വിഖ്യാത ജര്‍മന്‍ ചലച്ചിത്രകാരന്‍ വിം വെന്‍ഡേഴ്‌സ് തിരുവനന്തപുരത്ത്;വെന്‍ഡേഴ്‌സിന്റെ 18 സിനിമകളുടെ പ്രദര്‍ശനം ഫെബ്രുവരി 10, 11 തീയതികളില്‍

തലസ്ഥാനത്തെ സിനിമാ പ്രേമികള്‍ക്ക് ആവേശമേകാന്‍ വിഖ്യാത ജര്‍മന്‍ ചലച്ചിത്രകാരന്‍ വിം വെന്‍ഡേഴ്‌സ് നഗരത്തില്‍ എത്തുന്നു. രാജ്യത്തെ 7 നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന 'കിംഗ് ഓഫ് ദി റോഡ് -ദി ഇന്ത്യ ടൂര്‍' പരിപാടിയുടെ ഭാഗമായാണ് വെന്‍ഡേഴ്‌സ് എത്തുന്നത്

author-image
Rajesh T L
New Update
KK

തിരുവനന്തപുരം: തലസ്ഥാനത്തെ സിനിമാ പ്രേമികള്‍ക്ക് ആവേശമേകാന്‍ വിഖ്യാത ജര്‍മന്‍ ചലച്ചിത്രകാരന്‍ വിം വെന്‍ഡേഴ്‌സ് നഗരത്തില്‍ എത്തുന്നു. രാജ്യത്തെ 7 നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന 'കിംഗ് ഓഫ് ദി റോഡ് -ദി ഇന്ത്യ ടൂര്‍' പരിപാടിയുടെ ഭാഗമായാണ് വെന്‍ഡേഴ്‌സ് ഫെബ്രുവരി 10, 11 തീയതികളില്‍ തിരുവനന്തപുരത്ത് എത്തുന്നത്. ഇതിന്റെ ഭാഗമായി വെന്‍ഡേഴ്‌സിന്റെ 18 സിനിമകളുടെ പാക്കേജ് കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി പ്രദര്‍ശിപ്പിക്കും.

ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍, വിം വെന്‍ഡേഴ്‌സ് സ്റ്റിഫ്റ്റങ് (വിം വെന്‍ഡേഴ്‌സ് ഫൗണ്ടേഷന്‍), ഗോയ്‌ഥെ-ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ചാണ് ടൂര്‍ സംഘടിപ്പിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനുമായും (കെഎസ്എഫ് ഡിസി) കേരള ചലച്ചിത്ര അക്കാദമിയുമായും സഹകരിച്ചാണ് ഗോയ്‌ഥെ-ഇന്‍സ്റ്റിറ്റ്യൂട്ട്  വെന്‍ഡറുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമായി വെന്‍ഡേഴ്‌സിന്റെ മാസ്റ്റര്‍ക്ലാസുകളും ഒരുക്കിയിട്ടുണ്ട്.

പ്രദര്‍ശനത്തില്‍ വെന്‍ഡേഴ്‌സിന്റെ ക്ലാസിക്ക് സിനിമകളും ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ഉള്‍പ്പെടുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനുമായി സഹകരിച്ച് വിം വെന്‍ഡേഴ്‌സാണ് ഈ ചിത്രങ്ങള്‍ ക്യൂറേറ്റ് ചെയ്തിരിക്കുന്നത്.

വെന്‍ഡേഴ്‌സ് റെട്രോസ്‌പെക്ടീവ് ഇന്ത്യ ടൂര്‍ ഫെബ്രുവരി 5 ന് മുംബൈയിലാണ് ആരംഭിക്കുന്നത്. പൂനെ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി എന്നിവിടങ്ങളിലും ചലച്ചിത്ര പ്രദര്‍ശനം നടക്കും.

