ഗാസയില്‍ സ്‌കൂളിന് നേരെ ഇസ്രയേല്‍ ആക്രമണം; കുട്ടികളുള്‍പ്പെടെ നൂറോളം പേര്‍ കൊല്ലപ്പെട്ടു

ശനിയാഴ്ച രാവിലെ പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 90ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഹമാസ് വക്താക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

author-image
anumol ps
New Update
israel 1

ഇസ്രയേല്‍ ആക്രമണം നടത്തിയ ഗാസയിലെ അല്‍-തബയിന്‍ സ്‌കൂള്‍

Listen to this article
0.75x1x1.5x
00:00/ 00:00

ഗാസ: ഗാസയില്‍ വീണ്ടും സ്‌കൂള്‍ കെട്ടിടത്തിന് നേരെ ആക്രമണം നടത്തി ഇസ്രയേല്‍. ആക്രമണത്തില്‍ കുട്ടികളുള്‍പ്പെടെ നൂറോളം പേര്‍കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടയില്‍ ഇസ്രയേല്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 90ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഹമാസ് വക്താക്കളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റോക്കറ്റ് ആക്രമണത്തില്‍ കെട്ടിടത്തിന് സാരമായി കേടുപറ്റിയതായും വലിയ രീതിയില്‍ തീ പടര്‍ന്ന് പിടിച്ചതായുമാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്. ഹമാസ് - ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഭവനരഹിതരാക്കപ്പെട്ട അഭയാര്‍ത്ഥികളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നാണ് പലസ്തീനിലെ സിവില്‍ ഡിഫന്‍സ് വക്താവ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കിയിട്ടുള്ളത്.

ഗാസയിലെ അല്‍ തബീന്‍ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. അതേസമയം ആക്രമണം നടന്നത് ഹമാസ് തീവ്രവാദികള്‍ ഒളിച്ചിരുന്ന ഇടത്തേക്കാണ് എന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഇസ്രയേല്‍ ഇന്റലിജന്‍സ് നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്നും ഐഡിഎഫ് വക്താവ് വിശദമാക്കി. മേഖലയില്‍ ഉണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണ് ശനിയാഴ്ച പുലര്‍ച്ചെ നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇസ്രയേല്‍ ആക്രമണത്തില്‍ വീടും അഭയസ്ഥാനങ്ങളും നഷ്ടമായ പാലസ്തീനികള്‍ ആശ്രയം തേടിയ സ്‌കൂളുകള്‍ക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്. ജൂലൈ മാസത്തിന്റെ ആരംഭം മുതല്‍ നടന്ന റോക്കറ്റ് ആക്രമണങ്ങളില്‍ ഒരു ഡസനിലേറെ സ്‌കൂളുകളാണ് ഗാസയില്‍ ആക്രമിക്കപ്പെട്ടത്.

ഓരോ തവണയും ഒളിച്ചിരിക്കുന്ന ഹമാസ് ഭീകരവാദികളെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യം വിശദമാക്കുന്നത്. ഈ സ്‌കൂളുകളില്‍ ഏറിയ പങ്കും യുഎന്‍ നടത്തുന്നവയാണ്. സ്‌കൂളുകള്‍ക്കെതിരായ ആക്രമണം യുഎന്‍ ഇതിനോടകം അപലപിച്ചിട്ടുണ്ട്. നേരത്തെ ഗാസ മുനമ്പ് മേധാവി യഹിയ സിന്‍വാറിനെ ഹമാസ് പുതിയ തലവനായി തെരഞ്ഞെടുത്തിരുന്നു. ഇസ്മായില്‍ ഹനിയ ടെഹ്റാനില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സിന്‍വാറിനെ തലവനായി തെരഞ്ഞെടുത്തത്.  ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്മെന്റ് ഹമാസ് നേതാവ് യഹ്യ സിന്‍വാറിനെ പ്രസ്ഥാനത്തിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ തലവനായി തെരഞ്ഞെടുത്തതായും ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

israel gaza