/kalakaumudi/media/post_banners/dd4a2e7880864ddc944dfaddcd6a60b7d3a81bc5eed448f4a8efd1bb1c463a60.jpg)
ടെൽ അവീവ്:ഗാസയ്ക്ക് എതിരായ യുദ്ധം 100 ദിവസം പിന്നിട്ടിട്ടും ബന്ദികളെ മോചിപ്പിക്കുക, ഹമാസിനെ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളിൽ ഇസ്രായേൽ പരാജയപ്പെട്ടെന്ന് ഇസ്രായേൽ മുൻ റിസർവ് ജനറൽ ഇറ്റ്സാക് ബ്രിക്ക്.ഹമാസിന്റെ തടവിൽ കഴിയുന്ന ബന്ദികളെ ജീവനോടെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് പൊറുക്കാനാവാത്ത വീഴ്ചയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് ചെയ്തതുപോലെ ഇസ്രായേൽ തടങ്കലിൽ പാർപ്പിച്ചിരുന്ന ഫലസ്തീൻ തടവുകാരെ വിട്ടയച്ചും വെടിനിർത്തൽ പ്രഖ്യാപിച്ചും കൂടുതൽ ബന്ദി മോചനം സാധ്യമാക്കണം. ഖാൻ യൂനിസിൽ നിന്ന് കരസേനയെ പിൻവലിക്കുന്നത് സൈനികരുടെ മരണം കുറയ്ക്കാൻ സഹായിക്കുമെന്നും ചാനൽ 13-ന് നൽകിയ അഭിമുഖത്തിൽ ഇറ്റ്സാക് ബ്രിക്ക് പറഞ്ഞു,
ഗാസക്കെതിരായ യുദ്ധത്തിൽ ഇനി വരാനിരിക്കുന്ന ഘട്ടം ഇസ്രായേലിന് അത്യന്തം പ്രയാസകരമാണെന്ന് അദ്ദേഹം ഹാരെറ്റ്‌സിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വലിയ വില നൽകാതിരിക്കാൻ, ഇസ്രായേൽ തങ്ങളുടെ യുദ്ധ തന്ത്രം മാറ്റണമെന്നും യുദ്ധത്തിന്റെ മൂന്നാം ഘട്ടത്തിൽ ഖാൻ യൂനിസിൽ നിന്നും സെൻട്രൽ ഗാസയിലെ ക്യാമ്പുകളിൽ നിന്നും പിന്മാറണമെന്നും ബ്രിക്ക് നിർദേശിച്ചു.അതെസമയം ഇസ്രായേൽ അവരെ ഉപരോധിക്കുകയും രഹസ്യാന്വേഷണ വിവരങ്ങളുടെ സഹായത്തോടെ ഹമാസ് സേനയിലേക്ക് നുഴഞ്ഞുകയറുകയും ചെയ്യണമെന്നും മുൻ ജനറൽ കൂട്ടിച്ചേർത്തു.
ഗാസയും ഈജിപ്തുമായുള്ള ബന്ധം വിച്ഛേദിക്കുന്നതാണ് അടുത്ത ലക്ഷ്യമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഹമാസ് തുരങ്കങ്ങളും വഴികളും തടയാൻ ഗാസ-ഈജിപ്ത് അതിർത്തിയിലൂടെയുള്ള ഫിലാഡൽഫി റൂട്ട് പിടിച്ചെടുക്കാനാണ് ഇസ്രായേൽ സൈനിക പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
എന്നാൽ, ജനസാന്ദ്രതയുള്ള റഫ അഭയാർത്ഥി ക്യാമ്പുകളിൽ വൻതോതിൽ സാധാരണക്കാർ കൊാല്ലപ്പെട്ടേക്കുമെന്നതിനാൽ ഈ നീക്കം അസാധ്യമാണെന്ന നിലപാടിലാണ് ബ്രിക്ക്.റഫയിലെ അഭയാർത്ഥി ക്യാമ്പുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഏതൊരു ശ്രമവും സാധാരണക്കാരുടെ കൂട്ടക്കൊലയിലേക്ക് നയിക്കും.അതിനാൽ അമേരിക്കയും ലോകവും ഇസ്രായേലിനെ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.