1970 കളില്‍ തുടക്കമായ ജര്‍മന്‍ നവസിനിമയുടെ അഗ്രഗാമികളിലൊരാളായ വിം വെന്‍ഡേഴ്‌സ് സമകാലിക ലോക സിനിമയിലെ മുന്‍നിരക്കാരില്‍ ഒരാളാണ്. പാരീസ്, ടെക്‌സാസ് (1984), വിംഗ്‌സ് ഓഫ് ഡിസയര്‍ (1987) തുടങ്ങിയവ വെന്‍ഡേഴ്‌സിന്റെ മാസ്റ്റര്‍പീസുകളാണ്. പിന, ബ്യൂന വിസ്ത സോഷ്യല്‍ ക്ലബ്, ദി സാള്‍ട്ട് ഓഫ് ദി എര്‍ത്ത് എന്നീ ഡോക്യുമെന്ററികളും ആഗോള തലത്തില്‍ ഏറെ ശ്രദ്ധേയങ്ങളാണ്. പാം ഡി ഓര്‍, ഗോള്‍ഡന്‍ ലയണ്‍, ബാഫ്താ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള വെന്‍ഡേഴ്‌സിന് നിരവധി തവണ ഓസ്‌കര്‍ നാമനിര്‍ദേശവും ലഭിച്ചിട്ടുണ്ട്.

  ജര്‍മന്‍ ചിത്രകാരനും ശില്‍പ്പിയുമായ അന്‍സെലം കീഫറിനെക്കുറിച്ചുള്ള ത്രിഡി ഡോക്യുമെന്ററി ചിത്രമായ അന്‍സെലം, ജാപ്പനീസ് ഭാഷയിലുള്ള പെര്‍ഫെക്ട് ഡേയ്‌സ് എന്നീ വെന്‍ഡേഴ്‌സിന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ പ്രീമിയര്‍ 2023 ലെ കാന്‍ ഫെസ്റ്റിവലില്‍ ആയിരുന്നു. പെര്‍ഫെക്ട് ഡേയ്‌സിലൂടെ കോജി യാകുഷോയ്ക്ക് കാന്‍സിലെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. വെന്‍ഡേഴ്‌സിന്റെ അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും വിജയിച്ച ചിത്രമായി പെര്‍ഫെക്റ്റ് ഡേയ്‌സ് മാറി. 2024 ല്‍ 'ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം' വിഭാഗത്തില്‍ ഓസ്‌കാറിനും ഈ ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

ദി ഗോളീസ് ആങ്‌സൈറ്റി അറ്റ് ദി പെനാല്‍റ്റി കിക്ക്  (1971), ആലീസ് ഇന്‍ ദി സിറ്റീസ് (1973), കിംഗ്‌സ് ഓഫ് ദി റോഡ് (1975), ദി അമേരിക്കന്‍ ഫ്രണ്ട് (1977), ലൈറ്റ്‌നിംഗ് ഓവര്‍ വാട്ടര്‍ (1980), റിവേഴ്‌സ് ആംഗിള്‍ (1982), റൂം 666 (1982), ദി സ്റ്റേറ്റ് ഓഫ് തിംഗ്‌സ് (1982), പാരീസ്, ടെക്‌സസ് (1984), ടോക്കിയോ-ഗാ (1985), വിംഗ്‌സ് ഓഫ് ഡിസയര്‍ (1987), അണ്‍ഡില്‍ ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് - ഡയറക്ടേഴ്‌സ് കട്ട് (1994), ദ എന്‍ഡ് ഓഫ് വയലന്‍സ് (1997), ബ്യൂണ വിസ്ത സോഷ്യല്‍ ക്ലബ് (1999), ദ മില്യണ്‍ ഡോളര്‍ ഹോട്ടല്‍ (2000), ഡോണ്ട് കം നോക്കിംഗ് (2005), പിന (3ഡി) (2011), അന്‍സെലം -3ഡി (2023) എന്നീ സിനിമകളാണ് തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കുക.  

സിനിമകളുടെ പ്രദര്‍ശനത്തിനും അവലോകനത്തിനുമായി ഇന്ത്യയിലേക്ക് വരാന്‍ സാധിക്കുന്നതില്‍ ഏറെ ആവേശവാനാണെന്ന് വിം വെന്‍ഡേഴ്‌സ് പറഞ്ഞു. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ സഞ്ചരിച്ച് സിനിമകള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ട്. സിനിമകളുമായി ലോകമെമ്പാടും യാത്ര ചെയ്തപ്പോഴും ഇന്ത്യയില്‍ വരാന്‍ സാധിച്ചില്ല. ഇപ്പോള്‍ അത് യാഥാര്‍ഥ്യമാകുന്നു. സിനിമയ്ക്ക് ഇന്ത്യ നല്‍കുന്ന പ്രാധാന്യം ഏറെ വലുതാണ്. ഇന്ത്യയുടെ വിലയേറിയ ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും സമകാലിക പ്രേക്ഷകരിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമുള്ള ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ സമര്‍പ്പണം ഏറെ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക സിനിമയിലെ മാസ്റ്റേഴ്‌സില്‍ ഒരാളായ വിം വെന്‍ഡേഴ്‌സ് ഇന്ത്യയിലേക്ക് വരുന്നതും 50 വര്‍ഷത്തിലേറെ നീണ്ട ചലച്ചിത്ര ജീവിതം അവലോകനം ചെയ്യുന്നതും ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്ന് ഫിലിം ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശിവേന്ദ്ര സിംഗ് ദുന്‍ഗര്‍പൂര്‍ പറഞ്ഞു.

