ഗ്രീന്‍ലാന്‍ഡിലെ അമേരിക്കന്‍ കണ്ണിന് പിന്നില്‍

ഡെന്മാര്‍ക്കിനെയും ഗ്രീന്‍ലാന്‍ഡിനെയും പ്രകോപിപ്പിക്കുക മാത്രമല്ല, നോര്‍ഡിക്-സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ അപൂര്‍വ്വമായ ഒരു ഐക്യത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ പലരും അമേരിക്കയുടെ സമ്മര്‍ദ്ദത്തെ പരസ്യമായി എതിര്‍ത്ത് രംഗത്തെത്തുകയാണ്.

author-image
Biju
New Update
nn

വാഷങ്ടണ്‍: ഗീന്‍ലാന്‍ഡിനെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കാനുള്ള തന്റെ താല്പര്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രകടിപ്പിച്ചതോടെ കാലങ്ങളായി നിലനില്‍ക്കുന്ന ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്.  എന്താണ് ഗ്രീന്‍ലാന്‍ഡ് എന്നും എന്താണ് ഇതിന് പിന്നിലുള്ള ചരിത്രമെന്നുമാണ് പലരും അന്വേഷിച്ച് കൊണ്ടിരിക്കുന്നത്. 

ഈ പ്രസ്താവന ഡെന്മാര്‍ക്കിനെയും ഗ്രീന്‍ലാന്‍ഡിനെയും പ്രകോപിപ്പിക്കുക മാത്രമല്ല, നോര്‍ഡിക്-സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ അപൂര്‍വ്വമായ ഒരു ഐക്യത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ പലരും അമേരിക്കയുടെ സമ്മര്‍ദ്ദത്തെ പരസ്യമായി എതിര്‍ത്ത് രംഗത്തെത്തുകയാണ്.

പല നിരീക്ഷകരെ സംബന്ധിച്ചിടത്തോളം, ഈ നിമിഷം ചരിത്രപരമായ ഒരു പ്രതീകമാണ് - ഏകദേശം ഒരു 'വൈക്കിംഗുകളുടെ തിരിച്ചുവരവ്' (Return of the Vikings) പോലെ. ചരിത്രപരമായും സാംസ്‌കാരികമായും ഗ്രീന്‍ലാന്‍ഡ് എല്ലായ്‌പ്പോഴും നോര്‍ഡിക് ലോകവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ആധുനിക ഭൗമരാഷ്ട്രീയം രൂപപ്പെടുന്നതിനും എത്രയോ മുമ്പ്, അമേരിക്കന്‍ ഭൂഖണ്ഡവുമായി ബന്ധപ്പെട്ട ചരിത്രത്തിലെ ആദ്യകാല പോരാട്ടങ്ങളുടെ തുടക്കകേന്ദ്രം കൂടിയായിരുന്നു ഗ്രീന്‍ലാന്‍ഡ്.

അനുബന്ധ വാര്‍ത്തകള്‍

നോര്‍വേ, സ്വീഡന്‍, ഡെന്മാര്‍ക്ക്, ഗ്രീന്‍ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ് എന്നിവ ചേര്‍ന്നതാണ് ഇന്നത്തെ നോര്‍ഡിക്-സ്‌കാന്‍ഡിനേവിയന്‍ ബ്ലോക്ക്. ആയിരത്തിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈ നാട്ടിലെ ആളുകള്‍ 'നോര്‍സ്‌മെന്‍' (Norsemen) അല്ലെങ്കില്‍ 'വൈക്കിംഗുകള്‍' എന്നാണ് അറിയപ്പെട്ടിരുന്നത് - ഭയമില്ലാത്ത കപ്പല്‍യാത്രികരും വ്യാപാരികളും പര്യവേക്ഷകരും പലപ്പോഴും അക്രമികളുമായിരുന്നു അവര്‍. 

