രാജഭരണം വന്നാല്‍ രക്ഷപ്പെടുമോ? നേപ്പാളില്‍ സംഭവിക്കുന്നത്

അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്കു നടന്ന പ്രതിഷേധ മാര്‍ച്ചിനു നേരേ പൊലീസ് നടത്തിയ വെടിയ്ക്കുകയും 19 പേര്‍ കൊല്ലപ്പെടുകയും നാനൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു

author-image
Biju
New Update
np 2

കഠ്മണ്ഡു: അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് രാഷ്ട്രങ്ങളുടെ പ്രധാനമന്ത്രിമാണ് രാജി പ്രഖ്യാപിച്ചത്. 
ബജറ്റില്‍ വെട്ടിച്ചുരുക്കല്‍ നിര്‍ദ്ദേശിച്ച ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോയെ പുറത്താക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ദേശീയ അസംബ്ലിയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടതിന് പിന്നാലെ പുതിയൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് ഫ്രാന്‍സ് നേരിടുന്നത്. 

ഇപ്പോഴിതാ നേപ്പാളിലും പ്രധാനമന്ത്രി കെ.പി ഒലി ശര്‍മ്മയും രാജി വച്ചിരിക്കുകയാണ്. ഇന്നലെ ആഭ്യന്തരമന്ത്രിയും രാജിവച്ചിരുന്നു. അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നേപ്പാളില്‍ യുവാക്കളുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്കു നടന്ന പ്രതിഷേധ മാര്‍ച്ചിനു നേരേ പൊലീസ് നടത്തിയ വെടിയ്ക്കുകയും 19 പേര്‍ കൊല്ലപ്പെടുകയും നാനൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു ആഭ്യന്തരമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും രാജി.  

ഈ മാസം നാലിനാണ് ഫെയ്‌സ്ബുക്, എക്‌സ്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്, യുട്യൂബ്, ലിങ്ക്ഡ്ഇന്‍ എന്നിവയടക്കം 26 സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളെ നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. സമൂഹമാധ്യമ ഉപയോഗ നിയന്ത്രണത്തിനുള്ള നിയമമനുസരിച്ച് സമൂഹമാധ്യമങ്ങള്‍ റജിസ്റ്റര്‍ ചെയ്യണമെന്നുു നേപ്പാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിന് സെപ്റ്റംബര്‍ 4 വരെ സമയവും നല്‍കി. ആ സമയപരിധി കഴിഞ്ഞും റജിസ്റ്റര്‍ ചെയ്യാതിരുന്ന പ്ലാറ്റ്‌ഫോമുകളെയാണ് നിരോധിച്ചത്. 

അതേസമയം, നേപ്പാളിലെ രാഷ്ട്രീയക്കാരുടെ അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതില്‍ ഉയരുന്ന പ്രതിഷേധവും പരിഹാസവും അധികാരികളെ അസ്വസ്ഥരാക്കിയെന്നും അതിനു തടയിടാനാണ് റജിസ്‌ട്രേഷന്റെ പേരു പറഞ്ഞുള്ള നിരോധനമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്. രാഷ്ട്രീയക്കാരുടെ മക്കളുടെ ജീവിതശൈലിയെ പരിഹസിച്ചും അതുമായി സാധാരണ യുവാക്കളുടെ ജീവിതത്തെ താരതമ്യപ്പെടുത്തിയും 'നെപ്പോകിഡ്‌സ്' തുടങ്ങിയ ഹാഷ്ടാഗുകളില്‍ സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ ധാരാളം പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു.

Also Read:

https://www.kalakaumudi.com/international/nepal-pm-kp-sharma-oli-resigns-amid-violent-gen-z-protest-10064736

രാജവാഴ്ചയെ അനുകൂലിച്ച് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു കണ്ടിട്ട് അധികനാളായില്ല.  രാജവാഴ്ച പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തിയവര്‍ പൊലീസുമായി ഏറ്റുമുട്ടിയതോടെയാണ് സ്ഥിതിഗതികള്‍ വഴിമാറിയത്. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പകുതിയും പൊലീസുകാാരായിരുന്നു. 

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര കാബിനെറ്റ് യോഗം വിളിച്ചുചേര്‍ത്തു. രാജ്യത്ത് രാജഭരണം പുനസ്ഥാപിക്കണമെന്നും ഹിന്ദുമതം രാജ്യത്തിന്റെ മതമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു അന്ന്  പ്രതിഷേധക്കാരുടെ ആവശ്യം. നേപ്പാള്‍ പതാകയും മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായുടെ ചിത്രങ്ങളും പിടിച്ച് ആയിരക്കണക്കിന് ആളുകള്‍ കാഠ്മണ്ഡുവിലെ ടിങ്കുനെ മേഖലയിലൂടെ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ ബനേശ്വറിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ യൂണിഫൈഡ് സോഷ്യലിസ്റ്റിന്റെ ഓഫീസ് ആക്രമിച്ചു. എട്ടു വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റ് കൊള്ളയിടച്ച പ്രതിഷേധക്കാര്‍ സ്വകാര്യ ചാനലായ കാന്തിപുര്‍ ടിവിയുടെയും ദിനപത്രമായ അന്നപൂര്‍ണ പോസ്റ്റിന്റെയും ഓഫീസുകള്‍ തകര്‍ത്തു.

സുരക്ഷാ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അതിനിടെ രാജവാഴ്ച പുനസ്ഥാപിക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കാഠ്മണ്ഡുവില്‍ തന്നെ മറ്റൊരിടത്ത് പ്രതിഷേധവും നടക്കുകയുണ്ടായി. ദേശീയ പാര്‍ലമെന്റിന് മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ നേപ്പാള്‍ രാജവാഴ്ചയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. നേപ്പാളിനെ ഭൂതകാലത്തിലേക്ക് മടക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) നേതാവുമായ പുഷ്പ കമല്‍ ദഹല്‍ പറഞ്ഞിരുന്നു. രാജവാഴ്ചയെ അവസാനിപ്പിച്ച മാവിയോസിറ്റ് പ്രക്ഷോഭനത്തിന് നേതൃത്വം നല്‍കിയത് പുഷ്പ കമല്‍ ദഹല്‍ ആയിരുന്നു.

