80 കളില്‍ ക്രിക്കറ്റിനെ പ്രണയിച്ചവരുടെ മനസ്സില്‍ കപില്‍ദേവ് എന്ന ആ നായകന്‍ ഇന്നും ചെറുപ്പത്തോടെ നില്‍ക്കുന്നുണ്ട്

ഒരാളുടെയും ഔദാര്യത്തിന് കാത്തുനില്‍ക്കുന്നയാളായിരുന്നില്ല കപില്‍. കളിക്കളത്തിലും പുറത്തും ആ വ്യക്തിത്വം അങ്ങനെ തിളങ്ങി നിന്നിട്ടുണ്ട്. ഇന്ന് ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ ആടിത്തിമിര്‍ക്കുന്ന ഐ.പി.എല്ലിനും ഒരര്‍ത്ഥത്തില്‍ തുടക്കക്കാരന്‍ കപില്‍ തന്നെയായിരുന്നു.

author-image
Biju
New Update
fgzjh

Kapil Dev

1987 നവംബര്‍ അഞ്ച്.
മുംബൈ വാംഖഡെ സ്‌റ്റേഡിയം.

എഢി ഹെമിങ്‌സ് എന്ന വെറ്ററന്‍ സ്പിന്നറുടെ അട ിച്ചുപറത്തിയ പന്ത് ബൗണ്ടറി ലൈനരികില്‍ മൈക്ക് ഗാറ്റിംഗ് കൈപ്പിടിയിലൊതുക്കുമ്പോള്‍ വാസ്തവത്തില്‍ ഇന്ത്യക്ക് നഷ്ടമായത് രണ്ടാം ലോക കപ്പ് എന്ന സ്വപ്നമായിരുന്നു. 

തൊട്ടു മുമ്പത്തെ പന്ത് ബൗണ്ടറിയിലേക്ക് അടിച്ചു പായിച്ച ആവേശത്തില്‍ ക്രീസില്‍ നിന്ന ആ ബാറ്റ്‌സ്മാന്‍ സിക്‌സറിലേക്ക് പായിച്ചതായിരുന്നു ക്യാച്ചായി ഒടുങ്ങിയത്. അപ്പോള്‍ അഞ്ചു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 87 റണ്‍സ് മതിയായിരുന്നു. പക്ഷേ, അത്യാപത്തില്‍ രക്ഷക വേഷം കെട്ടാന്‍ പോന്ന ഒരാള്‍, ഔട്ടായി തലകുനിച്ചു കയറിപ്പോയ ആ നായകനെ പോലെ മറ്റൊരാള്‍ പിന്നീട് വരാനില്ലായിരുന്നു. 80 കളില്‍ ക്രിക്കറ്റിനെ പ്രണയിച്ചവരുടെ മനസ്സില്‍ കപില്‍ദേവ് എന്ന ആ നായകന്‍ ഇന്നും ചെറുപ്പത്തോടെ നില്‍ക്കുന്നുണ്ട്.

അയാളുടെ നിശ്ചയദാര്‍ഡ്യമായിരുന്നു 1983 ജൂണ്‍ 25ന് ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍ പ്രൂഡന്‍ഷ്യല്‍ ലോകകപ്പ് ഇന്ത്യയൂടെ നെഞ്ചിലേക്ക് ചേര്‍ത്തുവച്ചത്. ഒന്നു പൊരുതുവാന്‍  പോലും ശേഷിയില്ലാത്തവരെന്ന് എഴുതിത്തള്ളിയ, ടെലികാസ്റ്റ് ചെയ്യാന്‍ കൊള്ളാവുന്ന മത്സരമായി ടെലിവിഷന്‍കാര്‍ക്കുപോലും തോന്നാത്ത ഒരു ടീമായിരുന്നു 1983ല്‍ ഇന്ത്യ. പക്ഷേ, ആ ജൂണിന് ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞത് കപില്‍ദേവ് എന്ന ഒറ്റയാന്റെ മേല്‍വിലാസത്തിലായിരുന്നു. 

ഇന്ന് കപില്‍ദേവിന് 66 വയസ്സായിരിക്കുന്നു. തുടര്‍ച്ചയായി മൂന്നാം ലോക കപ്പ് കിരീടം എന്ന വമ്പുമായി വന്ന കരീബിയന്‍ ടീമിനെ ഒന്നിനും പറ്റാത്ത ഒരു ടീമിനെയും കൊണ്ട് മലര്‍ത്തിയടിച്ച് കിരീടം പിടിച്ചുവാങ്ങിയത് അക്കാലത്ത് അത്യപൂര്‍വമായ ടെലിവിഷനിലൂടെ നേരില്‍ കണ്ടവര്‍ക്ക് ഇന്നും കപില്‍തന്നെയാണ് ഇന്ത്യയുടെ നായകന്‍.

