''ഹമാസിനെ പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ട്, എന്നാൽ നിഷ്കളങ്കരായ പലസ്തീൻ ജനതയുടെ മാനവികത കണ്ടില്ലെന്ന് നടിക്കരുത്''

അതേസമയം, ഇസ്രായേൽ-ഹമാസ് യുദ്ധം കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുന്നത് കാണാൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അഭിപ്രായപ്പെട്ടു.

author-image
Greeshma Rakesh
New Update
''ഹമാസിനെ പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ട്, എന്നാൽ നിഷ്കളങ്കരായ പലസ്തീൻ ജനതയുടെ മാനവികത കണ്ടില്ലെന്ന് നടിക്കരുത്''

വാഷിംഗ്ടൺ: ഹമാസിനെ പ്രതിരോധിക്കാനുള്ള എല്ലാവിധ അവകാശങ്ങളും ഇസ്രയേലിനുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.എന്നാൽ ജനങ്ങൾ സുരക്ഷിതരായിരിക്കാൻ ആവശ്യമായ കാര്യങ്ങൾ അവരുടെ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം യു എസിനുണ്ടെന്നും ബൈഡൻ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ബൈഡൻ നടത്തിയ ഇസ്രയേൽ സന്ദർശനത്തിൽ യുദ്ധത്തിന്റെ നിയമങ്ങൾ പാലിക്കണമെന്നും സാധാരണ മനുഷ്യരെ സംരക്ഷിക്കണമെന്നുമാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞതെന്നും ബൈഡൻ എക്‌സിൽ കുറിച്ചു.

"നിഷ്കളങ്കരായ, സ്വസ്ഥമായി ജീവിക്കാൻ മാത്രം ആഗ്രഹിക്കുന്ന പലസ്തീനികളുടെ മാനവികത കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല, അതിനാലാണ് ഞാൻ പലസ്തീനിലേക്കുള്ള അമേരിക്കയുടെ ആദ്യത്തെ സഹായം എന്ന രീതിയിൽ അവശ്യസാധനങ്ങൾ അയച്ചത് " അദ്ദേഹം കുറിപ്പിൽ പറയുന്നു. അത് കഴിഞ്ഞ് "ദ്വിരാഷ്ട്രം എന്ന പരിഹാരം നമുക്ക് വേണ്ടെന്ന് വെക്കാൻ സാധിക്കില്ല" അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇസ്രായേൽ-ഹമാസ് യുദ്ധം കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുന്നത് കാണാൻ അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അഭിപ്രായപ്പെട്ടു.

നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇറാന്റെ ഇടപെടലുകൾ കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ ഹമാസ് ഒക്ടോബർ 7 നു നടത്തിയ ആക്രമണത്തിന്റെ ഭാഗമായി തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരിൽ കൂടുതൽ പേരെ അടുത്ത ദിവസങ്ങളിലായി സ്വാതന്ത്രരാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലിങ്കൻ മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രയേൽ-ഹമാസ് യുദ്ധത്തിന്റെ ഭാഗമായി മിഡിൽ ഈസ്റ്റിൽ ഏതെങ്കിലും തരത്തിൽ ആക്രമണം വ്യാപിക്കാൻ സാധ്യതയുണ്ടെങ്കിൽ സജ്ജരായി നില്ക്കാൻ സേനയോട് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.പ്രദേശത്ത് യു എസ് പട്ടാളത്തിന് നേരെയും അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും, അതിനെതിരെ പ്രതികരിക്കാനുള്ള ശേഷിയുണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നും പ്രതിരോധ സെക്രട്ടറി ഓസ്റ്റിൻ പറഞ്ഞു.

"നിലവിൽ നടക്കുന്ന പ്രശ്നങ്ങൾ കൂടുതൽവഷളാക്കി എന്തെങ്കിലും ലാഭമുണ്ടാക്കാം എന്ന് കരുതുന്ന ഏതെങ്കിലും സംഘമോ രാജ്യങ്ങളോ ഉണ്ടെങ്കിൽ ഞങ്ങൾക്ക് അവരോട് പറയാനുള്ളത് പാടില്ല എന്നാണ്." ഓസ്റ്റിൻ എ ബി സി ന്യൂസിനോട് പറഞ്ഞു. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ആർക്കുമുണ്ട്. കൃത്യമായ നടപടികൾ എടുക്കാൻ തങ്ങൾ മടിക്കില്ല എന്നും ഓസ്റ്റിൻ കൂട്ടിച്ചേർത്തു.

ഇറാൻ ഇടപെടുന്നതിന്റെ ഭാഗമായി ചിലപ്പോൾ യുദ്ധം വഷളാകാൻ സാധ്യതയുണ്ട്. അതിനെ പ്രതിരോധിക്കാൻ തയാറെടുക്കുകയാണെന്ന് യു എസ് പ്രതിരോധ മന്ത്രാലയം അഭിപ്രായം അറിയിച്ചതിനു ശേഷമാണ് പ്രതിരോധ സെക്രട്ടറി ഓസ്റ്റിന്റെ വാക്കുകൾ പുറത്തുവരുന്നത്. വ്യോമയാന പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് നിർദേശം നൽകിയതിനെ തുടർന്ന് അമേരിക്കൻ സൈന്യത്തിന്റെ കൂടുതൽ സാന്നിധ്യം പ്രദേശത്തുണ്ടാകുമെന്നാണ് വിലയിരുത്തലുകൾ.

israel joe biden america Palestine israel hamas war gaza