രാജഭരണം ആവശ്യം എന്തിന്?

നേപ്പാള്‍ രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് രാജവാഴ്ചയ്ക്ക് അനുകൂലമായ വികാരം ഉയരുകയാണ്. രാജ്യത്ത് സമാധാനവും മികച്ച തൊഴിലും നല്ല ഭരണവും ഉണ്ടാകുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. സ്ഥിരതയുടെ പ്രതീകമായി രാജവാഴ്ചയെ കാണുന്ന പ്രതിഷേധക്കാര്‍ രാജവാഴ്ച പുനസ്ഥാപിക്കുന്നതോടെ രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു.

രാജവാഴ്ച അവസാനിച്ച 2008ല്‍ സിംഹാസനം ഒഴിഞ്ഞ മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷാ അടുത്തിടെ നിരവധി തവണ പൊതുജന സമക്ഷം എത്തുന്നത് ശ്രദ്ധനേടിയിരുന്നു. രാഷ്ട്രീയ സംവിധാനത്തിനെതിരെ ജനം നിരാശ പ്രകടിപ്പിക്കുന്നതിനിടെയാണ് ഗ്യാനേന്ദ്ര ഷായുടെ കടന്നുവരവ്. 2001ല്‍ സ്ഥാനാരോഹണം ചെയ്ത ഷാ 2005ല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ പിടിച്ചെടുത്തു. ഇതേ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വന്‍ പ്രതിഷേധങ്ങളുടെ ഒടുക്കമായിരുന്നു 

ഇന്ത്യയ്ക്ക് ശത്രുവാകുന്ന നേപ്പാള്‍

ഇന്ത്യ പല കാരണങ്ങള്‍കൊണ്ടും നേപ്പാളിനെ ചേര്‍ത്തുപിടിക്കാറുണ്ട്. എന്നാല്‍ ചില സാഹചര്യങ്ങള്‍ ഇന്ത്യയ്ക്കും അവര്‍ ശത്രുവായിട്ടുണ്ട്.  ഇന്ത്യയുടെ അതിര്‍ത്തി മേഖലയിലെ ഭൂപ്രദേശം ഉള്‍പ്പെടുത്തി നേപ്പാള്‍ ഇറക്കിയ ഭൂപടം ഏറെ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചിരുന്നു. ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിക്കുയും ചെയ്തു. ശനിയാഴ്ച നടന്ന വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഭൂപ്രദേശം ഉള്‍പ്പെടുന്ന ഭൂപടം നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ചത്. 

പാര്‍ലമെന്റിലെ ആകെ അംഗസംഖ്യയായ 275ല്‍ 258പേരും പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് ബില്ല് പാസ്സായത്. പഴയ ഭൂപടം ഉപേക്ഷിച്ച് പുതിയതു സ്വീകരിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യാനുള്ള നിര്‍ണായക വോട്ടെടുപ്പായിരുന്നു ഇന്നു നടന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് നേപ്പാള്‍ പാര്‍ലിമെന്റില്‍ നടക്കുയുണ്ടായി

ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ തങ്ങളുടേതാണ് എന്നാണ് നേപ്പാള്‍ അവകാശപ്പെടുന്നത്. ഈ തര്‍ക്കമാകട്ടെ വെള്ളിയാഴ്ച്ച വികേഷ് യാദവ് എന്ന ഒരു കര്‍ഷകന്റെ മരണത്തിലേക്കും നയിച്ചു. അതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് നേപ്പാള്‍ പൊലീസ് നടത്തിയ വെടിവെപ്പാണ് ബീഹാറിലെ സീതാമണ്ഡിയിലുള്ള വികേഷ് യാദവിന്റെ മരണത്തിലേക്ക് നയിച്ചത്. വേലികളില്ലാത്തതിനാല്‍ അതിര്‍ത്തി പ്രദേശത്തുള്ളവര്‍ കുടുംബാംഗങ്ങളെ കാണാന്‍ അപ്പുറവും ഇപ്പുറവും കടക്കാറുള്ളത് സാധാരണയാണ് എന്നാണ് ഈ പ്രദേശങ്ങളിലുള്ളവര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ രൂപപ്പെട്ട തര്‍ക്കമാണ് ബീഹാര്‍ അതിര്‍ത്തിയിലെ ഈ വെടിവയ്പ്പിലേക്ക് നയിച്ചത്.

Also Read:

https://www.kalakaumudi.com/international/nepal-lifts-social-media-ban-after-widespread-youth-protests-10063226

എവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം

ലിപുലേഖ് ചുരവും, കാലാപാനിയും ലിംപിയാധുരയും നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ച് നേപ്പാള്‍ പുറത്തിറക്കിയ പുതിയ ഭൂപടമാണ് ഇന്ത്യയും നേപ്പാളും തമ്മില്‍ സങ്കീര്‍ണമായ പുതിയ തര്‍ക്കത്തിലേക്ക് വഴിവെച്ചത്. തര്‍ക്ക പ്രദേശമായ കാലാപാനി ഉത്തരാഖണ്ഡ് ജില്ലയിലെ പിതോരാഗഡ് ജില്ലയുടെ ഭാഗമാണ്. എന്നാല്‍ ധാര്‍ജുലയുടെ ഭാഗമാണിതെന്ന് നേപ്പാള്‍ അവകാശപ്പെടുന്നു. നേപ്പാളിന്റെ ഏകപക്ഷീയമായ ഈ നടപടി ചരിത്രപരമായ വസ്തുതകളെയും തെളിവുകളെയും നിരാകരിക്കുന്നതാണ് എന്നാണ് വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്. നേപ്പാളാകട്ടെ തീരുമാനത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകില്ല എന്ന നിലപാടില്‍ ഉറച്ചു തന്നെ നില്‍ക്കുന്നു.