ഈ വൈക്കിംഗ് സംഘങ്ങള്‍ കടല്‍ മാര്‍ഗ്ഗം ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് പുതിയ ദേശങ്ങള്‍ കണ്ടെത്തുകയും, അവിടെ ആക്രമണങ്ങള്‍ നടത്തുകയും, ആ സ്ഥലങ്ങള്‍ കൈവശപ്പെടുത്തുകയോ കൊള്ളയടിക്കുകയോ ചെയ്തിരുന്നു. അവരുടെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലുകളില്‍ ഒന്നായിരുന്നു ഗ്രീന്‍ലാന്‍ഡ്. സ്‌കാന്‍ഡിനേവിയയില്‍ നിന്ന് വളരെ അകലെയാണെങ്കിലും നൂറ്റാണ്ടുകളായി അവരുടെ രണ്ടാമത്തെ ഭവനമായി മാറാന്‍ വിധിക്കപ്പെട്ട പ്രദേശമാണ്  ഗ്രീന്‍ലാന്‍ഡ്.

ഇന്നും ഗ്രീന്‍ലാന്‍ഡ് നോര്‍ഡിക് ലോകവുമായി സാംസ്‌കാരികമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട്  ഈ രാജ്യങ്ങള്‍ വീണ്ടും ഒന്നിച്ചതായാണ് വിലയിരുത്തല്‍.

കൊളംബസിന് മുമ്പ് വൈക്കിംഗുകള്‍ അമേരിക്കയിലെത്തി 

അമേരിക്കയില്ലാത്ത നാറ്റോയുടെ ഭാവിയെ കുറിച്ച് നോര്‍ഡിക് നേതാക്കള്‍ പരസ്യമായി ചര്‍ച്ച ചെയ്യുന്ന ഈ സമയത്ത്, പല വിദഗ്ധരും  ചരിത്രത്തിലെ പഴയൊരു അധ്യായവുമായി ഇതിനെ താരതമ്യം ചെയ്യുകയാണ്. ക്രിസ്റ്റഫര്‍ കൊളംബസിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കാലുകുത്തുകയും അവിടെ അക്രമാസക്തമായ അടയാളങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്ത അതേ വൈക്കിംഗുകളെക്കുറിച്ചാണ് ഈ ഓര്‍മ്മപ്പെടുത്തല്‍.

എന്തുകൊണ്ടാണ് ഗ്രീന്‍ലാന്‍ഡ് നോര്‍ഡിക് സ്വത്വത്തിന്റെ കേന്ദ്ര ബിന്ദുവാകുന്നത്? അമേരിക്കയുമായുള്ള ആ പുരാതന ഏറ്റുമുട്ടലില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്?

ചരിത്രരേഖകള്‍ പ്രകാരം, എഡി 1000-ത്തോടടുത്ത് ഗ്രീന്‍ലാന്‍ഡില്‍ നിന്നുള്ള വൈക്കിംഗ് പര്യവേക്ഷകര്‍ വടക്കേ അമേരിക്കയില്‍ എത്തിയിരുന്നു. ചരിത്രകാരിയും വൈക്കിംഗ് വിദഗ്ധയുമായ എലനോര്‍ ബരാക്ലോ പറയുന്നതനുസരിച്ച്, ലെയ്ഫ് എറിക്‌സണും സഹ പര്യവേക്ഷകരും അവിടുത്തെ വനപ്രദേശങ്ങളിലെത്തിയതോടെ വടക്കേ അമേരിക്കന്‍ മണ്ണില്‍ കാലുകുത്തുന്ന ആദ്യ യൂറോപ്യന്മാരായി അവര്‍ മാറി. ഇന്നത്തെ വടക്കുകിഴക്കന്‍ കാനഡയാണ് അവര്‍ എത്തിയ സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്നു.

കൊളംബസിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഈ സംഭവം നടന്നത്. തുടര്‍ന്നുണ്ടായത് ചുരുങ്ങിയ കാലം നീണ്ടുനിന്ന അക്രമാസക്തമായ സാംസ്‌കാരിക ഏറ്റുമുട്ടലായിരുന്നു. ഗ്രീന്‍ലാന്‍ഡില്‍ നിന്നുള്ള വൈക്കിംഗ് സംഘങ്ങള്‍ അവിടുത്തെ തദ്ദേശീയ സമൂഹങ്ങളെ എങ്ങനെ നേരിട്ടു എന്ന് 'നോര്‍സ് സാഗകള്‍' (Norse sagas) വിവരിക്കുന്നുണ്ട്. യൂറോപ്യന്മാരും തദ്ദേശീയ അമേരിക്കക്കാരും (Native Americans) തമ്മില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യ കൂടിക്കാഴ്ചകളില്‍ ഒന്നായിരുന്നു അത്.

