ഗാസയിൽ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു

ഇന്ന് പുലർച്ചെ മധ്യ ഗാസയിലെ ദേര്‍ എല്‍-ബലാഹ് മേഖലയിലുണ്ടായ അക്രമണത്തിൽ 21 പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി നേരത്തെ അറിയിച്ചിരുന്നു.

author-image
Prana
New Update
gaza

സെൻട്രൽ ഗാസയിലെ ദെയർ എൽ-ബലാഹിൽ കുടിയിറക്കപ്പെട്ടവർക്ക് അഭയം നൽകുന്ന പള്ളിയും സ്‌കൂളും ഇസ്രായേൽ അക്രമിച്ചതിനെ തുടർന്ന് 26 പേര്‍ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സ്ട്രിപ്പിൻ്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇബ്നു റുഷ്ദ് സ്‌കൂള്‍, അല്‍ അഖ്സ മോസ്‌ക് എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണമെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, ഇന്ന് പുലർച്ചെ മധ്യ ഗാസയിലെ ദേര്‍ എല്‍-ബലാഹ് മേഖലയിലുണ്ടായ അക്രമണത്തിൽ 21 പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി നേരത്തെ അറിയിച്ചിരുന്നു. പള്ളിയിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് ഭീകരര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഇതോടെ ഒരു വർഷം മുമ്പ് ഗാസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള മൊത്തം മരണസംഖ്യ 41,870 ൽ എത്തിയതായും 97,166 പലസ്തീൻകാർക്ക് പരുക്കേറ്റതായും മന്ത്രാലയം അറിയിച്ചു. 

അതിനിടെ, വടക്കൻ ഗാസയിലെ വലിയ പ്രദേശങ്ങളിൽ ഞായറാഴ്ച രാവിലെ ഇസ്രായേൽ സൈന്യം കൂടുതൽ ഒഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിച്ചു. മധ്യ ഗാസയിൽ അഭയം പ്രാപിച്ച ആയിരക്കണക്കിന് പലസ്തീനികൾക്കെതിരെ ശനിയാഴ്ച ഇസ്രായേൽ സമാനമായ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ ഉത്തരവ് വന്നത്. ഗാസയില്‍ കരയാക്രമണം കൂടുതല്‍ ശക്തമാക്കാനാണ് ഇസ്രയേലിന്‍റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്സാരിം ഇടനാഴിയും പ്രദേശത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളും ഉള്‍പ്പെടെ ഗാസ മുനമ്പിലേക്ക് കൂടുതല്‍ സൈനികരെയും ആയുധങ്ങളും അയച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
gaza