തര്‍ക്കപ്രദേശമായ കാലാപാനിയിലൂടെയുള്ള ഹിമാലയന്‍ റോഡിന് ഇന്ത്യയില്‍ മെയ് എട്ടിന് അംഗീകാരം ലഭിച്ചതിന് ശേഷമാണ് പുതിയ ഭൂപടവുമായി നേപ്പാള്‍ രംഗത്ത് എത്തിയത്. ഇന്ത്യയും നേപ്പാളും തമ്മില്‍ 1800 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. 2019 നവംബറില്‍ ജമ്മു കശ്മീരിലെയും ലഡാക്കിലെയും പുതുതായി രൂപംകൊണ്ട കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ത്യ പുതിയ ഭൂപടം ഇറക്കിയിരുന്നു. ഇതിനുശേഷം ആറുമാസം കഴിഞ്ഞാണ് നേപ്പാളുമായുള്ള തര്‍ക്കത്തിന് തുടക്കമാകുന്നത്.

ഈ പ്രദേശങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കത്തെക്കുറിച്ച് മനസിലാകണമെങ്കില്‍ നേപ്പാളിന്റെ ചരിത്രത്തെക്കുറിച്ചും ചിലത് അറിയേണ്ടതുണ്ട്. 1816ലെ സുഗൗളി ഉടമ്പടി അനുസരിച്ചാണ് നേപ്പാളും ബ്രിട്ടീഷ് ഇന്ത്യയും തമ്മിലുള്ള അതിരുകള്‍ നിര്‍ണയിക്കപ്പെട്ടത്.

ഇത് പ്രകാരം മഹാകാളി നദിയുടെ കിഴക്കുവശത്തെ പ്രദേശങ്ങള്‍ നേപ്പാളിന്റെ അധികാര പരിധിയിലും, പടിഞ്ഞാറു വശം ഇന്ത്യയുടെ കയ്യിലുമാണ്. ഈ നിര്‍വചനം വ്യക്തമാണ്. എന്നാല്‍ മഹാകാളി നദിയുടെ ഉത്ഭവത്തെ അടിസ്ഥാനമാക്കിയാണ് തര്‍ക്കം. ഈ ഉടമ്പടി പ്രകാരമാണ് നേപ്പാളിന് പടിഞ്ഞാറന്‍ പ്രദേശത്തുള്ള കുമയോണ്‍ ഗര്‍വാള്‍, കിഴക്ക് ഭാഗത്തായിരുന്ന സിക്കിം എന്നീ പ്രദേശങ്ങള്‍ നഷ്ടമായതും.

ഈ ഉടമ്പടി പ്രകാരം നേപ്പാള്‍ രാജാവ് കാളീ നദിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള അവകാശ വാദങ്ങള്‍ നിഷേധിക്കുകയും ചെയ്തതാണ്. പകരം കിഴക്ക് ഭാഗത്തെ അവകാശം നേപ്പാളിന് നല്‍കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ നേപ്പാളിലെ വിദഗ്ദര്‍ പറയുന്നത് നേപ്പാളിന് അവകാശപ്പെട്ട കാളീ നദിയുടെ കിഴക്ക് എന്നത് നദിയുടെ ഉറവിടത്തില്‍ നിന്ന് ആരംഭിക്കണം എന്നാണ്. അതുപ്രകാരം ലിംപിയാധുര മുതല്‍ താഴേക്കു ആരംഭിക്കുന്ന എല്ലാ ഭാഗത്തെയും കിഴക്കു വശത്തുള്ള പര്‍വതനിരകള്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശം തങ്ങളുടേതാണെന്നും നേപ്പാള്‍ അവകാശപ്പെടുന്നു. 

ഹിമാലയന്‍ പര്‍വത നിരകളില്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലിംപിയാധുര എന്ന സ്ഥലത്തു നിന്നാണ് നദി ഉത്ഭവിക്കുന്നത് എന്നാണ് നേപ്പാളിന്റെ പക്ഷം. പക്ഷേ കാലപാനി എന്ന പ്രദേശത്തു നിന്ന് ആയതിനാല്‍ ആണ് നദിക്ക് കാളീനദി എന്നു പേരു വന്നതെന്ന് ഇന്ത്യയും പറയുന്നു. കൈലാസ മാനസരോവരത്തിലേക്കുള്ള തീര്‍ഥയാത്ര പാതയിലേക്ക് പോകുന്ന ചൈനീസ് അതിര്‍ത്തിയിലെ ലിപുലേഖ് ചുരം ഈ തര്‍ക്ക പ്രദേശത്താണ് നിലനില്‍ക്കുന്നത്. ഇത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

വിട്ടുകൊടുക്കാനില്ല എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന നേപ്പാള്‍ പ്രധാമന്ത്രി കെ.പി ശര്‍മ്മ ഒലി ഇന്ത്യയുടെ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശം എന്തു വിലകൊടുത്തും തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ഇതിനു പുറമേ ഇന്ത്യയില്‍ നിന്നുള്ള കൊറോണ വൈറസ് ചൈനീസ്, ഇറ്റാലിയന്‍ വൈറസിനേക്കാള്‍ ഭീകരമാണ് എന്നും ഒലി പറഞ്ഞിരുന്നു.

Also Read:

https://www.kalakaumudi.com/international/nepal-protest-nine-killed-in-kathmandu-clashes-informs-nepal-police-10060503

ഇന്ത്യയുടെ നിലപാട്

കാലപാനി അതിര്‍ത്തി പ്രശ്‌നത്തില്‍ വിദേശകാര്യ സെക്രട്ടറി തലത്തില്‍ ചര്‍ച്ചവേണമെന്ന് നേപ്പാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം പരസ്പര വിശ്വാസത്തിന്റെയും ബഹൂമാനത്തിന്റെയും അന്തരീക്ഷമാണ് ഉണ്ടാകേണ്ടതെന്നും അപ്പോള്‍ എല്ലാ അയല്‍ക്കാരുമായി ഇടപെടാന്‍ തയ്യാറാണ് എന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസതവ പറയുന്നത്.

