിയ ഗൂഗിള്‍ എന്ന ആഗോള ടെക് ഭീമന് തുടക്കമിട്ടുകൊണ്ട്  ശതകോടീശ്വരനിലേക്കുള്ള യാത്ര ലോറന്‍സ് എഡ്വേര്‍ഡ് പേജ് എന്ന ലാറി പേജ് തുടങ്ങിയപ്പോള്‍ അത് ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ പോന്ന ഒന്നായിരുന്നുന്നെ് ഒരുപക്ഷെ അദ്ദേഹം പോലും വിചാരിച്ച് കാണില്ല. ഇന്ന് 52 വയസില്‍ എത്തി നില്‍ക്കുമ്പോള്‍. കഠിനാദ്ധ്വാനംകൊണ്ട് കോടികള്‍ സമ്പാദിക്കുക മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്.

പാഷന്‍ തിരിച്ചറിഞ്ഞത് ആറാം വയസ്സില്‍ 

പിതാവ് കാള്‍ വിക്ടര്‍ പേജ് കംപ്യൂട്ടര്‍ സയിന്റിസ്റ്റ്. അമ്മ കംപ്യൂട്ടര്‍ പ്രോഗ്രാമിങ് ഇന്‍സ്ട്രക്ടര്‍. വീട് നിറയെ കമ്പ്യൂട്ടറുകളും സയന്‍സ്, ടെക്‌നോളജി മാഗസിനുകള്‍. രണ്ട് വയസ് മുതല്‍ മോണ്ടിസോറി സ്‌കൂളില്‍ പോയി തുടങ്ങിയ ലാറി പേജിന് വീട്ടിലെത്തിയാല്‍ കൂട്ട് ഈ കമ്പ്യൂട്ടറുകളും മാഗസിനുകളുമായിരുന്നു. അക്ഷരങ്ങള്‍ കൂട്ടി വായിക്കാറായപ്പോള്‍ മുതല്‍ വായന ശീലമാക്കി. വീട്ടിലുള്ള സയന്‍സ്, ടെക്‌നോളജി പ്രസിദ്ധീകരണങ്ങളെല്ലാം വായിക്കും. ആറ് വയസ്സായപ്പോഴേക്കും അച്ഛനും അമ്മയും വാങ്ങിയിട്ട ഫസ്റ്റ് ജനറേഷന്‍ കംപ്യൂട്ടറുകളില്‍ പരീക്ഷണങ്ങള്‍ തുടങ്ങി. വേര്‍ഡ് പ്രൊസസ്സര്‍ ഉപയോഗിച്ച് എലമെന്ററി സ്‌ക്കൂളില്‍ അസൈന്‍മെന്റ് ചെയ്ത ആദ്യ വിദ്യാര്‍ത്ഥി ലാറി പേജ് ആയിരുന്നു. ചേട്ടന്‍ കാള്‍ പേജ് അനിയനെ പ്രോല്‍സാഹിപ്പിച്ചു കൊണ്ടുമിരുന്നു.

തീരുമാനം 12ാം വയസ്സില്‍

പുതിയ കണ്ടുപിടുത്തങ്ങളെ കുറിച്ച് അറിയുമ്പോഴെല്ലാം ലാറി പേജിനും സ്വന്തമായി ഒരു കണ്ടുപിടുത്തം നടത്തണമെന്ന ആഗ്രഹം ശക്തമായി. ടെക്‌നോളജി ബിസിനസ്സ് ആയിരുന്നു ഇഷ്ടം. 12 വയസ്സായപ്പോഴേക്കും സ്വന്തമായി ഒരു കമ്പനി തുടങ്ങുമെന്ന് തീരുമാനിച്ചു. മകന്റെ ഇഷ്ടങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തുണ നല്‍കി മാതാപിതാക്കള്‍ ചേര്‍ത്തു നിര്‍ത്തി.

1995 ല്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടി. പിന്നീട് ഡോക്ടറേറ്റ് പ്രോഗ്രാമിന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. സ്റ്റാന്‍ഫോര്‍ഡില്‍ പഠിക്കുമ്പോള്‍ കൊച്ചു കൊച്ചു കണ്ടുപിടുത്തങ്ങള്‍ നടത്തി കഴിവു തെളിയിച്ചു. 

