ഇസ്രയേല്‍-ഗാസ സംഘര്‍ഷം: നൂറ്റാണ്ടിന്റെ ചരിത്രം, നാള്‍വഴികളിലൂടെ ഒരു യാത്ര

ഒരിടവേളയ്ക്ക് ശേഷം ഇസ്രയേല്‍ ഹമാസ് യുദ്ധം വീണ്ടും ലോക മനസാക്ഷിയെ നടുക്കികൊണ്ടിരിക്കുകയാണ്. ഇസ്രയേലിന്റെ രക്ഷാകവചമായ അതിനൂതന സാങ്കേതിക വിദ്യ, അയണ്‍ ഡോമിനെ പോലും തകര്‍ത്തുകൊണ്ട് ഹമാസ് ഇസ്രയേലിലേക്ക് തങ്ങളുടെ റോക്കറ്റുകള്‍ തൊടുത്തു വിട്ടതിന് പിന്നാലെയാണ് ഇസ്രയേലും ഗാസയും കുരുതിക്കളമായി മാറിയത്.

author-image
Web Desk
New Update
ഇസ്രയേല്‍-ഗാസ സംഘര്‍ഷം: നൂറ്റാണ്ടിന്റെ ചരിത്രം, നാള്‍വഴികളിലൂടെ ഒരു യാത്ര

മിഥിലാജ്

ഒരിടവേളയ്ക്ക് ശേഷം ഇസ്രയേല്‍ ഹമാസ് യുദ്ധം വീണ്ടും ലോക മനസാക്ഷിയെ നടുക്കികൊണ്ടിരിക്കുകയാണ്. ഇസ്രയേലിന്റെ രക്ഷാകവചമായ അതിനൂതന സാങ്കേതിക വിദ്യ, അയണ്‍ ഡോമിനെ പോലും തകര്‍ത്തുകൊണ്ട് ഹമാസ് ഇസ്രയേലിലേക്ക് തങ്ങളുടെ റോക്കറ്റുകള്‍ തൊടുത്തു വിട്ടതിന് പിന്നാലെയാണ് ഇസ്രയേലും ഗാസയും കുരുതിക്കളമായി മാറിയത്.

ഇസ്രയേല്‍-ഗാസ പ്രശ്‌നം ആരംഭിക്കുന്നത് ഇന്നോ ഇന്നലെയോ അല്ല. ചോരക്കാറ പുരണ്ട ആ വിദ്വേഷ ചരിത്രത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.

ഇസ്രയേലിന്റെ കിഴക്കും പടിഞ്ഞാറുമായി ചിതറിക്കിടക്കുന്ന സ്ഥലമാണ് പലസ്തീന്‍. ഇരു രാജ്യങ്ങളും തലസ്ഥാനമായി അവകാശപ്പെടുന്നതാകട്ടെ ജെറുസലേം എന്ന നഗരവും. ക്രിസ്റ്റീയരും ജൂതരും ഇസ്ലാമും പുണ്യ ഭൂമിയെന്ന് ഒരുപോലെ വിശ്വസിക്കുന്ന ഭൂമിയിലെ ഏക ഇടമാണ് ജറുസലേം.

ഇസ്രയേലിന്റെ പാര്‍ലമെന്റ് അടക്കം സ്ഥിതി ചെയ്യുന്ന ജറുസലേമിന്റെ പേരിലും ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം തുടരുന്നുണ്ട്.

1878 ല്‍ ഓട്ടോമാന്‍ എംപൈറിന്റെ കാലഘട്ടത്തില്‍, പലസ്തീന്‍ 80% മുസ്ലീം പോപ്പുലേഷനും 3% ജൂത പോപുലേഷനും 10% ക്രിസ്ത്യന്‍ പോപുലേഷനും ഉണ്ടായിരുന്ന പ്രദേശം ആണെന്നാണ് ചരിത്ര രേഖകള്‍ പറയുന്നത്. ഈ പലസ്തീനിന്റെ ഉള്ളിലാണ് ജറുസലേം നിലക്കൊണ്ടിരുന്നത്. ജറുസലേമില്‍ എല്ലാ വിഭാഗങ്ങളുടെയും തുല്യ പ്രാതിനിധ്യം ഉണ്ടായിരുന്നു എന്നും, എല്ലാവരും സമാധാനത്തോടെയും സഹകരണത്തോടും ജീവിച്ചിരുന്ന ഒരു സ്ഥലമായിരുന്നു ജറുസലേം എന്നുമാണ് ചരിത്ര രേഖകള്‍ പറയുന്നത്.