ലോകത്തെ ഏക ഹിന്ദു രാഷ്ട്രമായ നേപ്പാളുമായി ഹിന്ദു പാരമ്പര്യത്തിന്റെ പേരില്‍ മാത്രം അനുരജ്ഞനത്തില്‍ എത്തിച്ചേരാമെന്ന ധാരണ് ഇന്ത്യ മാറ്റണമെന്നാണ് വിഷയത്തില്‍ വിദഗ്ധര്‍ പറയുന്നത്. ഹിന്ദു സംസ്‌കാരമെന്ന നൂലില്‍ കടിച്ചു തൂങ്ങി ചൈനയുള്‍പ്പെടെ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഈ വിഷയത്തില്‍ ഒന്നും ചെയ്യാനില്ലെന്നും 2002-2004 കാലയളവില്‍ നേപ്പാളിലെ ഇന്ത്യന്‍് അംബാസഡറായിരുന്ന ശ്യം ശരണും പറയുന്നു. ഇന്ത്യയെ വെല്ലുവിളിക്കുന്ന നേപ്പാള്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നില്‍ ചൈനയുടെ നിര്‍ണായ സ്വാധീനമുണ്ടെന്ന് നിരീക്ഷണങ്ങളുമുണ്ട്. നേപ്പാള്‍ പ്രശ്‌നം സങ്കീര്‍ണമായിരിക്കുമ്പോള്‍ തന്നെയാണ് ചൈനയും ഇന്ത്യന്‍ അതിര്‍ത്തി കയ്യേറി ഭീഷണിയുമായി എത്തുന്നതും.

തര്‍ക്ക പ്രദേശമെന്ന് ഇപ്പോള്‍ വിളിക്കപ്പെടുന്നിടത്ത് 1816ലെ ഉടമ്പടിയിലൂടെ ധാരണയിലെത്തിയ ശേഷം ഒരു തര്‍ക്കവും ഉണ്ടായിരുന്നില്ല. 2015മുതല്‍ തുടങ്ങി വഷളാകുന്ന ഇന്ത്യ നേപ്പാള്‍ ബന്ധത്തില്‍ നിര്‍ണായകമാണ് ഇപ്പോള്‍ രൂപപ്പെട്ട ഈ അതിര്‍ത്തി വിഷയവും. ഉപരോധമേര്‍പ്പെടുത്തി നേപ്പാളിനെ വെട്ടിലാക്കാമെന്ന അജിത് ഡോവലിന്റെ തന്ത്രമൊന്നും നേപ്പാള്‍ ഭരണഘടനഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫലം കണ്ടിരുന്നില്ല. ചൈന തക്കം നോക്കി ഇടപെട്ടതാണ് ഇതിന് കാരണമായതും. ഇപ്പോള്‍ നേപ്പാളിലെ 80 ശതമാനം നിക്ഷേപവും ചൈനയുടേതാണ്. ഇതിന് പുറമെ ഒരു ബില്യണ്‍ നേപ്പാളി റുപ്പിയുടെ സഹായവുമുണ്ട്. പഴയ ഭൂപടം ഉപേക്ഷിച്ച് പുതിയത് അംഗീകരിക്കാനുള്ള ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിന് നേപ്പാളില്‍ അംഗീകാരം ലഭിച്ചാല്‍ സംഘര്‍ഷാവസ്ഥ വലിയ തലത്തിലേക്ക് ഉയരുമെന്ന് നേരത്തെ വിദ്ഗ്ധര്‍ വിലയിരുത്തുന്നു.

നൂറുരൂപാ നോട്ടും കാലാപാനിയും

കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഭൂപടം ആലേഖനം ചെയ്ത പുതിയ നൂറുരൂപാ നോട്ട് പുറത്തിറക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ ഒരുഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ നേപ്പാളിന്റെ നീക്കത്തിനെതിരേ ഇന്ത്യ വീണ്ടും രംഗത്ത് എത്തി. ഇത് നിലവിലെ സ്ഥിതിഗതികളിലോ യഥാര്‍ഥ വസ്തുതകളിലോ മാറ്റം വരുത്തില്ലെന്നാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പ്രതികരിച്ചത്. നേപ്പാളുമായുള്ള അതിര്‍ത്തി വിഷയങ്ങളില്‍ ഔദ്യോഗികതലത്തില്‍ ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ അവരുടെ ഭാഗത്തുനിന്ന് ഏകപക്ഷീയ നീക്കങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ പ്രദേശങ്ങളെച്ചൊല്ലി ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഈ തര്‍ക്കത്തിന് പഴക്കം ഏറെയുണ്ട്. എന്താണ് ഈ തര്‍ക്കത്തിന്റെ കാരണം? എന്തുകൊണ്ടാണ് ഇത് അടുത്തകാലത്ത് മൂര്‍ച്ഛിക്കുന്നത്? ഈ മേഖലകളുടെ പ്രാധാന്യമെന്താണ്?

മഹാകാളി നദിക്കരയിലെ കാലാപാനി

ഇന്ത്യയ്ക്കും ചൈനയ്ക്കും നേപ്പാളിനും ഇടയിലുള്ള തന്ത്രപ്രധാനമായ പ്രദേശമാണ് കാലാപാനി. കാളിനദിയില്‍ നിന്നാണ് പ്രദേശത്തിന് കാലാപാനി എന്ന പേര് ലഭിച്ചത്. നേപ്പാളിലെയും ഇന്ത്യയിലെയും വിവിധ സ്ഥലങ്ങളില്‍ കാളി, മഹാകാളി, ശാരദ എന്നീ പേരുകളിലാണ് നദി അറിയപ്പെടുന്നത്. മഹാകാളി നദിയുടെ പോഷകനദികളില്‍ ഒന്നായ കാലാപാനി നദി കടന്നുപോകുന്നത് ഈ പ്രദേശത്തുകൂടിയാണ്. കൈലാസ-മാനസരോവര്‍ പാതയില്‍ സമുദ്രനിരപ്പില്‍നിന്ന് 3600 മീറ്ററിലധികം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിന് ഏകദേശം 35 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് വിസ്തൃതി. 

