കരയുദ്ധത്തിനിടെ ഇസ്രായേൽ തട്ടിക്കൊണ്ടുപോയ 114 പലസ്തീനികളെ വിട്ടയച്ചു

മോചിപ്പിച്ചവരെ റഫ നഗരത്തിലെ നജ്ജാർ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ചിലരുടെ ആരോഗ്യനില വളരെ മോശമാണെന്നാണ് റിപ്പോർട്ട്.

author-image
Greeshma Rakesh
New Update
കരയുദ്ധത്തിനിടെ ഇസ്രായേൽ തട്ടിക്കൊണ്ടുപോയ 114 പലസ്തീനികളെ വിട്ടയച്ചു

ഗാസ: കരയുദ്ധത്തിനിടെ ഇസ്രായേൽ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ 114 പലസ്തീനികളെ വിട്ടയച്ചു. തെക്കൻ ഗാസ മുനമ്പിലെ കേരാം ഷാലോം ക്രോസിങ്ങിൽ വെച്ചാണ് ഇവരെ മോചിപ്പിച്ചത്.പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചൈനീസ് ന്യൂസ് ഏജൻസിയായ സിൻഹുവയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മോചിപ്പിച്ചവരെ റഫ നഗരത്തിലെ നജ്ജാർ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ചിലരുടെ ആരോഗ്യനില വളരെ മോശമാണെന്നാണ് റിപ്പോർട്ട്.

ഹമാസിനെതിരായ കരയുദ്ധത്തിനിടെ നൂറുകണക്കിന് പലസ്തീനികളെ ഇസ്രായേൽ സൈന്യം തട്ടികൊണ്ട് പോയിരുന്നു. പിന്നീട് ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ക്രൂരമായ പീഡനമാണ് ഇസ്രായേൽ തടവറകളിൽ തങ്ങൾക്ക് നേരിടേണ്ടി വന്നതെന്ന് ബന്ദികളിൽ ചിലർ വാർത്ത ഏജൻസിയോട് തുറന്നുപറഞ്ഞു.ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട 10 ദിവസങ്ങളായിരുന്നു അതെന്നായിരുന്നു ഇസ്രായേൽ തട്ടിക്കൊണ്ടുപോയ പലസ്തീൻ വയോധികൻ ഹമൂദ് ഹസ്സൻ അബ്ദുൽ കാദൽ അൽനാബുൽസിയുടെ പ്രതികരണം.

എന്നെ പൊതിരെ തല്ലി. ശരീരം മുഴുവൻ വേദന കൊണ്ട് പുളഞ്ഞു. നാലുനാൾ തുള്ളിവെള്ളം പോലും തന്നില്ല.’- ഹമൂദ് പറഞ്ഞു. നിരവധി അസുഖങ്ങളുള്ള വയോധികനായ ഇദ്ദേഹത്തെ സ്വന്തം വീട്ടിൽനിന്ന് ഇസ്രായേൽ അധിനിവേശ സേന തട്ടിക്കൊണ്ടുപോയത്. 10 നാൾ കൊടുംപീഡനത്തിനിരയാക്കിയ ശേഷം വിട്ടയച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതെസമയം കക്കൂസിൽ പോലും പോകാൻ അനുവദിക്കാതെ മൂന്നുനാൾ തങ്ങളെ ക്രൂരമായി പീഡിപ്പിച്ചതായി ഇസ്രായേൽ തട്ടിക്കൊണ്ടുപോയ മറ്റൊരു ഗസ്സ നിവാസി ഖാലിദ് അൽ നബ്രീസ് പറഞ്ഞു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ക്രൂര മർദനത്തിനിരയായി ആദ്യമൂന്ന് ദിവസം കഴിച്ചു കൂട്ടി. കക്കൂസിൽ പോകാൻ പോലും ഞങ്ങളെ അനുവദിച്ചില്ല. പിന്നാലെ, പുതിയ പീഡന രീതികൾക്കായി അവർ ഞങ്ങളെ മറ്റൊരിടത്തേക്ക് മാറ്റി. മൂന്ന് ദിവസത്തെ പട്ടിണിക്ക് ശേഷം ഒരു കുട്ടിക്ക് പോലും തികയാത്ത ഭക്ഷണമാണ് അവർ ഞങ്ങൾക്ക് നൽകിയത്’ -ഖാലിദ് അൽ നബ്രീസ് പറഞ്ഞു.

hamas israel hamas war gaza Israel palestine conflict