വഴിത്തിരിവായത് ഗൈഡിന്റെ ഉപദേശം

ഡോക്ടറല്‍ പ്രോഗ്രാമിന് ഒരു ഡിസര്‍ട്ടേഷന്‍ വിഷയം തെരഞ്ഞെടുക്കണമായിരുന്നു. വേള്‍ഡ് വൈഡ് വെബിന്റെ മാത്തമാറ്റിക്കല്‍ പ്രോപ്പര്‍ട്ടീസിനെ കുറിച്ച് അന്വേഷിക്കാന്‍ ഒരു ആഗ്രഹം തോന്നി. ടെലിപ്രിസന്‍സ്, സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകള്‍ എന്നീ വിഷയങ്ങളും മനസിലുണ്ടായിരുന്നു. ഗൈഡ് ടോറി വിനോ ഗ്രാഡിന്റെ ഉപദേശമനുസരിച്ചായിരുന്നു വേള്‍ഡ് വൈഡ് വെബ്ബിന്റെ മാത്തമാറ്റിക്കല്‍ പ്രോപ്പര്‍ട്ടീസ് കണ്ടുപിടിക്കുക എന്ന വിഷയം തിരഞ്ഞെടുത്തത്. തനിക്ക് ജീവിതത്തില്‍ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ഉപദേശമായിരുന്നു ഇതെന്ന് ലാറി പേജ് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.

സഹപാഠിയായിരുന്ന സെര്‍ജി ബ്രിന്‍ റിസര്‍ച്ചില്‍ ലാറി പേജിനോടൊപ്പം ചേര്‍ന്നു. ഇവര്‍ രണ്ടു പേരും കൂടി തയ്യാറാക്കിയ റിസര്‍ച്ച് പേപ്പര്‍ അക്കാലത്ത് ഇന്റര്‍നെറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഡൗണ്‍ ലോഡ് ചെയ്ത സയിന്റിഫിക്ക് ഡോക്യുമെന്റ് ആയിരുന്നു എന്ന് പറയപ്പെടുന്നു.

തലവര മാറ്റിയ ഗൂഗിള്‍

നിലവിലുള്ള സെര്‍ച്ച് എഞ്ചിനുകളേക്കാള്‍ മികച്ച പേജ് റാങ്ക് അല്‍ഗൊരിതം രണ്ടു പേരും ചേര്‍ന്ന് കണ്ടെത്തി. റിസര്‍ച്ചിനു വേണ്ടി നടത്തിയ പഠനം കൊണ്ടെത്തിച്ചത് ഇവിടേക്കായിരുന്നു. അങ്ങനെ സ്വന്തമായി പുതിയൊരു സെര്‍ച്ച് എഞ്ചിന്‍ വികസിപ്പിക്കാന്‍ രണ്ടു പേരും തീരുമാനമെടുത്തു. പേജിന്റെ ഡോര്‍മിറ്ററി മെഷിന്‍ ലാബ് ആക്കി മാറ്റി. പഴയ കമ്പ്യൂട്ടറുകള്‍ വാങ്ങി സ്‌പെയര്‍ പാര്‍ട്ടുകള്‍ എടുത്ത് സ്റ്റാന്‍ഫോര്‍ഡിലെ ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കുമായി ബന്ധിപ്പിക്കാനുളള ഉപകരണം ഉണ്ടാക്കി. ബ്രിന്നിന്റെ മുറി ഓഫീസും പ്രോഗ്രാമിങ് സെന്ററുമായി തല്‍ക്കാലത്തേക്ക് മാറ്റി. പേജിന് നല്ല പ്രോഗ്രാമിങ് സ്‌കില്‍ ഉണ്ടായിരുന്നു. അതുപയോഗിച്ച് ലളിതമായ സെര്‍ച്ച് പേജ് വികസിപ്പിച്ചു.

കംപ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്ത് സെര്‍ച്ചുകള്‍ കൂട്ടി. 1996 ആഗസ്റ്റില്‍ സെര്‍ച്ച് എഞ്ചിന്റെ പ്രഥമ രൂപം സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്തു.

സെര്‍ച്ചുകള്‍ കൂടിയപ്പോള്‍ പുതിയ സെര്‍വറിന്റെ ആവശ്യം വന്നു. സ്ഥലം വാടകയ്ക്ക് എടുത്ത് സെര്‍വര്‍ സ്ഥാപിക്കണം. വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങി. സണ്‍ മൈക്രോ സിസ്റ്റംസിന്റെ സഹ സ്ഥാപകന്‍ ഒരു ലക്ഷം ഡോളര്‍ നിക്ഷേപിച്ചു. അങ്ങനെ 1998 ല്‍ ഗൂഗിള്‍ റജിസ്റ്റര്‍ ചെയ്തു. തൊട്ടടുത്ത വര്‍ഷം 25 മില്യന്‍ യുഎസ് ഡോളര്‍ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട് കിട്ടി.