കാലാപാനി താഴ്വരയില്‍ നിന്ന്, ലിപുലേഖ് ചുരം കടന്നാല്‍ കൈലാസ്-മാനസ് സരോവറിലെത്തും. ഉത്തരാഖണ്ഡിലെ പിതോര്‍ഗഢ് ജില്ലയുടെ ഭാഗമാണ് കാലാപാനി. പിതോര്‍ഗഢ് ജില്ലയുടെ കിഴക്കേമൂലയില്‍ സ്ഥിതി ചെയ്യുന്ന കാലാപാനി ടിബറ്റുമായും നേപ്പാളുമായും അതിര്‍ത്തി പങ്കിടുന്നു. എന്നാല്‍ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ നേപ്പാള്‍ ഈ പ്രദേശത്തിന് അവകാശവാദമുന്നയിക്കുന്നു. തങ്ങളുടെ ദര്‍ച്ചുല ജില്ലയുടെ ഭാഗമാണെന്നാണ് നേപ്പാള്‍ അവകാശപ്പെടുന്നത്.

ഇന്ത്യ, നേപ്പാള്‍, ചൈന എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ഇടത്താണ് കാലാപാനി. ഇന്ത്യയും ചൈനയും നേപ്പാളും ഉള്‍പ്പെടുന്ന ട്രൈ ജങ്ഷന്‍ എന്ന നിലയില്‍ കാലാപാനി പ്രദേശം രാജ്യത്തിന് തന്ത്രപ്രധാനമാണ്. രാജ്യത്തിനെതിരായ ചൈനയുടെ ഏത് കയ്യേറ്റശ്രമവും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ഏതൊരു നീക്കവും നിരീക്ഷിക്കാനാകും എന്നതിനാല്‍ പ്രദേശത്തിന് വലിയ പ്രാധാന്യമുണ്ട്. 

ഇന്ത്യയേയും ടിബറ്റിനേയും ബന്ധിപ്പിക്കുന്ന ലിപുലേഖ് ചുരം നൂറ്റാണ്ടുകളായി ഹിന്ദു-ബുദ്ധ തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും കൈലാസ് മാനസരോവറിലേക്കുള്ള യാത്രയില്‍ ഉപയോഗിച്ചുവരുന്നു. ഉത്തരേന്ത്യയില്‍ നിന്ന് കൈലാസ് മാനസരോവറിലേക്കുള്ള നേരിട്ടുള്ളതും ദൂരംകുറഞ്ഞതുമായ പാതയുമാണ് ലിപുലേഖഖ് വഴിയുള്ളത്. ടിബറ്റന്‍ പീഠഭൂമിയെ ഗംഗാതടവുമായി ബന്ധിപ്പിക്കുന്ന നിരവധി ചുരങ്ങള്‍ ഹിമാലയത്തിലുണ്ട്. പക്ഷേ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി ലിപുലേഖിന് വലിയ പ്രാധാന്യമാണുള്ളത്. ദേശീയ തലസ്ഥാനപ്രദേശത്ത് നിന്ന് ഒരുപാട് അകലെയല്ലാതെയാണ് ഇത് സ്ഥിതിചെയ്യുന്നത്.

കാലാപാനി തര്‍ക്കത്തിന്റെ ചരിത്രം

പതിനെട്ടാം നൂറ്റാണ്ടില്‍ നേപ്പാള്‍ ഭരിച്ചിരുന്ന പൃഥ്വി നാരായണ്‍ ഷായുടെ കീഴില്‍ രാജ്യം ഏകീകരിക്കപ്പെട്ടതിന് പിന്നാലെ നേപ്പാള്‍ അതിന്റെ അതിര്‍ത്തികള്‍ വിപുലീകരിക്കാന്‍ ശ്രമിച്ചു. കിഴക്ക് സിക്കിമിന്റെ ഭൂരിഭാഗവും പടിഞ്ഞാറ് ഗണ്ഡകി, കര്‍ണാലി നദികളുടെ തടങ്ങളും ഉത്തരാഖണ്ഡിലെ ഗര്‍വാള്‍, കുമയൂണ്‍ പ്രദേശങ്ങളും അവര്‍ കീഴടക്കി. 

അക്കാലത്ത് ഉത്തരേന്ത്യന്‍ സമതലങ്ങള്‍ നിയന്ത്രിച്ചിരുന്ന ബ്രിട്ടീഷുകാരുമായുള്ള സംഘര്‍ഷത്തിലേക്കാണ് ഇത് നയിച്ചത്. ആംഗ്ലോ-നേപ്പാളീസ് യുദ്ധം എന്ന് വിളിക്കപ്പെടുന്ന ഏറ്റുമുട്ടലുകളുടെ ഒരു പരമ്പരതന്നെ 1814 മുതല്‍ 1816 വരെയുള്ള കാലഘട്ടത്തില്‍ നടന്നു. 1815-ല്‍ ബ്രിട്ടീഷുകാര്‍ നേപ്പാളികളെ ഗര്‍വാളില്‍ നിന്നും കുമയൂണില്‍ നിന്നും പുറത്താക്കി, അവരുടെ 12 വര്‍ഷത്തെ അധിനിവേശം അവസാനിപ്പിച്ചു. ഗൂര്‍ഖായുദ്ധമെന്നും അറിയപ്പെട്ടുന്ന ആംഗ്ലോ-നേപ്പാള്‍ യുദ്ധത്തിന് ശേഷം 1816-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയും നേപ്പാളിലെ ഗൂര്‍ഖ ഭരണാധികാരികളും നേപ്പാളിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി അടയാളപ്പെടുത്തുന്നതിനായി സുഗൗളി ഉടമ്പടി ഒപ്പുവച്ചു.

ഉടമ്പടി പ്രകാരം കാളി നദിയായിരുന്നു നേപ്പാളിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി. ഇതോടെ പടിഞ്ഞാറ് ഭാഗത്ത് കുമയൂണ്‍-ഗര്‍വാള്‍ പ്രദേശങ്ങളും കിഴക്ക് സിക്കിമും നേപ്പാളിന് നഷ്ടപ്പെട്ടു. കാളിനദിയുടെ പടിഞ്ഞാറുള്ള പ്രദേശത്തിന് മേലുള്ള അവകാശവാദം നേപ്പാള്‍ രാജാവ് ഉപേക്ഷിച്ചു. അതേസമയം കാളി നദിയുടെ കിഴക്ക് ഭാഗത്തെ പ്രദേശങ്ങള്‍ക്ക് മേലുള്ള നേപ്പാളിന്റെ അവകാശങ്ങള്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ അംഗീകരിച്ചു. ഇവിടെയാണ് തര്‍ക്കത്തിന്റെ തുടക്കം. 

