സൈബര്‍ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; സ്മാര്‍ട്ട്‌ഫോണുകളില്‍ 'സഞ്ചാര്‍ സാഥി' ആപ്പ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര നിര്‍ദേശം

പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് മൂന്ന് മാസത്തെ സാവകാശം കേന്ദ്രം നല്‍കിയിട്ടുണ്ട്. ആപ്പിള്‍, സാംസങ്, ഷവോമി, ഒപ്പോ, വിവോ തുടങ്ങി ഇന്ത്യയിലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കെല്ലാം നിര്‍ദ്ദേശം ബാധകമായിരിക്കും

author-image
Biju
New Update
cyber se

ന്യൂഡല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ആപ്ലിക്കേഷനായ 'സഞ്ചാര്‍ സാഥി' നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാജ കോളുകളും സന്ദേശങ്ങളും റിപ്പോര്‍ട്ട് ചെയ്യാനും, മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് സഞ്ചാര്‍ സാഥി.

ഉപയോക്താക്കള്‍ക്ക് ഫോണില്‍ നിന്ന് നീക്കം ചെയ്യാന്‍ സാധിക്കാത്ത വിധത്തിലായിരിക്കണം ആപ്പ് ക്രമീകരിക്കേണ്ടതെന്ന് മന്ത്രാലയം കമ്പനികളോട് വ്യക്തമാക്കിയിട്ടുണ്ട്. വിപണിയില്‍ ഇറങ്ങുന്ന എല്ലാ പുതിയ സ്മാര്‍ട്ട്‌ഫോണുകളിലും ഈ ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. നിലവില്‍ ഉപയോഗത്തിലുള്ള ഫോണുകളില്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റിലൂടെ ഈ ആപ്പ് ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്.

പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് മൂന്ന് മാസത്തെ സാവകാശം കേന്ദ്രം നല്‍കിയിട്ടുണ്ട്. ആപ്പിള്‍, സാംസങ്, ഷവോമി, ഒപ്പോ, വിവോ തുടങ്ങി ഇന്ത്യയിലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കെല്ലാം നിര്‍ദ്ദേശം ബാധകമായിരിക്കും. സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിനും സ്പാം കോളുകള്‍ തടയുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് നീക്കമെന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വാട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോമുകളില്‍ സിം ബൈന്‍ഡിംഗ് നിര്‍ബന്ധമാക്കാന്‍ ടെലികോം മന്ത്രാലയം അടുത്തിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് ഫോണിലില്ലാതെ ഇത്തരം ആപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നതാണ് നിര്‍ദ്ദേശം. ഇതിനു പിന്നാലെയാണ് സഞ്ചാര്‍ സാഥി ആപ്പും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറക്കിയ സഞ്ചാര്‍ സാഥി ആപ്പ് ഇതിനോടകം 50 ലക്ഷത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ആപ്പ് വഴി ഇതുവരെ 37 ലക്ഷത്തിലധികം മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും, 22 ലക്ഷത്തോളം ഫോണുകള്‍ കണ്ടെത്താനും സാധിച്ചതായി സര്‍ക്കാര്‍ സെപ്റ്റംബറില്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.