പില്‍ക്കാലത്ത് പല പ്രശ്‌നങ്ങള്‍ കൊണ്ട്, ജൂതര്‍ക്ക് ലോകത്തിന്റെ പല ഭാഗത്തേക്ക് പലായനം ചെയ്യേണ്ടി വന്നു. പിന്നീട്, 1898 കാലഘട്ടത്തിലാണ് തിയഡോര്‍ ഹെര്‍സല്‍ എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ സിയോണിസ്റ്റ് പ്രസ്ഥാനം നിലവില്‍ വരുന്നതും ജൂതരെല്ലാം അവരുടെ വാഗ്ദത്ത ഭൂമിയായ ഇസ്രായലിലേക്ക് തിരിച്ച് വരണമെന്ന് തീരുമാനിക്കുന്നതും.

ഒന്നാം ലോക മഹായുദ്ധ കാലത്ത്, ബ്രിട്ടീഷുകാരെ സഹായിക്കുകയാണെങ്കില്‍ പലസ്തീന്‍ പ്രദേശത്ത് ജൂത രാഷ്ട്രം നിര്‍മ്മിക്കാനുള്ള സഹായം നല്‍കാമെന്ന് ബ്രിട്ടഷുകാര്‍ ഇസ്രയേലിന് വാക്ക് നല്‍കി. ഇതേ ബ്രിട്ടീഷുകാര്‍ തന്നെ മക്കയില്‍ പോയി, ഓട്ടോമാന്‍ എംപയറിനെ തോല്‍പ്പിക്കാന്‍ സഹായിക്കുകയാണെങ്കില്‍ യുദ്ധത്തിന് ശേഷം ആ പ്രദേശങ്ങളുടെ അധികാരം മക്കയെ ഏല്‍പ്പിക്കാമെന്നും കരാര്‍ ഉണ്ടാക്കി. അതേസമയം തന്നെ, ഫ്രഞ്ചുകാരോട് ഈ പ്രദേശം പങ്കിട്ടെടുക്കാമെന്നും കരാര്‍ ഉണ്ടാക്കുന്ന ബ്രിട്ടനെ നമുക്ക് കാണാം.

ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം, പലസ്തീന്‍ പ്രദേശത്തെ കോളനിയാക്കി വച്ച ബ്രിട്ടന്‍, അവരുടെ എക്കാലത്തെയും തന്ത്രമായ ഡിവൈഡ് ആന്‍ഡ് റൂള്‍ ഇവിടെയും നടപ്പാക്കുന്നു. ജൂതരുമായി ഒപ്പുവച്ച കാരറിന്റെ അടിസ്ഥാനത്തില്‍, ലോകത്തിന്റെ പല ഭാഗത്തുള്ള ജൂതരെയും പലസ്തീനിലേക്ക് കൊണ്ടുവരുന്നുമുണ്ട് ബ്രിട്ടന്‍.

എന്നാല്‍, ബ്രിട്ടീഷ് സഹായത്തോടെ, പലസ്തീന്‍ മണ്ണിലേക്ക് ജൂതര്‍ കുടിയേറുന്നത് പലസ്തീന്‍ ജനതയ്ക്കും അറബ് രാജ്യങ്ങള്‍ക്കും സഹിച്ചില്ല. ഈ എതിര്‍പ്പ് പിന്നീട് കാലുഷിതമായ സംഘര്‍ഷത്തിലേക്കും വഴിവയ്ക്കുന്നു. ഇവിടം മുതലാണ് പലസ്തീനികള്‍ക്കും ജൂതര്‍ക്കുമിടയില്‍ ശത്രുത ഉടലെടുക്കുന്നത്.