1983ലായിരുന്നുവല്ലോ ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ ലോക ചാമ്പ്യന്മാരായത്. അങ്ങനെ 'കപിലിന്റെ ചെകുത്താന്മാര്‍' എന്ന് ഇന്ത്യക്ക് വിളിപ്പേര് പതിഞ്ഞത്. നാല് വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ഇന്ത്യ തന്നെ ലോക കപ്പിന് ആതിഥേയരായി. കപില്‍ ദേവ് തന്നെയായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. അതു കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നില്‍ നിന്ന് അയാള്‍ നയിച്ചതാണ്. പക്ഷേ, സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ പാളിപ്പോയ ആ ഷോട്ട് കിരീടം നിലനിര്‍ത്താമെന്ന ഇന്ത്യയുടെ സ്വപ്നങ്ങളെ പിച്ചി ചീന്തി.

അപ്പോഴും വേണമെങ്കില്‍ വിജയം പൊരുതി പിടിച്ചെടുക്കാമായിരുന്നു. ക്രീസില്‍ മറുവശത്ത് മുഹമ്മദ് അസറുദ്ദീന്‍ മികച്ച ഫോമിലുണ്ടായിരുന്നു. അതിശയങ്ങള്‍ തീര്‍ക്കാന്‍ കെല്‍പ്പുള്ള രവി ശാസ്ത്രി വരാനുണ്ടായിരുന്നു. മനോജ് പ്രഭാകറും കിരണ്‍ മോറേയും ചേതന്‍ ശര്‍മയും വേണമെങ്കില്‍ വിജയം പിടിച്ചെടുക്കാന്‍ കഴിയുന്നവരുമായിരുന്നു. പക്ഷേ, കപില്‍ എന്ന നായകന്‍ വീണതോടെ അവരുടെ ആത്മവിശ്വാസങ്ങള്‍ എല്ലാം തകര്‍ന്നുപോയിരുന്നു. അനാവശ്യമായി ക്രോസ് ബാറ്റ് വീശി അസ്ഹര്‍ എഢി ഹെമ്മിങ്‌സിറെ പന്തില്‍ 64 റണ്‍സുമായി ടോപ് സ്‌കോറര്‍ ആയി പുറത്തായി. ഒടുവില്‍ ലക്ഷ്യമില്ലാതെ ഉയര്‍ത്തിയടിച്ച് ശാസ്ത്രിയും പുറത്തായതോടെ ഇന്ത്യ 35 റണ്‍സിന് തോറ്റു. ആ ലോക കപ്പ് പരമ്പരയില്‍ ഇന്ത്യ അത്യുജ്ജല ഫോമിലായിരുന്നു.

ചാമ്പ്യന്‍മാരായ ആസ്‌ട്രേലിയയെ ഗ്രൂപ്പ് മത്സരത്തില്‍ തോല്‍പ്പിച്ചതുമാണ്. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന പ്രദര്‍ശന മത്സരത്തില്‍ പാക്കിസ്ഥാനെയും (ഇത് പിന്നീട് അന്താരാഷ്ട്ര മത്സരമായി പരിഗണിച്ചു). ഗ്രൂപ്പ് മത്സരത്തില്‍ ആദ്യം ഓസീസിനോട് ഇന്ത്യ തോറ്റത് ഒരു റണ്‍സിനായിരുന്നുവെങ്കില്‍ പിന്നീട് തോല്‍വിയറിയാതെയായിരുന്നു സെമി ഫൈനലില്‍ എത്തിയത്. അതിനിടയില്‍ രണ്ടാം മത്സരത്തില്‍ ആസ്‌ട്രേലിയയെ 56 റണ്‍സിന് തോല്‍പ്പിച്ചു. 

ന്യൂസിലാന്‍ഡിനെയും സിംബാബ്‌വേയും രണ്ടു വട്ടവും പരാജയപ്പെടുത്തി. സെമി കടന്നിരുന്നുവെങ്കില്‍ അന്നത്തെ ഫോമില്‍ ഫൈനലില്‍ ആസ്‌ട്രേലിയയെ പരാജയപ്പെടുത്താന്‍ സാധ്യത ഏറെയായിരുന്നു.

