കാത്തിരിക്കുന്നതെന്തെന്ന് നോക്കാം

വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസത്തിലധികമായി അവിടെ തുടരുകയാണ്.

author-image
Biju
New Update
dahr

രാജ്യാന്തര ബഹിരാകാശ നിലയതത്തില്‍ കുടുങ്ങിയ സുനിതാ വില്യംസ് അടക്കമുള്ളവര്‍ ബുധനാഴ്ച ഭൂമിയിലേക്ക് തിരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. നുരവധി റെക്കോഡുകള്‍ സ്വന്തമാക്കി അവര്‍ ഭൂമിയിലേക്കെത്തുമ്പോഴും അതിലധികം ഗുരുതരമായ പ്രശ്‌നങ്ങളാണ് അവരെ കാത്തിരിക്കുന്നത് എന്ന കാര്യം ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. 

പ്രധാനമായും സഞ്ചാരികള്‍ക്കുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് ചര്‍ച്ചയാകുന്നത്. സ്വാഭാവികമായും നമുക്കറിയാം ആവാസ വ്യവസ്ഥയിലുണ്ടാകുന്ന പെട്ടന്നുള്ള മാറ്റം ഏതൊരു ജീവിയുടെ ആരോഗ്യത്തെയും കാര്യമായി തന്നെ ബാധിച്ചേക്കാം അത്തരമൊരു സാഹച്യമാണ് സുനിതയുടെയും സംഘത്തിന്റെയും കാര്യത്തില്‍ നിലനില്‍ക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം.

കാലുകുത്താന്‍ സാധിക്കാതെ ഉയര്‍ന്ന് കഴിഞ്ഞിരുന്ന ഇവരുടെ കാല്‍പ്പാദങ്ങള്‍ തറയില്‍ ഉറപ്പിക്കാന്‍ പാടുപെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാലിലെ കട്ടിയുള്ള ചര്‍മം മാറി കുട്ടികളുടേതു പോലെ മൃദുലമായ ചര്‍മമായി മാറുന്നതാണ് ഇതിനു കാരണം. ആഴ്ചകളോ മാസങ്ങളോ കൊണ്ടു മാത്രമേ പഴയ കട്ടിയുള്ള ചര്‍മം രൂപപ്പെടുകയുള്ളൂ. അതുവരെ നടക്കുന്നതു ബുദ്ധിമുട്ടായി അനുഭവപ്പെടുകയും വേദന തോന്നുകയും ചെയ്യാം.

ബഹിരാകാശ യാത്രയ്ക്കിടെ അസ്ഥികളിലെ ധാതുക്കള്‍ അതിവേഗം നഷ്ടപ്പെടുന്നതിനാല്‍ ഓസ്റ്റിയോപൊറോസിസ് ഒരു പ്രധാന ആശങ്കയാണ്. ബഹിരാകാശ സഞ്ചാരികളില്‍നിന്നുള്ള ഡേറ്റ സൂചിപ്പിക്കുന്നത്  അസ്ഥി ധാതുക്കളുടെ സാന്ദ്രത പ്രതിമാസം ഏകദേശം 1-1.5 ശതമാനം നഷ്ടപ്പെടുന്നുവെന്നാണ്. ഈ നഷ്ടം പ്രത്യേകിച്ച് തുടയെല്ല്, നട്ടെല്ല് തുടങ്ങിയ ഭാരം വഹിക്കുന്ന അസ്ഥികളെ ബാധിക്കുന്നു. ഇത് ഒടിവുകളുടെ സാധ്യതയും വര്‍ധിപ്പിക്കുന്നു.

ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഗുരുത്വാകര്‍ഷണത്താല്‍ ശരീരത്തിന്റെ താഴ്ഭാഗത്തേക്കു വലിച്ചെടുക്കപ്പെടുന്ന രക്തം പോലുള്ള ശരീരദ്രവങ്ങള്‍ മൈക്രോഗ്രാവിറ്റിയില്‍ എത്തുമ്പോള്‍ ശരീരത്തിന്റെ മുകള്‍ ഭാഗത്തേക്കു പുനര്‍വിതരണം ചെയ്യുന്നു. ഈ ഫ്‌ലൂയിഡ് മാറ്റം 'മൂണ്‍ ഫെയ്‌സ്' എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്കു നയിക്കുന്നു. ഫ്‌ലൂയിഡ് ഷിഫ്റ്റിങ് തലയോട്ടിക്കുള്ളിലെ മര്‍ദം വര്‍ധിപ്പിക്കും

ബഹിരാകാശയാത്രികര്‍ വലിയ തോതില്‍ കോസ്മിക് വികിരണങ്ങള്‍ക്കു വിധേയരാകുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകാം. ഭൂമിയിലേതിനേക്കാള്‍ 50 മുതല്‍ 200 മടങ്ങുവരെ റേഡിയേഷന്‍ ബഹിരാകാശയാത്രികരെ ബാധിക്കാറുണ്ടെന്നാണു പഠനങ്ങള്‍ പറയുന്നത്. ഉയര്‍ന്ന അളവിലുള്ള റേഡിയേഷന്‍ എക്‌സ്‌പോഷര്‍ മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്കു കാരണമാകാം.

ബഹിരാകാശയാത്രികരുടെ ശാരീരിക പ്രശ്‌നങ്ങള്‍ പോലെ തന്നെ പ്രധാനപ്പെട്ടതാണു മാനസിക വെല്ലുവിളികളും. ഒറ്റപ്പെടല്‍, ക്രമരഹിതമായ പ്രകാശചക്രങ്ങള്‍, പരിമിതമായ ഉറക്കം, ബഹിരാകാശ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നതിന്റെ സമ്മര്‍ദം എന്നിവയെല്ലാം മാനസിക പ്രശ്‌നങ്ങള്‍ക്കു കാരണമാകാം.

എന്നാല്‍ ഈ പ്രശ്‌നങ്ങളെല്ലാം അവര്‍ അതിജീവിച്ച് തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷ. ഇവരുടെ മടങ്ങിവരവിനായുള്ള കാത്തിരിപ്പിലാണ് ലോകം. ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4.30നാണ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ക്രൂ-10 ദൗത്യം വിക്ഷേപിച്ചത്. 

നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സി ബഹിരാകാശയാത്രികന്‍ തകുയ ഒനിഷി, റോസ്‌കോസ്മോസ് ബഹിരാകാശ യാത്രികന്‍ കിറില്‍ പെസ്‌കോവ് എന്നിവരാണ് ക്രൂ-10 ദൗത്യത്തിന്റെ ഭാഗമായി ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചേര്‍ന്നത്. ഈ നാല്‍വര്‍ സംഘത്തിന് ഐഎസ്എസിന്റെ നിയന്ത്രണം കൈമാറിയ ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങും. ഇരുവര്‍ക്കുമൊപ്പം ക്രൂ-9 ദൗത്യത്തിലെ മറ്റ് അംഗങ്ങളായ നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്മോസിന്റെ അലക്‌സാണ്ടര്‍ ഗോര്‍ബനോവും ഡ്രാഗണ്‍ പേടകത്തില്‍ ഭൂമിയിലേക്ക് മാര്‍ച്ച് 19ന് മടങ്ങും എന്നാണ് നിലവിലെ പ്രതീക്ഷ. 

വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണില്‍ ഭൂമിയില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസത്തിലധികമായി അവിടെ തുടരുകയാണ്. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക പ്രശ്‌നം കാരണം ഇരുവര്‍ക്കും മുന്‍നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനാവാതെ വന്നതോടെ തിരികെ യാത്ര നീട്ടിവെക്കുകയായിരുന്നു. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്ക് തകരാറുമുള്ള, സ്റ്റാര്‍ലൈനറിന്റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവെക്കുകയായിരുന്നു. ഇതിന് ശേഷം ആളില്ലാതെ സ്റ്റാര്‍ലൈനര്‍ ലാന്‍ഡ് ചെയ്യിക്കുകയാണ് നാസ ചെയ്തത്.

sunitha willams nasa