അതിന്റെ മൂലകാരണമാകട്ടെ മഹാകാളി നദിയും. ഹാകാളി നദിയുടെയും അതിന്റെ വിവിധ പോഷകനദികളുടെയും ഉത്ഭവത്തെക്കുറിച്ചുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് പ്രധാനമായും തര്‍ക്കത്തിന് കാരണം. പല ഹിമാലയന്‍ നദികളെയും പോലെ കാളി നദിയും അതിന്റെ ഗതി മാറ്റിക്കൊണ്ടിരിക്കുകയാണ്. രണ്ടാമതായി കാളി നദിയെ അതിര്‍ത്തിയായി നിര്‍ണ്ണയിച്ചപ്പോഴും നദിയുടെ ഉത്ഭവം സംബന്ധിച്ച് ഒരു കരാറില്‍ വ്യക്തതയുണ്ടായിരുന്നില്ല. ഇതും പില്‍ക്കാലത്ത് തര്‍ക്കത്തിന് വഴിവെച്ചു.

കാളി നദിക്ക് നിരവധി പോഷകനദികളുണ്ടെങ്കിലും ഇവയെല്ലാം കൂടിച്ചേരുന്നിടത്താണ് നദി ആരംഭിക്കുന്നതെന്ന് ഇന്ത്യ അവകാശപ്പെടുന്നു. ഇന്ത്യയും മുമ്പ് ഇന്ത്യഭരിച്ചിരുന്ന ബ്രിട്ടീഷുകാരും മഹാകാളിയുടെ പോഷകനദികള്‍ സംഘമിക്കുന്ന കാലാപാനിയെയാണ് മഹാകാളിയുടെ ഉത്ഭവമായി കണക്കാക്കുന്നത്. പക്ഷേ നേപ്പാളിന്റെ അഭിപ്രായം തികച്ചു വ്യത്യസ്തമാണ്. അവരുടെ അഭിപ്രായത്തില്‍ നദിയുടെ ഉറവിടം ലിംപിയാധുരയ്ക്ക് സമീപമുള്ള പര്‍വതങ്ങളിലാണ്. 

കാളിയുടെ ഭൂരിഭാഗം പോഷകനദികളുടെയും ഉത്ഭവസ്ഥാനമായ ലിപുലേഖ് ചുരത്തില്‍ നിന്നാണ് നദി ആരംഭിക്കുന്നതെന്നാണ് നേപ്പാള്‍ അവകാശപ്പെടുന്നത്. ഇതനുസരിച്ച് നദിക്ക് കിഴക്കുള്ള എല്ലാ പ്രദേശങ്ങളിലും നേപ്പാള്‍ അവകാശവാദം ഉന്നയിക്കുന്നു. ആംഗ്ലോ-നേപ്പാള്‍ യുദ്ധം അവസാനിപ്പിച്ച് 1816-ല്‍ നേപ്പാളും ബ്രിട്ടീഷ് ഇന്ത്യയും ഒപ്പിട്ട സുഗൗളി ഉടമ്പടിയില്‍ നേപ്പാളിന്റെയും ഇന്ത്യയുടെയും പടിഞ്ഞാറന്‍ അതിര്‍ത്തിയായി മഹാകാളി നദിയെ നിശ്ചിയിച്ചിട്ടുണ്ട്. പക്ഷേ, പോഷകനദികളെക്കുറിച്ചോ നദിയുടെ ഉറവിടത്തെക്കുറിച്ചോ സന്ധിയില്‍ പരാമര്‍ശമില്ല.

ലിപുലേഖ് ചുരവും നേപ്പാളിന്റെ പ്രതിഷേധവും

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുകയും പിന്നീട് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോഴുമൊന്നും അതിര്‍ത്തി സംബന്ധിച്ച് കാര്യമായ തര്‍ക്കങ്ങളുണ്ടായിരുന്നില്ല. സുഗൗളിയിലെ ഉടമ്പടിക്ക് പിന്നാലെ കാളി നദിക്ക് കിഴക്കുള്ള ബയന്‍സ് പ്രദേശങ്ങള്‍ ബ്രിട്ടീഷുകാര്‍ നേപ്പാളിന്റെ ഭാഗമായി അംഗീകരിച്ചു. 1860-കളില്‍ ബ്രിട്ടീഷുകാര്‍ തങ്ങളുടെ സൈനിക താവളം കാളി നദിയുടെ ഉത്ഭവസ്ഥാനത്തിനടുത്തുള്ള കാലാപാനിയിലേക്ക് മാറ്റി. ഇത് 1947-ല്‍ അവര്‍ ഇന്ത്യ വിടുന്നത് വരെ തുടര്‍ന്നു. 

കൊളോണിയല്‍ കാലഘട്ടത്തിലെ ബന്ധം ഔപചാരികമാക്കാന്‍ 1950-ല്‍ ഇന്ത്യയും നേപ്പാളും ഒരു സൗഹൃദ ഉടമ്പടിയില്‍ ഒപ്പുവെച്ചു. 1947-ന് ശേഷം നേപ്പാള്‍ ഇന്ത്യയോട് കൂടുതല്‍ അടുത്തു. 1954-ല്‍ ഇന്ത്യയും ചൈനയും വ്യാപാര ഉടമ്പടിയില്‍ ഒപ്പുവെച്ചു. ഇതോടെ ലിപുലേഖ് ചുരം പ്രവേശനമാര്‍ഗമായി ഇരുരാജ്യങ്ങളും അംഗീകരിച്ചു. 1961-ല്‍ നേപ്പാളും ചൈനയും ടിങ്കര്‍ പാസ് നേപ്പാളിന്റെ പ്രവേശന കേന്ദ്രമായി അംഗീകരിക്കുന്ന ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു. ഇതിനിടെ 1962-ല്‍ ചൈനയുമായുള്ള യുദ്ധത്തിന്റെ സമയത്ത് ലിപുലേഖ് ചുരം ഇന്ത്യ അടച്ചു. ഇതിനെ ആ സമയത്ത് നേപ്പാള്‍ എതിര്‍ത്തതായി റിപ്പോര്‍ട്ടുകളില്ല.