ശൂന്യതയില്‍നിന്ന് ലോക കപ്പ് നേടി കൊടുക്കുകയും അടുത്ത ലോക കപ്പില്‍ സെമിയില്‍ വരെ എത്തിക്കുകയും ചെയ്ത ക്യാപ്റ്റനെ ഇന്ത്യ പക്ഷേ, കണക്കിനു ശിക്ഷിക്കുകയായിരുന്നു. ആ വര്‍ഷം ഒടുവില്‍ നടന്ന ഇന്ത്യ - വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ കപില്‍ദേവായിരുന്നില്ല ക്യാപ്റ്റന്‍. വെംഗ്‌സര്‍ക്കാര്‍ ആയിരുന്നു. പരമ്പരയിലെ അവസാന ടെസ്റ്റില്‍ വെംഗ്‌സര്‍ക്കാര്‍ പരിക്കേറ്റ് പുറത്തിരുന്നപ്പോള്‍ താല്‍ക്കാലിക ക്യാപ്റ്റന്റ ചുമതല പോലും കപിലിന് നല്‍കിയില്ല. രവിശാസ്ത്രിയായിരുന്നു നായകന്‍.നരേന്ദ്ര ഹിര്‍വാനി 16 വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡിട്ട ചെന്നൈയിലെ ആ ടെസ്റ്റില്‍ വിന്‍ഡീസ് ബൗളിങ്ങിനെ അരിഞ്ഞുതള്ളി നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു കപിലിന്റെ മറുപടി.

175 എന്ന ഇന്ത്യയുടെ മാത്രിക സംഖ്യ

1983 ജൂണ്‍ 18. ഇന്ത്യ ലോക കപ്പ് നേടുന്നതിന് കൃത്യം ഒരാഴ്ച മുമ്പ്. ടന്റെ്ബ്രിഡ്ജ്‌വെല്‍സ് മൈതാനത്ത് സിംബാബ്‌വേയെ ഇന്ത്യ നേരിടുന്നു. ടോസ് കിട്ടിയ ഇന്ത്യ ബാറ്റിങ്ങ് തന്നെ തെരഞ്ഞെടുത്തു. സ്‌കോര്‍ ബോര്‍ഡില്‍ റണ്‍ വിരിയും മുമ്പേ സുനില്‍ ഗവാസ്‌കര്‍ വട്ടപ്പൂജ്യത്തിന് പുറത്ത്. തൊട്ടുടന്‍ കൃഷ്ണമാചാരി ശ്രീകാന്ത് റണ്ണെടുക്കാതെ പുറത്ത്. മൊഹീന്ദര്‍ അമര്‍നാഥ്, സന്ദീപ് പാട്ടീല്‍, യശ്പാല്‍ ശര്‍മ എന്നിവരും ഡ്രസിങ് റൂമിലേക്ക് മാര്‍ച്ച് പാസ്റ്റ് നടത്തുകയാണ്. 17 റണ്‍സിന് അഞ്ച് വിക്കറ്റ്.

സംഘാടകര്‍ അങ്കലാപ്പിലായി. അധികം കാണികള്‍ ഇല്ലെങ്കിലും ഉച്ചയ്ക്ക് മുമ്പ് കളി തീരുന്ന മട്ടാണ്. വാര്‍ത്ത ഏജന്‍സികള്‍ അതിനു പാകത്തില്‍ കമന്ററി എഴുതാന്‍ തുടങ്ങിയ നേരം. ക്യാപ്റ്റന്‍ പദവി ഏറ്റെടുത്തിട്ട് നാലു മാസം മാത്രം പ്രായമുള്ള കപില്‍ദേവ് എന്ന 24കാരന്‍ ആറാമനായി ക്രീസില്‍ ഇറങ്ങിയത് അപ്പോഴാണ്. റോജര്‍ ബിന്നിയെ കൂട്ടുപിടിച്ച് സ്‌കോര്‍ 77ല്‍ എത്തിച്ചപ്പോള്‍ ആറാമത്തെ വിക്കറ്റും വീണു. ഒരു റണ്‍ കൂടി ചേര്‍ന്നപ്പോള്‍ രവി ശാസ്ത്രിയും കട്ടയും പടവും മടക്കി. 78ന് ഏഴ്. നൂറു കടക്കാനുള്ള സാധ്യത കഷ്ടി.

എട്ടാം വിക്കറ്റില്‍ മദന്‍ലാല്‍ വന്നപ്പോള്‍ മറുവശത്ത് കപില്‍ ഒറ്റയ്ക്ക് ഇന്നിങ്‌സിന്റെ അറ്റകുറ്റ പണികള്‍ തീര്‍ക്കാനുള്ള പുറപ്പാടിലായിരുന്നു. ഒരുവിധം 140ല്‍ എത്തിച്ചപ്പോള്‍ മദന്‍ലാലും മതിയാക്കി. എട്ടിന് 140. ഒമ്പതാമനായി ക്രീസില്‍ വന്ന വിക്കറ്റ് കീപ്പര്‍ സെയ്യദ് കിര്‍മാനിയോട് കപിലിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളു, 'എന്തു വന്നാലും 60 ഓവറും പിടിച്ചു നില്‍ക്കണം. ബാക്കി കാര്യം ഞാനേറ്റു..' (അന്ന് 60 ഓവര്‍ മത്സരമായിരുന്നു ഏകദിനം).

