27ന് ഗസ ഉച്ചകോടി: ഇനി ട്രംപല്ല, കാര്യങ്ങള്‍ അറബ് രാജ്യങ്ങള്‍ തീരുമാനിക്കും

അമേരിക്ക-അറബ് രാഷ്ട്ര ബന്ധത്തിന് നേരെ ട്രംപ് വാളെടുക്കാന്‍ ഈ കാരണങ്ങള്‍ മതി. പിന്നാലെ ലോകം രണ്ട് ചേരിയായി വഴി പിരിയുന്നതലത്തിലേക്കും കാര്യങ്ങളെത്താമെന്നും നിരീക്ഷകര്‍ പറയുന്നു

author-image
Prana
New Update
GAZA----1

ലോകവേദികളിലെ സുപ്രധാന വിഷയമാണ് ഗസ. അറബ് ജനത്തിന്റെ വൈകാരിക വിഷയവുമാണ്. സ്വന്തം ജനത പ്രാര്‍ഥനാനിരതരായി ഫലസ്തീനികളോട് ഐക്യപ്പെടുമ്പോള്‍ ഭരണാധികാരികള്‍ക്ക് മറിച്ചൊരു തീരുമാനമെടുക്കാനാകില്ല. അതേ അറബ് രാജ്യങ്ങള്‍ ഗസയ്‌ക്കൊപ്പമാണ്. നേരത്തെ തന്നെ അത് വ്യക്തവുമാണ്. അതു കൊണ്ടുതന്നെയാണ് ഗസ സ്വന്തമാക്കാനുള്ള ട്രംപിന്റെ ആദ്യ പ്രസ്താവന വന്നപ്പോള്‍ തന്നെ അറബ് രാഷ്ട്ര കൂട്ടായ്മ യോഗം ചേര്‍ന്ന് ഈ നീക്കത്തെ തള്ളിക്കളഞ്ഞത്. എന്നാല്‍ ഇസ്രയേലും അമേരിക്കയും ഗസ ഒഴിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഇത് മനസിലാക്കി ശക്തമായ നീക്കങ്ങളാണ് അറബ് രാജ്യങ്ങള്‍ നടത്തുന്നത്. ഈജീപ്ത് ഈ മാസം 27ന് ഗസ ഉച്ചകോടി നടത്തും. അറബ് രാജ്യങ്ങളുമായി സഹകരിച്ചാണ് നീക്കം. ഉച്ചകോടിയുടെ ആതിഥേയത്വമാണ് ഈജിപ്ത് വഹിക്കുകയെന്നും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, അറബ് ഉച്ചകോടി വേണമെന്ന ആവശ്യം ഹമാസും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ  1967ന് മുമ്പുള്ള അതിര്‍ത്തിയില്‍ ഫലസ്തീന്‍ നിലവില്‍ വരാതെ ബന്ധുത്വത്തിന് ഞങ്ങളില്ലെന്ന് സൗദി വ്യക്തമാക്കിയിരുന്നു.അതിനിടെ യുഎഇയുടെ മറുപടിയും വന്നുകഴിഞ്ഞു. ഗസ വിഷയത്തില്‍ യുഎസ് സ്വീകരിക്കുന്ന സമീപനം അങ്ങേയറ്റം ബുദ്ധിമുട്ടേറിയതാണ.് യുഎഇ. പ്രസിഡണ്ട് ട്രംപുമായി ചേര്‍ന്ന് പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യുഎസിലെ യുഎഇ അംബാസഡര്‍ പറഞ്ഞു. യുഎസിലെ യുഎഇ അംബാസഡര്‍ യൂസഫ് അല്‍ ഉതൈബ ഗസ്സയിലെ യുഎസ് സമീപനത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചത്. അതേസമയം, വൈറ്റ് ഹൗസില്‍ ആര് അധികാരത്തില്‍ വരുന്നു എന്നത് ആശ്രയിച്ചല്ല യുഎഇയുടെ നയതന്ത്ര സമീപനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗസ്സയില്‍ നിലവില്‍ അമേരിക്ക സ്വീകരിക്കുന്ന നിലപാട് പ്രയാസമേറിയതാണ്. പ്രശ്‌നത്തിന് അന്തിമ പരിഹാരമുണ്ടാകണം. എവിടെയാണ് ഇതവസാനിക്കുക എന്ന് വ്യക്തമായ ധാരണയില്ല. ചിലപ്പോള്‍ സുഹൃത്തുക്കള്‍ കാര്യങ്ങള്‍ കേള്‍ക്കും, ചിലപ്പോള്‍ കേള്‍ക്കില്ല. ചില നിലപാടുകള്‍ നമ്മള്‍ അംഗീകരിക്കും, ചിലപ്പോള്‍ വിയോജിക്കേണ്ട സാഹചര്യമുണ്ടാകും. ഗസ്സയില്‍ ട്രംപ് ഭരണകൂടവുമായി ചേര്‍ന്ന് പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്- യൂസഫ് അല്‍ ഉതൈബ പറഞ്ഞു.അതേസമയം, അറബ് ലീഗും ജിസിസി കൂട്ടായ്മയും ട്രംപിന്റെ നിലപാട് തള്ളി. ട്രംപ് ഇസ്‌റാഈലിനും അറബ് രാഷ്ട്രങ്ങള്‍ക്കുമിടയില്‍ പുതിയ പ്രശ്നങ്ങളുണ്ടാക്കുകയാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്‌മദ് അബുല്‍ ഗൈസ് പറഞ്ഞു. പ്രദേശവാസികളെ കുടിയൊഴിപ്പിക്കാതെ തന്നെ ഗസ്സയുടെ പുനര്‍നിര്‍മാണം നടക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീനികളെ ഒഴിപ്പിച്ചുകൊണ്ടുള്ള പരിഹാരം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഗള്‍ഫ് കോപറേഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി വ്യക്തമാക്കി. ഫലസ്തീനികളെ കുടിയിറക്കി ഗസ്സയെ ഏറ്റെടുക്കാമെന്ന ട്രംപിന്റെ പ്രസ്താവനയെ നേരത്തെ തന്നെ യുഎഇ തള്ളിയിരുന്നു. ജറൂസലേം ആസ്ഥാനമായ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം മാത്രമാണ് പ്രശ്നത്തിനുള്ള ഏക പോംവഴി എന്നാണ് യുഎഇയുടെ പ്രഖ്യാപിത നിലപാട്. അമേരിക്ക-അറബ് രാഷ്ട്ര ബന്ധത്തിന് നേരെ ട്രംപ് വാളെടുക്കാന്‍ ഈ കാരണങ്ങള്‍ മതി. പിന്നാലെ ലോകം രണ്ട് ചേരിയായി വഴി പിരിയുന്നതലത്തിലേക്കും കാര്യങ്ങളെത്താമെന്നും നിരീക്ഷകര്‍ പറയുന്നു

gaza