 എങ്ങനെ ഗ്രീന്‍ലാന്‍ഡിലെത്തി?

ഗ്രീന്‍ലാന്‍ഡിലെ ചരിത്രം തുടങ്ങുന്നത് ലെയ്ഫ് എറിക്‌സന്റെ പിതാവായ 'എറിക് ദ റെഡ്' (Erik the Red)-ല്‍ നിന്നാണ്. മുന്‍കോപത്തിന് പേരു കേട്ട എറിക്, ഒന്നിലധികം കൊലപാതകങ്ങള്‍ ചെയ്തതിനെ തുടര്‍ന്ന് നോര്‍വേയില്‍ നിന്നും പിന്നീട് ഐസ്ലാന്‍ഡില്‍ നിന്നും നാടുകടത്തപ്പെട്ടു. നാടുകടത്തലിന് ശേഷം പുതിയ ഭൂമി തേടി പടിഞ്ഞാറോട്ട് കപ്പല്‍ കയറിയ അദ്ദേഹം, എഡി 985-ല്‍ ഗ്രീന്‍ലാന്‍ഡില്‍ എത്തുകയും അവിടെ ആദ്യത്തെ ഔദ്യോഗിക നോര്‍സ് കോളനികള്‍ സ്ഥാപിക്കുകയും ചെയ്തു.

എറിക്കിനെ അപകടകാരിയെങ്കിലും സ്വാധീനശക്തിയുള്ള ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. അത്ലാന്റിക് കടന്ന് അജ്ഞാത ഭൂമിയിലേക്ക് പോകാന്‍ ആളുകളെ പ്രേരിപ്പിക്കാന്‍ അത്തരമൊരാള്‍ ആവശ്യമായിരുന്നു. വിഭവങ്ങള്‍ കുറവാണെങ്കിലും ഗ്രീന്‍ലാന്‍ഡ് പുതിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്തു. ഏതാനും ആയിരങ്ങള്‍ മാത്രം ജനസംഖ്യയുള്ള അവിടെ കഠിനമായ ശൈത്യകാലം അതിജീവനം പ്രയാസകരമാക്കിയപ്പോള്‍, ഗ്രീന്‍ലാന്‍ഡിലെ വൈക്കിംഗുകള്‍ പടിഞ്ഞാറോട്ട് മെച്ചപ്പെട്ട ഭൂമി തേടി യാത്ര തുടര്‍ന്നു. ആ ദൗത്യം എറിക്കിന്റെ മകന്‍ ലെയ്ഫില്‍ എത്തിച്ചേര്‍ന്നു.

ഗ്രീന്‍ലാന്‍ഡില്‍ നിന്ന് വിന്‍ലാന്‍ഡിലേക്ക്

ഗ്രീന്‍ലാന്‍ഡില്‍ നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിച്ച ലെയ്ഫ് എറിക്‌സണ്‍ ലാബ്രഡോറില്‍ (ഇന്നത്തെ കനേഡിയന്‍ പ്രവിശ്യ) എത്തിയിരിക്കാനാണ് സാധ്യത. നോര്‍സുകാര്‍ ഇതിനെ 'മാര്‍ക്ക്ലാന്‍ഡ്' (വനഭൂമി) എന്ന് വിളിച്ചു. തെക്കോട്ട് യാത്ര തുടര്‍ന്ന അവര്‍ 'വിന്‍ലാന്‍ഡ്' എന്ന് പേരിട്ട സ്ഥലത്തെത്തി. ഇത് ഇന്നത്തെ ന്യൂ ഫൗണ്ട്ലാന്‍ഡ് ആണെന്ന് കരുതപ്പെടുന്നു.

