/kalakaumudi/media/post_banners/ebb5af226fcd0b5d4cf9b89a33d5183e0ec5f5bba7a86b6677c69f60d503a162.jpg)
ഗാസ: വടക്കൻ ഗാസയിൽ ഹമാസ് ബന്ദികളാക്കിയ മൂന്ന് ഇസ്രായേൽ പൗരന്മാരെ വെടിവെച്ചുകൊന്നതായി ഇസ്രായേൽ സൈന്യം. വടക്കൻ ഗസ്സയിലെ ശുജാഇയ്യയിലെ പോരാട്ടത്തിനിടെയാണ് സംഭവം.
ഹമാസിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് എത്തിയെന്ന് ഇസ്രായേൽ സൈന്യം പറയുന്ന മൂന്നു പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. അക്രമത്തിന് എത്തിയ ഹമാസാണെന്ന് സംശയിച്ചാണ് മൂന്നുപേർക്കെതിരെയും സേന വെടിയുതിർത്തത്. പിന്നീട് നടന്ന പരിശോധനയിലാണ് ഇവർ നേരത്തെ ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരന്മാണെന്ന് വ്യക്തമായത്.
ഒക്‌ടോബർ ഏഴിന് നിർ ആമിലെ ജോലി സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യോതം ഹൈം, സമീർ തലൽക്ക, അലോൺ ഷംരിസ് എന്നിവരാണ് കൊല്ലപ്പെട്ടത്.മൂവരെയും വെടിവെച്ചുകൊന്ന ശേഷം സംശയം വന്നതോടെയാണ് പരിശോധന നടത്തിയതെന്നും തിരിച്ചറിഞ്ഞതെന്നും ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. ബന്ദികളെ ഹമാസ് ഉപേക്ഷിച്ചതാകാമെന്നും അതല്ല, ഓടിരക്ഷപ്പെട്ടതാകാനും സാധ്യതയുള്ളതായി ഹഗാരി പറഞ്ഞു.
സംഭവത്തിൽ ഇസ്രായേൽ സൈന്യം ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ദുഃഖകരമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ശുജാഇയ്യയിൽ ഒളിയാക്രമണത്തിലാണ് 10 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടിരുന്നത്. ഇവിടെ ഇപ്പോഴും കനത്ത പോരാട്ടം തുടരുകയാണ്.