/kalakaumudi/media/media_files/2025/04/05/O7cqk09mKDCZrGVNQ3P2.jpg)
ജറുസലം: ഗാസയിലെങ്ങും വീടുകളിലും അഭയകേന്ദ്രങ്ങളിലും ബോംബാക്രമണം നടത്തി ഇസ്രയേല്‍. 24 മണിക്കൂറിനിടെ 112 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിലെ തുഫായില്‍ അഭയകേന്ദ്രമായ 3 സ്‌കൂളുകളില്‍ നടത്തിയ ആക്രമണങ്ങളില്‍ 14 കുട്ടികളും 5 സ്ത്രീകളുമടക്കം 33 പേരാണു കൊല്ലപ്പെട്ടത്. ഇവിടെ 70 പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. തെക്കന്‍ ഗാസയിലെ റഫ വളഞ്ഞുവച്ച സൈന്യം, വടക്കന്‍ ഗാസയിലെ പട്ടണങ്ങളിലും ഒഴിപ്പിക്കല്‍ തുടങ്ങി. ഈ മേഖലയില്‍ കടുത്ത ആക്രമണമുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കി.
കഴിഞ്ഞ മാസം 18ന് ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചശേഷം 2.80 ലക്ഷം പലസ്തീന്‍കാര്‍ നിര്‍ബന്ധമായി ഒഴിപ്പിക്കപ്പെട്ടുവെന്നാണ് യുഎന്‍ ഓഫിസ് വ്യക്തമാക്കിയത്. 2023 ഒക്ടോബര്‍7ന് ശേഷം ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ ഇതുവരെ 61,700 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.
ലെബനനിലും സിറിയയിലും ഇസ്രയേല്‍ ആക്രമണം തുടര്‍ന്നു. ലെബനനില്‍ തീരനഗരമായ സിഡോണില്‍ പാര്‍പ്പിട സമുച്ചയത്തിനുനേരെയുള്ള ബോംബാക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ബെയ്‌റൂട്ടിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ ഫര്‍ഹത്തും മകനും മകളും കൊല്ലപ്പെട്ടതായി ലെബനന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. സിറിയയില്‍ 9 പേരും കൊല്ലപ്പെട്ടു.