ഡൽഹി :200 കോടി രൂപ വൈദ്യുതി കുടിശ്ശിക ബംഗ്ലാദേശ് ത്രിപുര സർക്കാരിന് നല്കാനുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.ത്രിപുര സ്റ്റേറ്റ് ഇലക്ട്രിസിറ്റി കോർപ്പറേഷൻ ലിമിറ്റഡ്,ബംഗ്ലാദേശ് പവർ ഡെവലപ്‌മെൻ്റ് ബോർഡുമായി എൻടിപിസി വിദ്യുത് വ്യാപാര് നിഗം ലിമിറ്റഡ് വഴി ഒപ്പുവച്ച കരാർ മുൻനിർത്തി 60-70 മെഗാവാട്ട് വൈദ്യുതിയാണ് ത്രിപുര അയൽരാജ്യമായ ബംഗ്ലാദേശിന് നൽകിയത്.കുടിശ്ശിക അടച്ചില്ലെങ്കിൽ ത്രിപുര ബംഗ്ലാദേശിന് വൈദ്യുതി വിതരണം നിർത്തിയേക്കാം.എന്നാൽ വൈദ്യുതി വിതരണം നിർത്തുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നും ത്രിപുര മുഖ്യമന്ത്രി മണിക് സാഹ തിങ്കളാഴ്ച അറിയിച്ചു.വൈദ്യുതി വിതരണം നിർത്തിവെച്ചാൽ ത്രിപുരയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാരത്തെയും കാര്യമായി ഇത് ബാധിക്കും.
2016 മാർച്ചിലാണ് ത്രിപുര ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ആരംഭിക്കുന്നത്.കുടിശ്ശിക ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാൻ ബംഗ്ലാദേശ് കുടിശ്ശിക തരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.അതേസമയം കുടിശ്ശിക അടയ്ക്കാതിരുന്നാൽ ത്രിപുര സർക്കാർ വൈദ്യുതി വിതരണം നിർത്തുമെന്ന ചോദ്യത്തിന് ഇതുവരെ ബംഗ്ലാദേശ് സർക്കാരിൽ നിന്നും തീരുമാനമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ത്രിപുരയിലെ വൈദ്യുതോൽപ്പാദന പ്ലാൻ്റിലെ യന്ത്രസാമഗ്രികൾ ബംഗ്ലാദേശ് വഴിയും ചിറ്റഗോങ് തുറമുഖം വഴിയും കൊണ്ടുവന്നതിന്റെ നന്ദി സൂചകമായാണ് ത്രിപുര സർക്കാർ ഒരു കരാറിനെത്തുടർന്ന് രാജ്യത്തിന് വൈദ്യുതി വിതരണം ഏർപ്പെടുത്തിയത്.എന്നാൽ,കുടിശ്ശിക അടച്ചില്ലെങ്കിൽ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം എത്രനാൾ തുടരാൻ കഴിയുമെന്നുള്ള കാര്യത്തിലും വ്യക്തതയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
റിപ്പോർട്ടുകൾ പ്രകാരം,ജാർഖണ്ഡിലെ 1,600 മെഗാവാട്ട് ഗോഡ്ഡ പ്ലാൻ്റിൽ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന അദാനി പവർ,രാജ്യം 800 മില്യൺ ഡോളർ നൽകാത്തതിനാൽ ഓഗസ്റ്റിൽ വിതരണം 1,400-1,500 മെഗാവാട്ടിൽ നിന്ന് 520 മെഗാവാട്ടായി വെട്ടി കുറച്ചിരുന്നു.