/kalakaumudi/media/post_banners/db93410855da5ddcf3ef5d3f83166fe57a254a255eeb00520a380e400d2d208d.jpg)
മലബാറുകാരുടെ വിഷു കണ്ട്ക്കാ .....കണ്ടില്ലെങ്കിൽ വാ ........... മലബാറിലേക്ക് വാ ..... മീനും ഇറച്ചിയും കൂട്ടി സദ്യയുണ്ണാൻ മലബാറുകാർ തയ്യാറായി. കേരളത്തില്‍ കാര്‍ഷികമേഖല തകര്‍ച്ചയിലും കര്‍ഷകര്‍ കാര്‍ഷിക വിലയിടിവില്‍ നിരാശയിലുമാണ് . മനസ് നിറയെ പ്രതീക്ഷകളും കാര്‍ഷിക സമൃദ്ധിയുടെ സ്‌മരണയും പുതുക്കി മലയാളികള്‍ വിഷു ആഘോഷിക്കുകയാണ്. വേണുവൂതുന്ന ശ്രീകൃഷ്‌ണ്‍ വിഗ്രഹത്തിന് മുന്നില്‍ വിളക്ക് തെളിച്ച് ഓട്ടുരുളിയില്‍ കൊന്നപ്പൂവും കണിവെള്ളരിയും കോടി മുണ്ടും വാല്‍ക്കണ്ണാടിയും സ്വര്‍ണവുമൊക്കെ ഒരുക്കി വച്ചുളള കണികാണല്‍ പ്രധാന ചടങ്ങാണ്.ഇതിന് ശേഷമാണ് കൈനീട്ടം. കുടുംബത്തിലെ കാരണവര്‍ വീട്ടിലെല്ലാവര്‍ക്കും വിഷുക്കൈനീട്ടം നല്‌കുന്നു.
വിഷു സദ്യയുടെ ഇലയുടെ ഒരു ഭാഗത്ത് നല്ല മൊരിഞ്ഞ മീനും ചിക്കനും ഇരിക്കുന്നു അതെ ഇത് മലബാറുകാരുടെ വിഷു ...... മലബാറില്‍ വിഷുവിന് സദ്യയ്ക്ക് മല്‍സ്യവും മാംസവും പ്രധാന വിഭവങ്ങളാകുമ്പോള്‍ തെക്കന്‍ കേരളത്തില്‍ മല്‍സ്യമാംസാദികളില്ലാതെയാകും ഭക്ഷണം കഴിക്കുന്നത് എന്ന പ്രത്യേകതയുണ്ട്.ക്ഷേത്ര ദര്‍ശനവും വിഷുവിനുണ്ടാകും.വെളുപ്പിന് തന്നെ കണിദര്‍ശനം ക്ഷേത്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
വിഷു- ഏതൊരു മലയാളിയുടെ മനസ്സിലും ശുഭ കാമനയുടെ സുന്ദരഭാവങ്ങള്‍ തൊട്ടുണര്‍ത്തുന്ന ദിനം. ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ഈ വിശേഷദിനം പ്രകൃതീശ്വരീ പൂജയ്ക്കുള്ള ദിവസം കൂടിയാണ്. കാര്‍ഷിക വിഭവങ്ങളും, കണിക്കൊന്നപൂക്കളും ഈ വിശേഷദിനത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്.ഐശ്വര്യത്തിന്‍റെ സന്ദേശമാണ് വിഷു. കേരളത്തില്‍ ഇത് നവവത്സരാരംഭമാണ്. ഇതിന് ആണ്ടുപിറപ്പ് എന്നാണ് പറയുന്നത്.
പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ആദ്യം കാണുന്ന കാഴ്ച അനുസരിച്ചായിരിക്കും അന്നത്തെ ഫലം എന്നു വിശ്വസിക്കുന്നവര്‍ ഈ ശാസ്ത്രയുഗത്തിലും ധാരാളമുണ്ട്.അതെ, ഇത് പ്രതീക്ഷകളുടെ ദിനം. വരാനിരിക്കുന്ന നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളുടെ പൊന്‍കണി. പാവപ്പെട്ടവനു കണ്‍നിറയെ സ്വര്‍ണ്ണം കാണാന്‍ പൂത്തുലുഞ്ഞ കൊന്നമരങ്ങള്‍. മനസ്സില്‍ പൂത്ത സ്നേഹകൊന്നകള്‍ കണികണ്ടുണരുന്ന വിഷുപുലരി.
മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറുഞ്ഞ ഉത്സവമാണ് വിഷു, ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക്-നടന്നു നീങ്ങുന്നു.വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടി, വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വര്‍ണ്ണപൂക്കള്‍.
വിശ്വാസികള്‍ക്കു വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കര്‍ഷകര്‍ക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദിയും കുറിക്കുന്ന ദിനം. ജീവിതചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു.വറുതികളും, കൊടുതികളും ചവിട്ടിമെതിച്ച മണ്ണിലേക്കും, മനസ്സിലേക്കുമാണ് നാം മലയാളികളുടെ ആഘോഷങ്ങളെത്തുന്നത്. പ്രതീക്ഷയുടെ പൂത്താലവും, ഓര്‍മ്മകളുടെ താലപ്പൊലിയുമായി. പിന്നിടുന്ന സംവത്സരങ്ങളുടെ നെറുകയില്‍ അവ ചന്ദനകുളിരാകുന്നു. തീര്‍ത്ഥ ജല സ്പര്‍ശമാകുന്നു.
നിറദീപങ്ങളുടെ നടുവില്‍ ഉരുളിയില്‍ അരി, കൊന്നപ്പൂവ്, വെള്ളരിക്ക, നാളികേരം, അഷ്ടമംഗല്യം എന്നിവ നിറച്ച് ഒരുക്കിവയ്ക്കുന്നു. വിഷുദിവസം രാവിലെ ഫലമൂലാദികളും, കണികൊന്നയും കണികണ്ടുണരുന്ന നാം, മലയാളികള്‍ മനതാരില്‍ വരാനിരിക്കുന്ന ദിനങ്ങളുടെ സുഖസുഷ്പ്തിയില്‍ ലയിക്കുന്നു.രാവിലെ കണി കണ്ടു കഴിഞ്ഞാല്‍ ഒരു വീട്ടിലെ മുതിര്‍ന്നയാള്‍ - കാരണവര്‍ മറ്റുള്ളവര്‍ക്ക് വിഷു കൈനീട്ടവും, പുടവയും വീണ്ടും കിട്ടുവാനും മറ്റുമായും നാം വിഷുദിനമാഘോഷിക്കുന്നു.കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം. കണിപ്പാത്രത്തിലെ പൂക്കളിലും, ഫലത്തിലും നാം ഒരാണ്ടിന്‍റെമുഖപ്രസാദം ദര്‍ശിക്കുന്നു. വിഷുദിനത്തിന്‍റെ കരസ്പര്‍ശമേറ്റ് അങ്ങനെ അനശ്വരമായിത്തീര്‍ന്ന എത്രയെത്ര പുണ്യങ്ങള്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
