/kalakaumudi/media/media_files/2025/05/29/Bqj4JkXmky5Gloe0AhMQ.jpg)
തൃക്കാക്കര : പള്ളിവികാരി ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ പത്തനംതിട്ട റാന്നി സ്വദേശി ആലുക്ക വീട്ടിൽ മാത്യുവിനെ (73) തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തു. അസുഖബാധിതയായ സ്ത്രീക്ക് ചികിത്സാധനസഹായമാവശ്യപ്പെട്ട് പള്ളിവികാരി ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളിൽനിന്ന് പണപ്പിരിവ് നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. കാക്കനാട് അത്താണി സെന്റ് മേരീസ് കാത്തലിക് ചർച്ചിന്റെ പേരിൽ വ്യാജലെറ്റർ ഹെഡും സീലും തയ്യാറാക്കി വെച്ചൂച്ചിറ സ്വദേശിനിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടിരുന്നത്. ആളുകൾ നിക്ഷേപിക്കുന്ന പണം ഇയാൾ തന്നെയാണ് അക്കൗണ്ടിൽനിന്ന് പിൻവലിച്ചിരുന്നത്. കന്യാസ്ത്രീ മഠങ്ങളെയാണ് പ്രധാനമായും തട്ടിപ്പിനായി സമീപിച്ചിരുന്നത്.
സെന്റ് മേരീസ് കാത്തലിക് ചർച്ച് സെക്രട്ടറി നൽകിയ പരാതിയെത്തുടർന്ന് തൃക്കാക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ എ.കെ. സുധീറിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ സിനാജ്, സി.പി.ഒമാരായ ഇ,കെ. സുജിത്ത് , ഗുജറാൾ സി. ദാസ് എന്നിവർ അടങ്ങിയ സംഘം പാലക്കാട് നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കാക്കനാട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.