/kalakaumudi/media/post_banners/a98368faecae7ff06d6fd4f1c2354f0d4c14d8a3330be066d3ffa5ed30748813.jpg)
ഗാസ: മൂന്നുമാസത്തിലേറെയായി ഇസ്രായേൽ ആക്രമണം തുടരുന്ന ഗാസമുനമ്പിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം അനുവദിക്കണമെന്ന അന്താരാഷ്ട്ര മാധ്യമ സംഘടനകളുടെ ആവശ്യം ഇസ്രായേൽ സുപ്രീം കോടതി തള്ളി. മാധ്യമപ്രവർത്തകർ സ്വതന്ത്രമായി സഞ്ചരിക്കുന്നത് ഗാസയിലെ ഇസ്രായേൽ സൈനികരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിലക്കിനെ ന്യായീകരിച്ചത്.
ഗാസയിൽ നിന്ന് റിപ്പോർട്ട് ചെയ്യുമ്പോൾ സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തന വിശദാംശങ്ങൾ പുറത്തറിയുമെന്നും അത് അപകടത്തിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടികാട്ടി. സുരക്ഷാ കാരണങ്ങളാൽ നിയന്ത്രണം ഏർപ്പെടുത്തിയത് ന്യായമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഒക്‌ടോബർ 7 ന് ഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ഗാസയിൽ മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നതിനും സ്വതന്ത്രമായി യാത്ര ചെയ്യുന്നതിനും ഇസ്രായേൽ വിലക്കേർപ്പെടുത്തിയിരുന്നു.അതെസമയം വിധിയിൽ കടുത്ത നിരാശയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമ സംഘടനകളുടെ പ്രതിനിധിയായി കോടതിയെ സമീപിച്ച ജറൂസലം ഫോറിൻ പ്രസ് അസോസിയേഷൻ (എഫ്.പി.എ) പ്രതികരിച്ചു.
95 ദിവസം തുടർച്ചയായി സ്വതന്ത്ര വിദേശ മാധ്യമപ്രവർത്തകർക്ക് ഗാസയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയ ഇസ്രായേൽ നടപടി കീഴ്വഴക്കങ്ങൾ ലംഘിക്കുന്നതാണെന്നും എഫ്.പി.എ പ്രസ്താവനയിൽ പറഞ്ഞു.മാധ്യമസ്വാതന്ത്ര്യത്തിനും സുരക്ഷക്കും ഇടയിൽ സന്തുലിതാവസ്ഥ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നായിരുന്നു കോടതിയുടെ വിശദീകരണം.
ഇസ്രായേൽ സൈനിക അകമ്പടിയോടെ വിദേശ, ഇസ്രായേലി മാധ്യമപ്രവർത്തകർക്ക് ഗാസയിലേക്ക് പരിമിതമായ പ്രവേശനം അനുവദിച്ച കാര്യവും കോടതി ചൂണ്ടിക്കാണിച്ചു.എന്നാൽ, സൈനിക അകമ്പടിയിലുള്ള പ്രവേശനം തിരഞ്ഞെടുക്കപ്പെട്ട വിദേശ മാധ്യമങ്ങൾക്ക് മാത്രമാണെന്നും അവരെ തന്നെ കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുന്നുള്ളൂ എന്നും ഫോറിൻ പ്രസ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
അതെസമയം പലസ്തീൻ മാധ്യമപ്രവർത്തകർ ഗാസയിൽനിന്ന് റിപ്പോർട്ട് ചെയ്യുന്നത് ചൂണ്ടിക്കാട്ടിയ അസോസിയേഷൻ, അപ്പോഴില്ലാത്ത സുരക്ഷാ ആശങ്ക വിദേശമാധ്യമപ്രവർത്തകരെ അനുവദിക്കുന്ന കാര്യത്തിൽ പറയുന്നത് വിശ്വസനീയമല്ലെന്ന് അഭിപ്രായപ്പെട്ടു. ഗാസയിൽ സൈനികസാന്നിധ്യമില്ലാത്ത പ്രദേശങ്ങളിലെ സ്ഥിതിവിവരങ്ങൾ പുറത്തറിയിക്കാൻ വിദേശ മാധ്യമങ്ങൾ പ്രവേശിക്കേണ്ടത് അത്യാവശ്യമാണെന്നും എഫ്.പി.എ വ്യക്തമാക്കി.