ഗ്രീന്‍ലാന്‍ഡിലെ പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂമിയില്‍ നിന്ന് വ്യത്യസ്തമായി, വിന്‍ലാന്‍ഡ് വനങ്ങളാലും പ്രകൃതിവിഭവങ്ങളാലും സമ്പന്നമായിരുന്നു. എന്നാല്‍ വൈക്കിംഗുകള്‍ അവിടെ ഇറങ്ങിയ നിമിഷം തന്നെ അവിടുത്തെ തദ്ദേശീയരായ ആളുകളെ കണ്ടുമുട്ടി. അവര്‍ ഒരുപക്ഷേ 'ബിയോതുക്' (Beothuk) അല്ലെങ്കില്‍ മറ്റ് അല്‍ഗോണ്‍ക്വിന്‍ ഭാഷ സംസാരിക്കുന്ന വിഭാഗങ്ങളുടെ പൂര്‍വ്വികരാകാം.

വൈക്കിംഗുകള്‍ അവരെ 'സ്‌ക്രേലിംഗ്‌സ്' (Skraelings) എന്ന് ആക്ഷേപകരമായ പേരില്‍ വിളിച്ചു. എങ്കിലും ആദ്യകാല ഇടപാടുകള്‍ സമാധാനപരമായിരുന്നു. കന്നുകാലി ഉല്‍പ്പന്നങ്ങള്‍ക്ക് പകരമായി രോമക്കുപ്പായങ്ങളും തോലുകളും തുണികളും അവര്‍ പരസ്പരം കൈമാറി. പില്‍ക്കാലത്തെ യൂറോപ്യന്‍ പര്യവേക്ഷകരെ പോലെ തന്നെ വൈക്കിംഗുകളും വ്യാപാരത്തിലൂടെയാണ് അവിടെ തുടങ്ങിയത്. എന്നാല്‍ ആ ശുഭാപ്തിവിശ്വാസം അധികകാലം നീണ്ടുനിന്നില്ല.

Also Read:

https://www.kalakaumudi.com/national/india-rejects-us-claim-10985121

വ്യാപാരത്തില്‍ നിന്ന് അക്രമത്തിലേക്ക്

വൈക്കിംഗുകളും തദ്ദേശീയരും തമ്മിലുള്ള ബന്ധം പെട്ടെന്ന് തന്നെ തകര്‍ന്നു. നോര്‍സുകാര്‍ അവിടുത്തെ തദ്ദേശീയരെ വധിച്ചത് തിരിച്ചടികള്‍ക്ക് കാരണമായി. രണ്ട് വിദൂര സംസ്‌കാരങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കമായി തുടങ്ങിയത് പിന്നീട് പ്രതികാരത്തിന്റെയും അക്രമത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ചക്രചുഴിയായി മാറി.

ഒടുവില്‍, വൈക്കിംഗുകള്‍ അവിടെ നിന്ന് തുരത്തപ്പെട്ടു. അവര്‍ വിന്‍ലാന്‍ഡ് ഉപേക്ഷിക്കുകയും തിരികെ ഗ്രീന്‍ലാന്‍ഡിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.

ലെയ്ഫ് എറിക്‌സണ്‍ വടക്കേ അമേരിക്കയിലേക്കുള്ള വഴി തുറന്നുകൊടുത്തുവെങ്കിലും, പിന്നീട് വന്ന വൈക്കിംഗ് പര്യവേക്ഷണ സംഘങ്ങള്‍ക്കും സമാനമായ വിധിയാണുണ്ടായത്. അക്രമാസക്തമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ അവര്‍ക്ക് പിന്തിരിയേണ്ടി വന്നു. കിട്ടാവുന്നതൊക്കെ കൊള്ളയടിച്ച് അവര്‍ പിന്‍വാങ്ങി. കപ്പല്‍ യാത്രയില്‍ അതീവ നൈപുണ്യമുള്ളവരായിരുന്നിട്ടും വടക്കേ അമേരിക്കയില്‍ ഒരു സ്ഥിരമായ കോളനി സ്ഥാപിക്കാന്‍ നോര്‍സുകാര്‍ക്ക് കഴിഞ്ഞില്ല. അവരുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ ഏറ്റവും ശക്തമായ കേന്ദ്രമായി ഗ്രീന്‍ലാന്‍ഡ് തന്നെ തുടര്‍ന്നു.

