ഇസ്രായേലും ഹമാസും തമ്മില്‍ 15 മാസമായി തുടരുന്ന യുദ്ധത്തിന് താല്‍ക്കാലിക വിരാമം ഉണ്ടായത് അടുത്തിടെയാണ്.വെടിനിര്‍ത്തല്‍ ലോകത്തിനാകെ ആശ്വാസം നല്‍കുന്ന വാര്‍ത്തയായിരുന്നു.യുദ്ധകാലത്ത് തകര്‍ച്ചയുടെ വക്കിലായിരുന്നു ഹമാസ്.യുദ്ധം അവസാനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഗാസ മുനമ്പിന്റെ മുഴുവന്‍ നിയന്ത്രണവും ഹമാസ് ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്.2023 ഒക്ടോബര്‍ 7-ന് ഇസ്രായേലിനെതിരെ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതാണ് മിഡില്‍ ഈസ്റ്റില്‍ വലിയ പ്രതിസന്ധിക്ക് കാരണമായത്.ഈ ആക്രമണത്തിന് ശേഷം ഹമാസിനെതിരെ യുദ്ധം ആരംഭിച്ച ഇസ്രായേല്‍,ഹമാസ് പൂര്‍ണ്ണമായും ഇല്ലാതാകുന്നതുവരെ യുദ്ധം തുടരുമെന്നും പ്രഖ്യാപിച്ചു.
ഒരു വര്‍ഷത്തിലേറെയായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിവരികയാണ്. ഹമാസിന്റെ നിരവധി ഉന്നതരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. തുടരെത്തുടരെ പ്രമുഖരെ ഹമാസിന് നഷ്ടപ്പെടുകയും ചെയ്തു. ഹമാസ് ഏതാണ്ട് പൂര്‍ണ്ണമായും നശിക്കുന്ന അവസ്ഥയിലും എത്തി. പ്പ
എന്നാല്‍ യുദ്ധം നിലച്ചതോടെ,ഹമാസ് ഗാസയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു. കഴിഞ്ഞയാഴ്ച ഹമാസ് മൂന്ന് ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചപ്പോള്‍ ഇത് വ്യക്തമായിരുന്നു.വര്‍ഷങ്ങളായി മിഡില്‍ ഈസ്റ്റിനെ നിരീക്ഷിക്കുന്ന ടെല്‍ അവീവ് സര്‍വകലാശാലയിലെ മുതിര്‍ന്ന ഗവേഷകനായ മൈക്കല്‍ മില്‍സ്റ്റീന്‍ പറയുന്നത്, ഗാസയില്‍ വന്‍ ശക്തിയായി ഹമാസ് തിരിച്ചുവരുമെന്നും ഹമാസിന്റെ സ്ഥിതി ഇപ്പോള്‍ അത്ര മോശമല്ലെന്നുമാണ്.ഹമാസിനെ നശിപ്പിക്കുന്നതിനായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങളില്‍ 46,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗാസയിലെ 90% ജനങ്ങളും തങ്ങളുടെ വീടുകള്‍ വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി.രാജ്യത്ത് ഇത്രയും വിനാശകരമായ നാശനഷ്ടങ്ങള്‍ ഉണ്ടായപ്പോഴാണ്,അമേരിക്കയും ഖത്തറും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായത്തോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നത്. വെടിനിര്‍ത്തലിനെ ഹമാസ് തങ്ങളുടെ വിജയമായും നേട്ടമായും കണക്കാക്കുന്നു.
വെടിനിര്‍ത്തലിനെ തുടര്‍ന്ന്,ഹമാസ് ആയിരക്കണക്കിന് സേനാംഗങ്ങളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയതായാണ് വിവരം. സ്‌കൂളുകള്‍ വീണ്ടും തുറക്കാനും പദ്ധതിയുണ്ട്. ഗാസയില്‍ വളരെ മോശം സാഹചര്യം ഉണ്ടായിരുന്നിട്ടും ഹമാസ് തുടര്‍ച്ചയായി പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.ഗാസ മുനമ്പ് ഹമാസ് നിയന്ത്രണത്തിലാണെന്ന് കാണിക്കുന്നതിനാണ് ഈ പ്രഖ്യാപനങ്ങളെന്നാണ് മൈക്കല്‍ മില്‍സ്റ്റീന്‍ പറയുന്നത്.ഗാസ മുനമ്പ് പൂര്‍ണ്ണമായും ഹമാസിന്റെ നിയന്ത്രണത്തിലായാല്‍, അത് മേഖലയില്‍ വീണ്ടും വലിയ സംഘര്‍ഷത്തിന് കാരണമാകും.ഭാവിയില്‍ ഹമാസ് ഇസ്രായേലിനെ വീണ്ടും ആക്രമിച്ചാല്‍ അത് വന്‍ ദുരന്തമായിരിക്കും സൃഷ്ടിക്കുന്നതെന്നും മൈക്കല്‍ മില്‍സ്റ്റീന്‍ പറയുന്നു.
ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുകയാണ് ജനം.ഇസ്രയേല്‍ കൊലപ്പെടുത്തിയ സിന്‍വാര്‍ കൊല്ലപ്പെട്ട കെട്ടിടം സന്ദര്‍ശിക്കാന്‍ ജനങ്ങളുടെ ഒഴുക്കാണ്.സിന്‍വാര്‍ അവസാനമായി ഇരുന്നിരുന്ന കസേരയും സംരക്ഷിച്ചിരിക്കുന്നു.വീടിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ ഈ ഇരിപ്പിടവും സിന്‍വറിന്റെ വസ്ത്രവും അതേപടി സൂക്ഷിച്ചിട്ടുണ്ട്. പ്രദേശത്തെ താല്‍ അല്‍ സുല്‍ത്താന്‍ എന്നതിന് പകരം താല്‍ അല്‍ സിന്‍വാര്‍ എന്നാണ് ആളുകള്‍ ഇപ്പോള്‍ വിളിക്കുന്നത്.
അതിനിടെ,സിന്‍വാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.അല്‍ ജസീറയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.ഗസയിലെ യുദ്ധത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.സിന്‍വാര്‍ സൈനിക വേഷം ധരിച്ച്,ഊന്നുവടി ഉപയോഗിച്ച് യുദ്ധഭൂമിയിലൂടെ നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ശരീരം പൂര്‍ണമായും പുതപ്പുകൊണ്ട് മൂടിയാണ് സിന്‍വര്‍ നടക്കുന്നത്.സിന്‍വാര്‍ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിലൂടെ നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്.റഫയിലെ തെല്‍ അല്‍ സുല്‍ത്താന്‍ ബറ്റാലിയന്റെ കമാന്‍ഡര്‍ മഹ്‌മൂദ് ഹംദാനോടൊപ്പം തറയില്‍ ഇരിക്കുന്നതും അവരുടെ മുന്നിലുള്ള മാപ്പിലേക്ക് ചൂണ്ടിക്കാട്ടി ആക്രമണം പ്ലാന്‍ ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.ഇസ്രായേലി ടാങ്കറും സൈനികരെയും സിന്‍വാര്‍ നോക്കിനില്‍ക്കുന്നതും കാണാം.