പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള എക്സ് കോർപ്പ് ഇന്ത്യയിലെ 184241 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. മാർച്ച് 26 നും ഏപ്രിൽ 25 നും ഇടയിലാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, അനുവാദമില്ലാതെ നഗ്നത പ്രചരിപ്പിക്കൽ എന്നിവ നടത്തിയ അക്കൗണ്ടുകളാണ് ഇതിൽ ഭൂരിഭാഗവും. ഇതിൽ 1303 എണ്ണം ഭീകരവാദം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളാണ്.
ഐടി നിയമം പാലിക്കുന്നതിന്റെ ഭാഗമായി എക്‌സ് ഈ വിവരങ്ങൾ നിശ്ചിത ഇടവേളയിൽ പരസ്യപ്പെടുത്താറുണ്ട്. മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ 18562 പരാതികളാണ് ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്ന് എക്‌സിന് ലഭിച്ചത്.
അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതിനെതിരെ 118 പരാതികൾ എക്‌സിന് ലഭിക്കുകയും അതിൽ വിശദപരിശോധനകൾക്ക് ശേഷം നാല് അക്കൗണ്ടുകൾ മാത്രം പുനസ്ഥാപിക്കുകയും ചെയ്തു.
ഇന്ത്യയിൽ നിന്നുള്ള മിക്ക പരാതികളും നിരോധനം ഒഴിവാക്കൽ (7,555), വിദ്വേഷകരമായ പെരുമാറ്റം (3,353), സെൻസിറ്റീവായ അഡൾട്ട് ഉള്ളടക്കം (3,335), ദുരുപയോഗം/പീഡനം (2,402) എന്നിവയെക്കുറിച്ചായിരുന്നു.
ഇതിന് മുമ്പ് ഫെബ്രുവരി 26 മുതൽ മാർച്ച് 25 വരെയുള്ള കാലയളവിൽ 212627 അക്കൗണ്ടുകളാണ് എക്‌സ് നിരോധിച്ചത്. അന്ന് 1235 ഭീകരവാദ അക്കൗണ്ടുകളും നീക്കം ചെയ്തിരുന്നു.