പിന്നെ ടന്റെ്ബ്രിഡ്ജ്‌വെല്‍സ് കണ്ടത് കൊലവിളിയായിരുന്നു. കപില്‍ ശരിക്കും  ചെകുത്താനായി മാറിയ ദിവസം. ഒരൊറ്റ ഇന്ത്യക്കാരന്‍ പോലും ഏകദിനത്തില്‍ സെഞ്ച്വറി തൊട്ടിട്ടില്ലാത്ത ആ കാലത്ത് ആദ്യമായി ഇന്ത്യക്കുവേണ്ടി കപില്‍ ഏകദിനത്തില്‍ സെഞ്ച്വറി കുറിച്ചു. പറഞ്ഞതുപോലെ 60 ഓവറും കിര്‍മാനി കൂടെ നിന്നു. കളി അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ എട്ടിന് 266.

കപില്‍ദേവ് പുറത്താകാതെ 175 റണ്‍സ്. അതും വെറും 138 പന്തില്‍. മൈതാനത്തിന്റെ അതിരുകള്‍ അളന്ന 16 ഫോറുകള്‍. ആകാശം ഭേദിച്ച ആറ് സിക്‌സറുകള്‍. ഏറെ കാലം പിന്നിട്ട് സൗരവ് ഗാംഗുലി 183 അടിക്കുന്നതുവരെ കപിലിന്റെ 175 ആയിരുന്നു ഇന്ത്യക്കാരന്റ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 31 റണ്‍സിന് ആ മത്സരം ജയിച്ച് ഇന്ത്യ അവസാന വട്ടത്തിലേക്ക് ഓടിക്കയറുകയും ചെയ്തു.

(സച്ചിനും സെവാഗും രോഹിതുമൊക്കെ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയെങ്കിലും കപിലിന്റെ ആ 175 ന് തുല്ല്യം വയ്ക്കാന്‍ പോന്ന ഒരിന്നിങ്‌സ് ചരിത്രത്തില്‍ ഉണ്ടാകില്ല.)

ഫൈനലില്‍ വെസ്റ്റിന്‍ഡീസിനെതിരെ വെറും 183 റണ്‍സിന് പുറത്തായി ബൗളിങ്ങിനായി ഫീല്‍ഡിലേക്കിറങ്ങുമ്പോള്‍ കപില്‍ സഹകളിക്കാരോട് പറഞ്ഞതിത്രയുമായിരുന്നു. 'നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, ഒരു പന്തും വിടരുത്. മരിച്ചിട്ടാണെങ്കില്‍ പോലും അത് പിടിച്ചിരിക്കണം. മടങ്ങിപ്പോകുമ്പോള്‍ നമ്മുടെ കൈയില്‍ ഒരു കപ്പുണ്ടാവും. ലോക കപ്പ്'.

നായകന്‍ തന്നെ മുന്നില്‍ നിന്ന് അത് കാണിച്ചു കൊടുത്തു. 30 വാര പിന്നിലേക്കോടി വിവിയന്‍ റിചാര്‍ഡ്‌സിന്റെ ക്യാച്ചെടുത്തുകൊണ്ട്. വിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡിന്റെ മാരക  ഷോട്ട് കൈപ്പിടിയിലാക്കി ഒരിക്കല്‍ കൂടി അത് തെളിയിച്ചു. ഒടുവില്‍ അമര്‍നാഥിന്റെ പന്തില്‍ മൈക്കിള്‍ ഹോള്‍ഡിങ് വിക്കറ്റിനു മുന്നില്‍ കുടുങ്ങുമ്പോള്‍ ലോഡ്‌സില്‍ ചരിത്രം കുറിച്ച് 43റണ്‍സിന്റ വിജയവും ലോക കപ്പും നേടിയിരുന്നു. ഇന്ത്യന്‍ ബൗളിങ് എന്നാല്‍ പ്രസന്നയുടെയും ബിഷന്‍ സിങ്ങ് ബേദിയുടെയും ചന്ദ്രശേഖരിന്റെയും വെങ്കട്ട രാഘവന്റെയും സ്പിന്‍ തന്ത്രങ്ങള്‍ മാത്രമായിരുന്ന കാലത്താണ് കപില്‍ദേവ് രാംലാല്‍ നിഖഞ്ച് എന്ന ഹരിയാനക്കാരന്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കുതിച്ചെത്തുന്നത്. ഹരിയാന എക്‌സ്പ്രസ് എന്ന വിളിപ്പേര് അന്വര്‍ത്ഥമാക്കി.

