ഗസ്സയില്‍ വീടുകള്‍ക്കും അഭയാര്‍ഥികളുടെ ടെന്റുകള്‍ക്കും നേരെയുള്ള വ്യോമാക്രമണം അവസാനിപ്പിക്കാതെ ഇസ്രയേല്‍. ഗസ്സ നഗരത്തിലെ മൂന്നിടങ്ങളില്‍ വ്യോമാക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഹമാസ് തലവന്‍ ഇസ്രയേല്‍ ഹനിയയുടെ സഹോദരിയും ഉള്‍പ്പെട്ടതായി ഗസ്സ ആരോഗ്യ വിഭാഗം അറിയിച്ചു. മധ്യ ഖാന്‍യൂനുസിലെ വീടിന് നേരെയും വീട് നഷ്ടപ്പെട്ട് അല്‍ മവാസിയില്‍ താത്കാലിക കൂടാരത്തില്‍ അഭയം തേടിയവര്‍ക്ക് നേരെയുമാണ് വ്യോമാക്രമണമുണ്ടായത്. ഇവിടെ പത്ത് പേരും ഗസ്സ നഗരത്തിലെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 14 പേരുമാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഹനിയയുടെ മൂന്ന് ആണ്‍മക്കള്‍ ഉള്‍പ്പെടെ നിരവധി കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്.
വടക്കന്‍ ഗസ്സാ മുനമ്പിലെ ശാത്വി, ദറജ് തുഫ്വ എന്നിവിടങ്ങളിലെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെയാണ്ഇസ്രയേല്‍ ബോംബാക്രമണം നടത്തിയത്. ഹമാസ് പോരാളികള്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണമെന്നും ഭീകര പ്രവര്‍ത്തനം നടത്താന്‍ സ്‌കൂളിനെ ഹമാസ് കവചമാക്കുകയായിരുന്നുവെന്നാണ് ഇസ്രയേല്‍ വാദം. അതേസമയം, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂളുകളും ആശുപത്രികളും ഉപയോഗിക്കുന്നുണ്ടെന്ന ഇസ്റാഈല്‍ വാദത്തെ ഹമാസ് തള്ളി. സാധാരണക്കാരെ കൊന്നൊടുക്കാനാണ് ഹമാസിനെ നശിപ്പിക്കാനെന്ന പേരില്‍ ആക്രമണം നടത്തുന്നതെന്നും ഹമാസ് പറഞ്ഞു.