/kalakaumudi/media/post_banners/30ac1f9faa5d8b5d9d46b95672f4e3bdbcef9a6faa908468973071d421932d3b.jpg)
ടെല്‍ അവീവ്: ഗാസയില്‍ കനത്ത നാശനഷ്ടം വിതച്ച് ഇസ്രയേല്‍. ആക്രമണത്തില്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ധനമന്ത്രി ജവാദ് അബു ഷമലയും ആഭ്യന്തര ചുമതലയുള്ള സഖരിയ അബു മാമറും കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടു.
അതിനിടെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കി. ഇരുഭാഗത്തും കനത്ത ആള്‍നാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണങ്ങളില്‍ മരണം 1700 ആയി. ഗാസയില്‍ മാത്രം 830 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 140 കുട്ടികളും 120 സ്ത്രീകളും ഉള്‍പ്പെടുന്നു. 4250 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
ഇസ്രയേല്‍ ഉപരോധത്തില്‍ ഗാസയില്‍ വൈദ്യുതി ബന്ധം നിലച്ചു. ഭക്ഷണവും വെള്ളവും കിട്ടുന്നില്ല. 45000 ല്‍ അധികം പേര്‍ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥിക്യാമ്പുകളിലേക്ക് മാറി.
അതിനിടെ രണ്ട് അഭയാര്‍ത്ഥി ക്യാമ്പുകള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലി പട്ടണമായ അഷ്‌കെലോണിലെ അധിനിവേശക്കാര്‍ക്ക് പ്രദേശം വിട്ടുപോകാനുള്ള സമയപരിധി നിശ്ചിച്ച് ഹമാസിന്റെ സായുധവിഭാഗം അല്‍ ഖസ്സം ബ്രിഗേഡ് രംഗത്തുവന്നു. ഗാസയില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ വടക്കാണ് അഷ്‌കെലോണ്‍.
ഗാസയിലേക്ക് അടിയന്തര വൈദ്യസഹായം എത്തിക്കാന്‍ ലോകാരോഗ്യ സംഘടന നടപടികള്‍ തുടങ്ങി. ഇതിനായി മാനുഷിക ഇടനാഴിയുണ്ടാക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.