1978 ഒക്‌ടോബര്‍ 16ന് ഫൈസലാബാദില്‍ പാക്കിസ്ഥാനെതിരെ സാദിഖ് മുഹമ്മദിനെ ഗാവസ്‌കറുടെ കൈയിലെത്തിച്ച് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ച കപില്‍ ലോക ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍ തന്നെയായിരുന്നു. ഇംറാന്‍ ഖാനും റിച്ചാര്‍ഡ് ഹാഡ്‌ലിയും ഇയാന്‍ ബോതവും കത്തിനിന്നപ്പോഴും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ചത്ത പിച്ചില്‍നിന്ന് കപില്‍ അതിശയങ്ങള്‍ തീര്‍ത്തു. ഇടംകൈ ഉയര്‍ത്തി അല്‍പം ഇടത്തോട്ട് ചാഞ്ഞ് അന്തരീക്ഷത്തില്‍ ഉയര്‍ന്ന് പന്ത് ഔട്ട് സ്വിങ്ങറിലേക്ക് തൊടുക്കുന്ന കപിലിന്റെ അത്രയും മനോഹരമായ ബൗളിങ് ആക്ഷന്‍ പിന്നീട് ലോകത്തിലാരിലും കണ്ടിട്ടില്ല.

ടെസ്റ്റ് ക്രിക്കറ്റില്‍ 5248 റണ്‍സും 434 റണ്‍സും എന്ന ഇതുവരെ തകര്‍ക്കാനാവാത്ത ആള്‍റൗണ്ട് റെക്കോര്‍ഡുമായി ന്യൂസിലാന്‍ഡിനെതിരെ ഹാമില്‍ട്ടണില്‍ 1994 മാര്‍ച്ചില്‍ നടന്ന ടെസ്റ്റ് ക്രിക്കറ്റോടെ കപില്‍ 34ാമത്തെ വയസ്സില്‍ കളി മതിയാക്കി. ഒരു കളിക്കാരന്റെ ഏറ്റവും വലിയ ആഗ്രഹം തന്നെ സ്‌നേഹിക്കുന്ന ആരാധകരുടെ നടുവില്‍നിന്ന് വിരമിക്കണം എന്നതാണ്. പക്ഷേ, ആ അവസരം ഇന്ത്യന്‍ ക്രിക്കറ്റിനെ ഏറെ കാലം തോളിലേറ്റിയ കപില്‍ദേവിന് ഇന്ത്യന്‍ ക്രിക്കറ്റ് അധികൃതര്‍ അനുവദിച്ചില്ല.

ഒരാളുടെയും ഔദാര്യത്തിന് കാത്തുനില്‍ക്കുന്നയാളായിരുന്നില്ല കപില്‍. കളിക്കളത്തിലും പുറത്തും ആ വ്യക്തിത്വം അങ്ങനെ തിളങ്ങി നിന്നിട്ടുണ്ട്. ഇന്ന് ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ ആടിത്തിമിര്‍ക്കുന്ന  ഐ.പി.എല്ലിനും ഒരര്‍ത്ഥത്തില്‍ തുടക്കക്കാരന്‍ കപില്‍ തന്നെയായിരുന്നു.  ഐ.സി.എല്‍ (ഇന്ത്യന്‍ ക്രിക്കറ്റ് ലീഗ്) എന്ന ട്വന്റി 20 ലീഗുമായി വന്ന് ബി.സി.സി.ഐയുടെ കണ്ണിലെ കരടായി മാറുകയായിരുന്നു ആ സംരംഭം.

ആരുടെ മുന്നിലും ഓച്ഛാനിച്ച് നിന്ന് അയാള്‍ക്ക് ശീലമില്ല. അതുകൊണ്ട് ഇന്ത്യന്‍ ടീമിന്റെ കോച്ചായി അധിക കാലം നിലനില്‍ക്കാന്‍ കപിലിനായില്ല. ബി.സി.സി. ഐ എന്ന പണംവാരി പ്രസ്ഥാനത്തിന്റെ ഉയര്‍ന്ന കസേരകളില്‍ ഇരിക്കാനും അതുകൊണ്ടു തന്നെ കപിലിനായില്ല. 

cricket bcci kapil dev