/kalakaumudi/media/media_files/J3qEGxmldOBwHjpj9PSM.jpg)
Battles rage as Israeli troops intensify Jabalia and Rafah operations
ലോകം ഉറ്റുനോക്കുമ്പോഴും ജബാലിയ നഗരത്തിന് നേരെയുള്ള ഇസ്രയേലിന്റെ കൊടുംക്രൂരതകള്‍ക്ക് അറുതിയില്ല. പാര്‍പ്പിട സമുച്ചയങ്ങളും മാര്‍ക്കറ്റുകളും ഷോപ്പുകളും റെസ്റ്റോറന്റുകളും എല്ലാം തുടച്ചുനീക്കുകയാണ് ടാങ്കുകളും ജെറ്റുകളും. ഇസ്രയേലിന്റെ ശ്രദ്ധ ഇപ്പോള്‍ ജബാലിയയിലാണെന്ന് നാല് കുട്ടികളുടെ മാതാവായ റജബ് റോയിറ്റേഴ്‌സിനോട് പറഞ്ഞു. ഇസ്രയേലിന്റെ എല്ലാ അക്രമങ്ങള്‍ക്കും പിന്തുണ നല്‍കി അമേരിക്ക അല്‍പ്പം ഭക്ഷണം തന്ന് കണ്ണില്‍ പൊടിയിടുകയാണ്. ഈ ആക്രമണം അവസാനിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, അതിനുശേഷം ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവിതം സ്വന്തമായി പടുത്തുയര്‍ത്താമെന്നും അവര്‍ പറഞ്ഞു. അധിനിവേശ സൈന്യം ജബാലിയ ക്യാമ്പിന് നേരെ ബോംബാക്രമണം ശക്തമാക്കിയതിനെ തുടര്‍ന്ന് ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ഈ മാസം ഏഴിന് റഫ അധിനിവേശം ആരംഭിച്ചതിനുശേഷം, അവിടെ അഭയം പ്രാപിച്ച 6,30,000 ഫലസ്തീനികളെയെങ്കിലും നിര്‍ബന്ധിച്ച് പുറത്താക്കിയതായി ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ ഏജന്‍സി (യു എന്‍ ആര്‍ ഡബ്ല്യു എ) പറഞ്ഞു. പലായനം ചെയ്യുന്നവരില്‍ പലരും ഗസ്സയിലെ മധ്യനഗരമായ ദേര്‍ അല്‍-ബലാഹില്‍ അഭയം തേടിയിട്ടുണ്ടെന്നും തന്മൂലം അവിടെ അസഹനീയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും യു എന്‍ ആര്‍ ഡബ്ല്യു എ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.അതേസമയം, ഗസ്സയില്‍ 24 മണിക്കൂറിനിടെ 31 പേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതോടെ കൊല്ലപ്പെട്ടവര്‍ 35,303 ആയി. 79,261 പേര്‍ക്ക് പരുക്കേറ്റു. ബൈത് ഹാനൂന്‍, ബൈത് ലാഹിയ എന്നിവിടങ്ങളില്‍ ഇന്നലെ കനത്ത ബോംബാക്രമണമാണ് നടത്തിയത്.