ലണ്ടന്‍:യുദ്ധം രൂക്ഷമായ പ്രദേശത്തേക്ക് കൂടുതല്‍ സഹായം എത്തിച്ചില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ഗാസയില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. ഇസ്രായേല്‍ അധികൃതര്‍ പരിമിതമായ സഹായം മാത്രമേ പലസ്തീന്‍ പ്രദേശത്തേക്ക് എത്തിക്കാന്‍ അനുവദിക്കുന്നുള്ളൂ. യുഎസ്, കാനഡ, ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയുള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പരിമിതമായ സഹായം നല്‍കുന്നത്.
കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ വഹിച്ചുകൊണ്ട് അഞ്ച് ട്രക്കുകള്‍ മാത്രമാണ് തിങ്കളാഴ്ച ഗാസയിലേക്ക് പ്രവേശിച്ചതെന്ന് യുഎന്‍ ഹ്യുമാനിറ്റേറിയന്‍ മേധാവി ടോം ഫ്‌ളെച്ചര്‍ പറഞ്ഞു - ഇസ്രായേല്‍ ആഴ്ചകളായി നടത്തിയ പൂര്‍ണ്ണ ഉപരോധത്തിന് ശേഷം ഇത് ഒരു 'സമുദ്രത്തിലെ ഒരു തുള്ളി' മാത്രമാണെന്നും, സഹായം ആവശ്യമുള്ള സമൂഹങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഞങ്ങള്‍ക്ക് അവരെ സമീപിക്കാന്‍ കഴിയുന്നില്ലെങ്കില്‍...
അടുത്ത 48 മണിക്കൂറിനുള്ളില്‍ 14,000 കുഞ്ഞുങ്ങള്‍ മരിക്കും എന്ന് അദ്ദേഹം ബിബിസിയുടെ റേഡിയോ 4 ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഗാസയിലെ ഇസ്രായേലിന്റെ 'അതിക്രൂരമായ നടപടികളെ' ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ തിങ്കളാഴ്ച അപലപിക്കുകയും മാനുഷിക സഹായത്തിനുള്ള നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ സംയുക്ത നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് യുഎന്‍ ഉദ്യോഗസ്ഥന്റെ പ്രസ്താവന.
ശിശുക്കള്‍ക്ക് ഭക്ഷണവും പോഷകാഹാരവും നിറച്ച 100 ട്രക്കുകള്‍ കൂടി ഇന്ന് ഗാസയിലേക്ക് എത്തുമെന്ന് ഐക്യരാഷ്ട്രസഭ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.ഗാസയിലെ വരാനിരിക്കുന്ന ക്ഷാമത്തെച്ചൊല്ലിയുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനിടയില്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച രാത്രി 11 ആഴ്ച നീണ്ടുനിന്ന സഹായ ഉപരോധത്തില്‍ ഇളവ് വരുത്തി എന്‍കിലും വളരെ കുറഞ്ഞ അളവിലാണ് സഹായം എത്തുന്നത്.