ലോകത്തിന്റെ വിരല്‍ തുമ്പില്‍ വിരാജിക്കുന്ന ഗൂഗിള്‍ എന്ന നാമം വാസ്തവത്തില്‍ ഒരു എഴുത്ത് പിഴവില്‍ നിന്ന് ഉദയം ചെയ്തതാണ്. നൂറ് പൂജ്യം കഴിഞ്ഞു വരുന്ന ഒന്ന് - ഇതിനെ കണക്കില്‍ പറയുക googol എന്നാണ്. googol എന്ന പേരില്‍ കമ്പനി റജിസ്റ്റര്‍ ചെയ്യാനായിരുന്നു പ്ലാന്‍. റജിസ്‌ടേഷന്റെ സമയത്തുണ്ടായ ഒരു അക്ഷര പിശകില്‍ നിന്നും പിറന്നത് ഗൂഗിള്‍ എന്ന ടെക് ഭീമന്‍. ലാറി പേജ് സി.ഇ.ഒ യും സെര്‍ജി ബ്രിന്‍ സഹ സ്ഥാപകനും പ്രസിഡന്റുമായി ചുമതലയേറ്റു. 

ശതകോടീശ്വരനിലേക്കുള്ള യാത്രയില്‍ കാതലായത് ഈ വഴികള്‍ 

1. ലക്ഷ്യം നിറവേറ്റാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു. ഒരിക്കല്‍ പോലും ഫോക്കസ് തെറ്റാന്‍ അനുവദിച്ചില്ല.

2. പരന്ന വായനയിലൂടെ അറിവുകള്‍ നേടി. 

3. പണത്തെ കുറിച്ച് വേവലാതി ഇല്ലായിരുന്നു. പദ്ധതി മികച്ചതാണെങ്കില്‍ പണം പിന്നാലെ വരും എന്ന് വിശ്വസിച്ചു.

4. ഉല്‍പന്നങ്ങളിലുള്ള വൈദഗ്ധ്യം മുതല്‍ കൂട്ടായി.

5. കുടുംബത്തിന്റെ പിന്തുണ അനുഗ്രഹമായി.

6. ചെറുപ്പത്തിലെ സംഗീത പഠനം സമയത്തിന്റെ പ്രാധാന്യം പഠിപ്പിച്ചു. മില്ലി സെക്കന്റുകള്‍ക്കുള്ളില്‍ ആക്ഷന്‍ ഉണ്ടാകണം സംഗീതത്തില്‍. ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന്‍ ലോഞ്ച് ചെയ്തപ്പോഴും ഉപയോക്താക്കള്‍ക്ക് അതിവേഗം റിസല്‍റ്റ് കിട്ടണമെന്ന ആവശ്യത്തിനു പ്രാധാന്യം നല്‍കി

7. എതിരാളികളേക്കാന്‍ വേഗം കൂടിയ സെര്‍ച്ച് എഞ്ചിന്‍ വികസിപ്പിച്ച് മല്‍സരം നേരിട്ടു.

8. മൂല്യത്തിനെതിരായതൊന്നും ചെയ്യരുത്. ഒരു ബ്യൂറോക്രാറ്റ് ആകരുത് എന്ന് ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

9. നല്ലതിനു വേണ്ടിയുളള മാറ്റത്തിനു വഴങ്ങി കൊടുക്കാന്‍ തയ്യാറായി. സി.ഇ.ഒ പദവി ഒഴിഞ്ഞ് പ്രൊഡക്റ്റ് പ്രസിഡന്റിന്റെ റോളിലേക്കു മാറി. 

10.10 ത മനോഭാവം - എതിരാളികളില്‍ നിന്നും പത്ത് ഇരട്ടി മികച്ച ഉല്‍പന്നങ്ങളും സൃഷ്ടിക്കുവാന്‍ ജീവനക്കാര്‍ക്ക് പ്രചോദനം നല്‍കി.

സമര്‍ത്ഥമായ വിരമിക്കല്‍ പ്ലാന്‍  

ആല്‍ഫബെറ്റ് എന്ന ഹോള്‍ഡിങ് കമ്പനിയുണ്ടാക്കി ഗൂഗിള്‍ ഉള്‍പ്പെടെയുള്ള എല്ലാ കമ്പനികളെയും അതിന്റെ കീഴിലാക്കി. ഗൂഗിള്‍ സി.ഇ. ഒ ആയ സുന്ദര്‍ പിചൈയെ ആല്‍ഫബെറ്റിന്റെ ചുമതലയും ഏല്‍പിച്ച്  കണ്‍ട്രോളിങ് ഷെയറുകള്‍  സ്വന്തം പേരില്‍ സുരക്ഷിതമാക്കി 2019 ല്‍ യാത്രയുടെ ഗതി മാറ്റി. 

ഒരു നിമിഷം പോലും പാഴാക്കാതെ ജീവിത വിജയം നേടിയ ലാറി പേജ് പറയുന്നത് കേള്‍ക്കാം - 'നിങ്ങള്‍ക്ക് ഒരു സ്വപ്നമുണ്ടെങ്കില്‍ അതൊരിക്കലും ഉപേക്ഷിക്കരുത്. ഒരു ഹോബി പോലെ അത് ഇന്‍ക്യുബേറ്റ് ചെയ്യുക.'

 

google