കേരളത്തിലെയും പ്രത്യേകിച്ച് തലസ്ഥാന നഗരത്തിലെയും സിനിമാ പ്രേമികള്‍ ഈ പരിപാടിയെ ആവേശത്തോടെ സ്വീകരിക്കുമെന്ന് തിരുവനന്തപുരത്തെ ഗോയ്‌ഥെ-സെന്‍ട്രം ഡയറക്ടര്‍ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു.

ലോകമെമ്പാടും ഭാഷാ, സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്ന ജര്‍മ്മനിയിലെ സാംസ്‌കാരിക സ്ഥാപനമാണ് ഗോയ്‌ഥെ-ഇന്‍സ്റ്റിറ്റ്യൂട്ട്.

ഇന്ത്യയുടെ ചലച്ചിത്ര പൈതൃകത്തിന്റെ സംരക്ഷണം, പുനഃസ്ഥാപനം, പ്രദര്‍ശനം എന്നിവയ്ക്കായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ആര്‍ക്കൈവ്‌സില്‍ (എഫ്‌ഐഎഎഫ്) അംഗമായ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍, ചലച്ചിത്ര സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക സര്‍ക്കാരിതര സംഘടനയാണ്. ഇതുവരെ ഏകദേശം 700 സിനിമകള്‍ ഇതുവരെ സ്ഥാപനം സംരക്ഷിച്ചിട്ടുണ്ട്. കൂടാതെ ക്യാമറകള്‍, പ്രൊജക്ടറുകള്‍, പോസ്റ്ററുകള്‍, ഗാന ലഘുലേഖകള്‍,ലോബി കാര്‍ഡുകള്‍,പുസ്തകങ്ങള്‍,മാസികകള്‍ എന്നിവയുള്‍പ്പെടെ സിനിമയുമായി ബന്ധപ്പെട്ട ഏകദേശം 200,000 -ത്തോളം വരുന്ന ശേഖരവും ഇവിടെയുണ്ട്.

ജി അരവിന്ദന്റെ കുമ്മാട്ടി,തമ്പ്,അരിബം ശ്യാം ശര്‍മ്മയുടെ ഇഷാനോ,ശ്യാം ബെനഗലിന്റെ മന്ഥന്‍,നിരദ് മൊഹപത്രയുടെ മായ മിരിഗ,ഗിരീഷ് കാസറവള്ളിയുടെ ഘടശ്രദ്ധ എന്നിവ  ഫിലിം ഫൗണ്ടേഷന്‍ പുനഃസ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്ത വിഖ്യാത ഇന്ത്യന്‍ സിനിമകളാണ്.

വിം വെന്‍ഡേഴ്‌സിന്റെ സിനിമ, ഫോട്ടോഗ്രാഫി, സാഹിത്യം ഉള്‍പ്പെടെയുള്ള കലാജവിതത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനും ലോകമെമ്പാടുമുള്ള പൊതുജനങ്ങള്‍ക്ക് ഇത് സ്ഥിരമായി ലഭ്യമാക്കുന്നതിനുമായി വിം വെന്‍ഡേഴ്‌സ് സ്റ്റിഫ്റ്റംഗ് ഫൗണ്ടേഷനായ ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. തിരക്കഥാകൃത്ത്,നിര്‍മ്മാതാവ്,ഫോട്ടോഗ്രാഫര്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും പ്രസിദ്ധനായ വെന്‍ഡേഴ്‌സ് ഈ മേഖലകളിലും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.ലോകമെമ്പാടുമായുള്ള ഫോട്ടോ പ്രദര്‍ശനങ്ങള്‍,ഫോട്ടോ പുസ്തകങ്ങള്‍,ചലച്ചിത്ര പുസ്തകങ്ങള്‍,പാഠ ശേഖരങ്ങള്‍ എന്നിവയും വെന്‍ഡേഴ്‌സിന്റെ സംഭാവനകളില്‍ ഉള്‍പ്പെടുന്നു.

movie germany filmmaker