ജൂതരെയും പലസ്തീനികളെയും ഒന്നിച്ചു കൂട്ടി ഒരു അറബ് - ജൂത രാഷ്ട്രം നിര്‍മിച്ചുതരാമെന്ന ബ്രിട്ടീഷ് വാഗ്ദാനം അന്ന് ഇരുകൂട്ടരും നഖശിഖാന്തം എതിര്‍ത്തു. ഹിറ്റ്‌ലരുടെ കാലത്തും ജൂതര്‍ കൂട്ടം കൂട്ടമായി ഇസ്രയേലിലേക്ക് ഒഴുകിയെത്തി.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാര്‍ വിട്ട പലസ്തീന് മുന്നിലേക്ക് ഐക്യരാഷ്ട്ര സഭയാണ്, രണ്ട് രാഷ്ട്രം എന്ന ആശയം അവതരിപ്പിക്കുന്നത്. പലസ്തീനെ ജൂത രാഷ്ട്രമായും അറബ്, അല്ലെങ്കില്‍ പലസ്തീന്‍ രാഷ്ട്രമായും വിഭജിക്കുകയാണ് ഈ പ്രശ്‌നങ്ങള്‍ക്കുള്ള ഏക പോംവഴിയെന്ന് ഐക്യരാഷ്ട്ര സഭ നിര്‍ദേശിച്ചു. മാത്രമല്ല, എല്ലാവര്‍ക്കും പ്രധാനമായ ജറുസലേം ഒരു ഇന്റര്‍നാഷണല്‍ സ്ഥലമായി കണക്കാക്കണമെന്നും യുഎന്‍ നിദേശിച്ചു.

ജൂതര്‍ ഈ ആശയം അംഗീകരിക്കുകയും 1948 ല്‍ ഇസ്രായേല്‍ രാഷ്ട്രം നിലവില്‍ വരികയും ചെയ്തു. തുടര്‍ന്ന് പലസ്തീന്‍, ഇസ്രായേല്‍ എന്നിങ്ങനെ രണ്ട് രാഷ്ട്രം ഉണ്ടായെങ്കിലും പലസ്തീന്‍, ഇസ്രായേലിന് ഇടയില്‍ ചിന്നിചിതറി കിടക്കുന്ന പ്രദേശമായിയിരുന്നു.

അറബ് രാഷ്ട്രങ്ങള്‍ക്ക് ഇത് ഒട്ടും ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. അങ്ങനെയാണ് 1948-49 കാലഘട്ടത്തില്‍ അറബ് ഇസ്രയേല്‍ യുദ്ധം ഉടലെടുക്കുന്നത്. യുദ്ധം ജയിച്ച ഇസ്രായേല്‍, പലസ്തീനിലെ കൂടുതല്‍ പ്രദേശങ്ങള്‍ തങ്ങളുടെ വരുതിയിലാക്കുന്നു. ജറുസലേം അടക്കമുള്ള പ്രദേശങ്ങള്‍ ഈ സമയത്ത് പിടിച്ചെടുത്ത ഇസ്രായേല്‍, തങ്ങളുടെ സാമ്രാജ്യത്തിന്റെ വ്യാപ്തി കൂട്ടുന്നു.

ഇതിന്റെ തുടര്‍ച്ചയായി, പിന്നീട് 1967 ല്‍ നടന്ന യുദ്ധത്തിലും ഇസ്രയേല്‍ തന്നെ ജയിക്കുന്നത് നമുക്ക് കാണാനാകും. അക്കാലത്തെ യുഎന്നിന്റെ ഇടപെടലില്‍ സമരസപ്പെട്ട ഇസ്രായേല്‍ പല വിട്ടുവീഴ്ചലള്‍ക്കും തയ്യാറാകുന്നുണ്ടെങ്കിലും, പലസ്തീനിന്റെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കപ്പെടാതെ പോകുന്നു. ഇവിടം മുതലാണ് അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തിനു പകരം, ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുന്നത്.

