ഗാസ: കൊയ്‌റോ ചർച്ചയിൽ ഈജിപ്ത്തും ഖത്തറും മുന്നോട്ടുവച്ച വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്. റാഫയുടെ ചിലഭാഗങ്ങളില്‍നിന്ന് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച് മണിക്കൂറുകൾക്കകമാണു ഗാസയിൽ വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചത്. കരാർ അംഗീകരിക്കുന്നതായി ഹമാസ് തലവൻ ഇസ്മയിൽ ഹനിയ ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചു.
അതേസമയം, കരാറുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. 2.3 ദശലക്ഷം ജനങ്ങളാണ് ഏഴു മാസത്തോളമായി തുടരുന്ന യുദ്ധത്തിൽ ഗാസയിൽനിന്ന് പലായനം ചെയ്തത്. യുദ്ധം നിർത്തില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഇസ്രയേല്‍ നിലപാടെടുത്തത്. യുദ്ധം നിർത്തുകയും ഇസ്രയേൽ സൈന്യം പിൻമാറുകയും ചെയ്താൽ എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്ന ഹമാസ് നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അംഗീകരിച്ചില്ല.
ഏകദേശം 130ലേറെ ബന്ദികൾ ഗാസയിലുണ്ടെന്നാണ് ഇസ്രയേൽ പുറത്തുവിടുന്ന കണക്ക്. യുദ്ധം നിർത്തണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ മാസം ആദ്യം നടന്ന സമാധാന ചർച്ച പരാജയപ്പെട്ടിരുന്നു. രണ്ടു ചർച്ചകൾക്കും ഇസ്രയേൽ പ്രതിനിധികളെ അയച്ചിരുന്നില്ല. ഗാസ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 34,683 ആയി. 78,018 പേർക്കു പരുക്കേറ്റു.