പലസ്തീൻകാർ ഗാസയിലെ ഖാൻയുനിസിൽ താൽക്കാലിക ജലവിതരണ കേന്ദ്രത്തിൽ കാത്തുനിൽക്കുന്നു
ഹേഗ്: ഗാസയിലെ ഇസ്രയേൽ സൈനിക നടപടിkal ഉടൻ നിർത്തിവയ്ക്കാൻ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ്. തെക്കൻ ഗാസയിലെ റഫയിലെ സൈനിക നടപടി നിര്‍ത്തിവയ്ക്കാനാണ് കോടതി നിർദേശിച്ചത്. സഹായമെത്തിക്കാൻ റഫ അതിർത്തി തുറക്കാനും കോടതി നിർദേശിച്ചു.എന്നാൽ, കോടതി നിർദേശം ഇസ്രയേൽ തള്ളി. കോടതി ഉത്തരവ് പുറത്തുവന്ന് മിനിറ്റുകൾക്കകം ഇസ്രയേൽ യുദ്ധ വിമാനങ്ങൾ റഫ നഗരത്തിൽ നിരവധി ആക്രമണങ്ങൾ നടത്തി.
ഭയാനകരമായ ശബ്ദത്തിൽ ബോംബുകൾ വർഷിച്ചെന്നും കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയർന്നതായും പ്രദേശവാസിയായ സന്നദ്ധ പ്രവർത്തകൻ ബ്രിട്ടിഷ് മാധ്യമമായ ബിബിസിയോട് പറഞ്ഞു. തുടർച്ചയായി ആക്രമണം നടക്കുന്നതിനാൽ ആശുപത്രിയിലെ രക്ഷാപ്രവർത്തകർക്ക് അക്രമ സ്ഥലത്തെത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായി ഹമാസ് വക്താവ് ബിബിസിയോട് പറഞ്ഞു. റഫയിലെ അവസാന ബന്ദിയെയും മോചിപ്പിക്കുന്നതും, ഭീകരതയ്ക്കെതിരെ പോരാടാനുള്ള ഇസ്രയേലിന്റെ അവകാശവും കോടതി കണക്കിലെടുക്കാത്തത് ധാർമിക പരാജയമാണെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദക്ഷിണാഫ്രിക്കയാണ് ഗാസയിലെ ഇസ്രയേലിന്റെ നടപടികൾ നിർത്തിവയ്ക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത്. ഇസ്രയേലിന്റെ ആക്രമണങ്ങളുടെ വിവരങ്ങളും ദക്ഷിണാഫ്രിക്ക കോടതിക്ക് കൈമാറിയിരുന്നു. ഹസാമസിനെ പ്രതിരോധിക്കാൻ റഫയിൽ ആധിപത്യം സ്ഥാപിക്കേണ്ടത് ആവശ്യമാണെന്നായിരുന്നു ഇസ്രയേൽ നിലപാട്.