കാലക്രമേണ, യൂറോപ്പില്‍ വൈക്കിംഗ് യുഗം അവസാനിക്കുകയും അറ്റ്ലാന്റിക് കടന്നുള്ള പര്യവേഷണങ്ങള്‍ പരാജയപ്പെടുകയും ചെയ്തതോടെ ഗ്രീന്‍ലാന്‍ഡിലെ നോര്‍സ് ജനത ഒറ്റപ്പെട്ടുപോയി. ആ ജനവാസം സാവധാനം ക്ഷയിക്കുകയും ഒടുവില്‍ ചരിത്രത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷമാവുകയും ചെയ്തു.

എന്തു കൊണ്ടാണ് ഇപ്പോള്‍ ഗ്രീന്‍ലാന്‍ഡ് പ്രധാനമാകുന്നത്?

വര്‍ത്തമാനകാലത്തേക്ക് വരുമ്പോള്‍, ഗ്രീന്‍ലാന്‍ഡില്‍ അമേരിക്ക വീണ്ടും താല്പര്യം പ്രകടിപ്പിക്കുമ്പോള്‍ നോര്‍ഡിക് നേതാക്കള്‍ക്കിടയില്‍ അപൂര്‍വ്വമായ ഒരു ഐക്യം കാണാനാവുന്നുണ്ട്.

അമേരിക്കന്‍ നിയന്ത്രണത്തെ കുറിച്ചുള്ള ഏത് നിര്‍ദ്ദേശത്തെയും തള്ളിക്കൊണ്ട് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ ശക്തമായ നിലപാട് സ്വീകരിച്ചു. ഗ്രീന്‍ലാന്‍ഡിന്റെ ഭാവി തീരുമാനിക്കാനുള്ള അവകാശം ഡെന്മാര്‍ക്കിനും ഗ്രീന്‍ലാന്‍ഡിനും മാത്രമാണെന്ന് പ്രഖ്യാപിച്ച സ്വീഡിഷ് പ്രധാനമന്ത്രി ഉല്‍ഫ് ക്രിസ്റ്റേഴ്‌സണും ഡെന്മാര്‍ക്കിനെ പരസ്യമായി പിന്തുണച്ചു. 2028-ഓടെ രണ്ട് സബ്-ആര്‍ട്ടിക് മെക്കനൈസ്ഡ് ബ്രിഗേഡുകള്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ഉള്‍പ്പെടെ ഉത്തരമേഖലയിലെ പ്രതിരോധ നിക്ഷേപങ്ങള്‍ സ്വീഡന്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഗ്രീന്‍ലാന്‍ഡ് ഡാനിഷ് രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ ആവര്‍ത്തിച്ചു. അതോടൊപ്പം ബോഡോയിലുള്ള  തങ്ങളുടെ സൈനിക കമാന്‍ഡ് വഴി ആര്‍ട്ടിക് മേഖലയിലെ നിരീക്ഷണങ്ങള്‍ നോര്‍വേ ശക്തമാക്കുകയും ചെയ്തു.

ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബും ഐസ്ലാന്‍ഡ് നേതൃത്വവും ഇതിനെ പിന്തുണച്ചു. ഗ്രീന്‍ലാന്‍ഡിന്റെ ഭാവി ബാഹ്യശക്തികളുടെ കൈകളിലല്ല, മറിച്ച് ഡെന്മാര്‍ക്കിന്റെയും ഗ്രീന്‍ലാന്‍ഡിന്റെയും കൈകളിലാണെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.

ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈക്കിംഗുകള്‍ ഗ്രീന്‍ലാന്‍ഡില്‍ നിന്ന് അജ്ഞാത ഭൂമി തേടി പടിഞ്ഞാറോട്ട് കപ്പല്‍ കയറിയതുപോലെ, ആ ദ്വീപ് ഇന്നും ആഗോള അധികാര മത്സരത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. എന്നാല്‍ ഇത്തവണ, ചരിത്രം ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നോര്‍ഡിക് ലോകം.