1990-കളില്‍ ചൈന വന്‍ശക്തിയായി വളരാന്‍ തുടങ്ങിയതോടെ മേഖലയുടെ സമവാക്യം മാറാന്‍ തുടങ്ങി. തൊണ്ണൂറുകളില്‍ ലിപുലേഖ് ചുരം തുറക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ചൈനയും ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതേസമയത്ത് നേപ്പാളില്‍ കാലുറപ്പിക്കാനും ചൈന ശ്രമിച്ചു. അവര്‍ നേപ്പാളില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. 

നേപ്പാളില്‍ ചൈനയോട് താല്പര്യമുള്ള മാവോയിസ്റ്റ് നേതാക്കള്‍ വളര്‍ന്നുവന്ന സമയം കൂടിയായിരുന്നു അത്. 1996-ല്‍ ഇന്ത്യയും നേപ്പാളും നദീജലം പങ്കിടുന്നതിനായി മഹാകാളി കരാറില്‍ ഒപ്പുവച്ചു. പിറ്റേ വര്‍ഷം മാനസരോവറിലേക്കുള്ള യാത്രാമാര്‍ഗം സുഗമമാക്കുന്നതിന് ലിപുലേഖ് ചുരം തുറക്കാന്‍ ഇന്ത്യയും ചൈനയും സമ്മതിച്ചു. പക്ഷേ ഇത്തവണ നേപ്പാള്‍ ഇതിനെതിരേ എതിര്‍പ്പുയര്‍ത്തി. ചര്‍ച്ചകളില്‍ നേപ്പാളിനെ പങ്കാളിയാക്കാത്തതായരുന്നു കാരണം. 1998-ല്‍ കാലാപാനി ഉള്‍പ്പടെ എല്ലാ അതിര്‍ത്തി തര്‍ക്കങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും മറ്റൊരു കരാറില്‍ ഒപ്പുവച്ചു. 2015-ല്‍ ഇന്ത്യയും ചൈനയും ലിപുലേഖ് വഴി വ്യാപാരം അനുവദിക്കുന്ന മറ്റൊരു വ്യാപാര ഉടമ്പടിയില്‍ ഒപ്പുവെച്ചു. കാലാപാനി പ്രദേശത്ത് അവകാശവാദമുന്നയിച്ച അവര്‍ ഇന്ത്യയെയും ചൈനയേയും പ്രതിഷേധം അറിയിച്ചു.

നേപ്പാളിന്റെ അവകാശവാദങ്ങള്‍

സുഗൗളി ഉടമ്പടിയെ തുടര്‍ന്ന് അതിര്‍ത്തിയായി നിശ്ചയിച്ച കാളി നദിയെ അടിസ്ഥാനമാക്കിയാണ് നേപ്പാളിന്റെ അവകാശവാദങ്ങള്‍. ആ പ്രദേശം രാജ്യത്തിന്റേതാണെന്ന് കാണിക്കാന്‍ ചരിത്ര രേഖകളും നികുതി രസീതുകളും ഉണ്ടെന്നാണ് നേപ്പാള്‍ പറയുന്നത്. കാലാപാനി പ്രദേശം 58 വര്‍ഷം മുമ്പ് വരെ സെന്‍സസില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നാണ് നേപ്പാള്‍ അവകാശപ്പെടുന്നത്. നേപ്പാള്‍ രാജാവ് മഹേന്ദ്ര 1962-ല്‍ ഇന്ത്യ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശം ഇന്ത്യക്ക് കൈമാറിയതാണെന്നും അവര്‍ വാദിക്കുന്നു. 

മറുവശത്ത് മുഗള്‍ കാലഘട്ടം മുതലുള്ള ചരിത്രവും പ്രദേശത്തിന്റെ ബ്രിട്ടീഷ് നിയന്ത്രണവും ചൂണ്ടിക്കാട്ടി ഇന്ത്യ നേപ്പാളിന്റെ അവകാശവാദങ്ങള്‍ നിരസിക്കുന്നു. 1830-കളിലെ ഭരണരേഖകളും നികുതി രേഖകളുമാണ് ഇക്കാര്യത്തില്‍ ഇന്ത്യ മുന്നോട്ട് വെയ്ക്കുന്നത്. 1879-ലെ ഭൂപടത്തില്‍ കാലാപാനി ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായും കാണിക്കുന്നുണ്ട്. 1870-കളിലെ ബ്രിട്ടീഷ് സര്‍വേ രേഖകളിലും 1879-ലെ ഭൂപടത്തിലും കിഴക്കന്‍ തീരത്തെയും കാലാപാനിയെയും ഇന്ത്യയുടെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിനുശേഷം 1950-കളുടെ പകുതി മുതല്‍ കാലാപാനിയില്‍ ഇന്ത്യ പോലീസ് സാന്നിധ്യം നിലനിര്‍ത്തുന്നുമുണ്ട്.

മാനസരോവര്‍ തീര്‍ത്ഥാടനം സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള 2015-ലെ ലിപുലേഖ് കരാറില്‍ നേപ്പാളിന്റെ ആശങ്കകള്‍ പരിഗണിച്ചില്ലെന്നാണ് പരാതി. ടിബറ്റിലേക്കുള്ള തീര്‍ത്ഥാടനവും വ്യാപാരവും വര്‍ദ്ധിപ്പിക്കുന്ന ആ കരാറിന് മുമ്പ് ഇരുപക്ഷവും നേപ്പാളുമായി കൂടിയാലോചന നടത്തിയില്ല. 2006-ലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ മുന്‍ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്രാള പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നും അവര്‍ പാരാതിപ്പെടുന്നു. പിന്നീട് പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ട പ്രധാനമന്ത്രിയായതോടെയാണ് വിഷയത്തില്‍ നേപ്പാള്‍ ഇന്ത്യയുമായി പരസ്യമായി ഏറ്റുമുട്ടുന്നത്. 