പലസ്തീനിന്റെ മണ്ണ് കുറച്ചുകുറച്ചായി കയ്യടക്കാന്‍ ഇസ്രായേല്‍ കാണിച്ച തന്ത്രങ്ങളില്‍ സഹികെട്ട്
1980ല്‍ ഇന്‍തിഫാത എന്ന മൂവ്‌മെന്റ് ആരംഭിക്കുന്നു. Shaking of Palastine എന്നാണ് ഇന്തിഫാതയുടെ അര്‍ത്ഥം.

മൃദു സമീപനങ്ങളോടെ ആരംഭിച്ച ഇന്‍തിഫാത പിന്നീട് സംഘര്‍ഷഭരിതമാകുന്ന കാഴ്ചയാണ് നമുക്ക് കാണാനാക്കുക. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഗാസയില്‍ ഹമാസ് എന്ന തീവ്ര സംഘടന രൂപം കൊള്ളുന്നത്. പിന്നീട് ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം സമാനതകളില്ലാത്ത ക്രൂര യുദ്ധങ്ങളിലൂടെ കത്തിപ്പിടിക്കുകയാണുണ്ടായത്. ഒന്നെങ്കില്‍ ജൂത രാഷ്ട്രം, അല്ലെങ്കില്‍ പലസ്തീന്‍ രാഷ്ട്രം എന്ന ഇരുവിഭാഗങ്ങളുടെയും തീവ്ര സംഘടനകളുടെ ഉറച്ച നിലപാട് മൂലം ഗാസ മുനമ്പ് അന്തമില്ലാത്ത ആശാന്തിയുടെ രക്തക്കളമായി മാറി.

ഇതിന്റെ തുടര്‍ച്ച തന്നെയാണ്, കഴിഞ്ഞ ദിവസവും ഉണ്ടായത്. ആഭ്യന്തര പ്രശ്‌നങ്ങളാല്‍ ഇസ്രയേല്‍ ആസ്വസ്ഥപ്പെട്ട് കിടക്കുന്ന ഈ സമയം ഹമാസ് ആക്രമണത്തിന് തിരഞ്ഞെടുത്തു എന്നതും ശ്രദ്ധേയമാണ്.

ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം ഉടലെടുക്കുമ്പോള്‍ ഉയരുന്ന ചോദ്യം എപ്പോഴും, ഇതില്‍ ആരുടെ പക്ഷം ചേരണം എന്നതാണ്. ആരുടെ ഭാഗത്താണ് നീതി? നമ്മള്‍ ആരുടെ കൂടെ നില്‍ക്കണം? ലോക രാജ്യങ്ങള്‍ ഇസ്രയേല്‍ ഹമാസ് പ്രശ്‌നത്തില്‍ രണ്ട് തട്ടുകളാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ നിലപാട് അറിയിച്ചു കഴിയുകയും ചെയ്തു.

എങ്കിലും, ഭൗമ രാഷ്ട്രീയങ്ങള്‍ക്കപ്പുറം മാനവീകതയുടെ വലിയ രാഷ്ട്രീയം ഈ ഘട്ടത്തില്‍ നാം മുറുകെപ്പിടിക്കേണ്ടതുണ്ട്. ഹമാസും ഇസ്രായേലും പരസ്പരം യുദ്ധം ചെയ്യുമ്പോള്‍ ബലിയാടാകുന്നത് ഒന്നുമറിയാത്ത കുറെയേറെ സാധാരണ മനുഷ്യരാണ്. പിഞ്ചുകുഞ്ഞുങ്ങളടക്കം എന്തിനു വേണ്ടിയെന്ന് പോലും അറിയാതെ ചിന്നിചിതറുമ്പോള്‍, ആ ജനതയ്ക്ക് ഒപ്പം നില്‍ക്കാനേ മാനവീകതയുടെ രാഷ്ട്രീയത്തിനാകൂ. ഇസ്രായേലിനൊപ്പമോ പലസ്തീനൊപ്പമോ അല്ല... അന്നാട്ടിലെ മനുഷ്യരോടൊപ്പം...

hamas israel gaza palastine