ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂള്‍ 2028-ല്‍ വിക്ഷേപിക്കും

അഞ്ച് മൊഡ്യൂളുകളായാണ് നിലയം നിര്‍മിക്കുക. ഇതിന്റെ ആദ്യഘട്ടമായാണ് ആദ്യ മൊഡ്യൂള്‍ വിക്ഷേപിക്കുന്നത്. 2040-ഓടെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലേക്കയക്കുന്ന ദൗത്യവും ഏറ്റെടുക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ വി. നാരായണന്‍ പറഞ്ഞു

author-image
Biju
New Update
iss

ബെംഗളൂരു: ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയത്തിന്റെ ആദ്യ മൊഡ്യൂള്‍ 2028-ല്‍ വിക്ഷേപിക്കാനുള്ള ഒരുക്കത്തില്‍ ഐ.എസ്.ആര്‍.ഒ. 2035-ഓടെ നിലയം സമ്പൂര്‍ണ പ്രവര്‍ത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.

അഞ്ച് മൊഡ്യൂളുകളായാണ് നിലയം നിര്‍മിക്കുക. ഇതിന്റെ ആദ്യഘട്ടമായാണ് ആദ്യ മൊഡ്യൂള്‍ വിക്ഷേപിക്കുന്നത്. 2040-ഓടെ ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലേക്കയക്കുന്ന ദൗത്യവും ഏറ്റെടുക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ വി. നാരായണന്‍ പറഞ്ഞു. ചന്ദ്രയാന്‍-4, ചന്ദ്രയാന്‍-5 എന്നിവയുടെ വിക്ഷേപണവും ലക്ഷ്യമിടുന്നു.

ചൊവ്വയിലേക്കും ശുക്രനിലേക്കുമുള്ള ദൗത്യങ്ങളും ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെയും ഗതിനിര്‍ണയ ഉപഗ്രഹങ്ങളുടെയും വിപുലീകരണവും മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യവും ആസൂത്രണം ചെയ്തുവരുന്നതായും നാരായണന്‍ പറഞ്ഞു. ബെംഗളൂരുവില്‍ യു.എസ്.-ഇന്ത്യ സ്‌പെയ്സ് ബിസിനസ് ഫോറം ഉദ്ഘാടനം ചെയ്യവേയാണ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

ഇന്ത്യയും യു.എസും തമ്മിലുള്ള ബഹിരാകാശ മേഖലയിലെ സഹകരണം തുല്യ പങ്കാളിത്തത്തിലേക്ക് വളര്‍ന്നതായി നാരായണന്‍ പറഞ്ഞു. ചന്ദ്രയാന്‍, നൈസാര്‍ (നാസ-ഐ.എസ്.ആര്‍.ഒ. സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍) യു.എസിന്റെ ബ്ലൂ ബേര്‍ഡ് എന്നീ സമീപകാല ദൗത്യങ്ങളുടെ വിജയം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ഊട്ടിയുറപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഗഗന്‍യാന്‍ ദൗത്യം 2027 ആദ്യപാദത്തില്‍ നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ. നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായി മനുഷ്യനില്ലാതെ ഗഗന്‍യാന്‍ പേടകം ഈവര്‍ഷം വിക്ഷേപിക്കാനാണ് പദ്ധതി.