ഇന്ത്യയുടെ മേഖലകള്‍ ഉള്‍പ്പെടുത്തി 2022-ല്‍ പുതിയ രാഷ്ട്രീയഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്‍ നേപ്പാള്‍ പാര്‍ലമെന്റ് പാസാക്കി. ഉത്തരാഖണ്ഡിലെ ധാര്‍ച്ചുലയുമായി ലിപുലേഖ് ഇടനാഴിയെ ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ റോഡ് ഇന്ത്യ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയായിരുന്നു നേപ്പാളിന്റെ നീക്കം. റോഡിന്റെ ഒരുഭാഗം തങ്ങളുടെ പ്രദേശത്തുകൂടിയാണു കടന്നുപോകുന്നതെന്നാണ് നേപ്പാളിന്റെ അവകാശവാദം. ഇത് ഇന്ത്യ തള്ളിയതോടെയാണ് ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ സ്വന്തമെന്നുകാട്ടി നേപ്പാള്‍ പുതിയ ഭൂപടമുണ്ടാക്കിയത്.

ഇടയില്‍ കളിക്കുന്നത് ചൈനയോ ?

അയല്‍രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തിത്തര്‍ക്കങ്ങള്‍ സാധാരണമാണ്. ഇന്ത്യയും നേപ്പാളും തമ്മിലുള്ളതും അങ്ങനെത്തന്നെ. തര്‍ക്കം നിലനില്‍ക്കുമ്പോള്‍ത്തന്നെ പരസ്പരസഹകരണവും അടുപ്പവും ഉണ്ടാകുമ്പോഴാണ് ഉഭയകക്ഷിബന്ധം ദൃഢമാക്കുന്നത്. കാലാപാനിയുടെ അവകാശത്തെച്ചൊല്ലി ഇന്ത്യയും നേപ്പാളുമായുള്ള തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഉഭയകക്ഷിബന്ധത്തെയും സൗഹൃദത്തെയും അത് കാര്യമായി ബാധിച്ചിരുന്നില്ല. ഇരുരാജ്യത്തെയും പൗരര്‍ തുറന്ന അതിര്‍ത്തികളിലൂടെ സ്വതന്ത്രമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും മുടക്കമില്ലാതെ നടന്നു. നേപ്പാളിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇതിനിടയില്‍ പ്രശ്ന പരിഹാരത്തിന് ശ്രമങ്ങളുമുണ്ടായി. 2014 ഓഗസ്റ്റില്‍ നേപ്പാള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്നത്തെ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാളയും അതിര്‍ത്തി പ്രശ്നം പരിഹരിക്കാന്‍ ധാരണയായിരുന്നു. പക്ഷേ, പിന്നീട് ഇക്കാര്യത്തില്‍ വലിയ പുരോഗതിയൊന്നുമുണ്ടായില്ല. സുശീല്‍ കൊയ്രാളയുടെ നേപ്പാളി കോണ്‍ഗ്രസ് അധികാരമൊഴിയുകയും നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയംഗം കെ.പി.എസ്. ഒലി അധികാരത്തിലേറുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

കെ.പി. ശര്‍മ ഒലി അധികാരത്തിലെത്തിയ ശേഷം നേപ്പാള്‍ ചൈനയോട് കൂടുതല്‍ അടുത്തു. തുടര്‍ന്നുവന്ന സര്‍ക്കാരുകളും ചൈനയോടു കാണിക്കുന്ന അടുപ്പം രഹസ്യമല്ല. നേപ്പാളില്‍ പുതിയ ഭരണഘടന നിലവില്‍വന്നപ്പോള്‍ ഇന്ത്യ അതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചുരുന്നു. ഇതിനേത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ചെറുതായൊന്നുമല്ല ബാധിച്ചത്. ജമ്മു കശ്മീര്‍ വിഭജനത്തിന് ശേഷം ഇന്ത്യ പുറത്തിറക്കിയ ഭൂപടം പ്രശ്നം രൂക്ഷമാക്കി. 

കാലാപാനിയെ ഉത്തരാഖണ്ഡിലെ പിത്തോറഗഢ് ജില്ലയുടെ ഭാഗമായി കാണിച്ചതിനെതിരേ നേപ്പാള്‍ പരസ്യമായി രംഗത്ത് വന്നു. പിന്നാലെ അവര്‍ ഭൂപടം പരിഷ്‌കരിച്ച് ഇന്ത്യന്‍ പ്രദേശങ്ങളെ അവരുടെ ഭാഗമാക്കി കാണിച്ചു. വലിയ പ്രശ്നങ്ങളില്ലാതെ പോയിരുന്ന ഇന്ത്യ- നേപ്പാള്‍ ബന്ധം വഷളാക്കാന്‍ കാരണം ചൈനയാണെന്നാണ് ആരോപണം. 

ചൈനയാണ് നേപ്പാളിനെക്കൊണ്ട് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങളുണ്ടാക്കിക്കുന്നത് എന്ന് കരസേനാ മേധാവി ജനറല്‍ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. സമീപകാലത്ത് നേപ്പാള്‍ കാണിക്കുന്ന ചൈനീസ് അനുകൂല നിലപാടുകള്‍ കണക്കിലെടുത്താല്‍ അത്തരത്തില്‍ ചിന്തിക്കുന്നതിലും തെറ്റില്ല. പക്ഷേ, നേപ്പാളിനെ അംഗീകരിച്ചുകൊണ്ടുള്ള ഇടപെടലിലൂടെ ഇപ്പോഴത്തെ അകല്‍ച്ചയൊഴിവാക്കാന്‍ ഇന്ത്യ മുന്‍കൈയെടുക്കണം. അല്ലെങ്കില്‍ പ്രശ്നങ്ങള്‍ ചൈന മുതലാക്കാനുള്ള സാധ്യതയേറെയാണ്. അത് നമുക്ക് ഒരിക്കലും ഗുണകരമാകില്ല.

nepal